നേതാക്കളുടെ അമിതാവേശം വിനയായി... ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്നുള്ള നാമജപ ശബ്ദം പ്രസംഗത്തിന് തടസമായപ്പോള്‍ നേതാക്കള്‍ ഫ്യൂസൂരി; തുടര്‍ന്ന് വാട്‌സാപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രചാരണം

വീണ്ടും നാമജപം ശക്തി പ്രാപിക്കുകയാണ്. കാട്ടാക്കടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്നുള്ള നാമജപ ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കി. തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയതോടെ നേതാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥി എ സമ്പത്തിന്റെ പ്രചരണാര്‍ത്ഥം കാട്ടാക്കടയില്‍ പ്രചാരണത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം പ്രസംഗിക്കുമ്‌ബോള്‍ പരിസരപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നു തുടര്‍ന്ന് പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണ് സംഭവം എന്ന് അന്വേഷിച്ചു.
മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയില്‍ നിന്ന് ഇറങ്ങിവന്ന ഐ.ബി സതീഷ് എം.എല്‍.എ, വി.ശിവന്‍ കുട്ടി എന്നിവരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.
തുടര്‍ന്ന് പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ശബരിമല വിഷയത്തെ കുറിച്ചാണ് സംസാരിച്ചത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കുകയും ചെയ്തു. കേരളത്തില്‍ പറയാതെ കേരളത്തിന് പുറത്തു പോയി പച്ചക്കള്ളം പറയുകയാണ് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യേണ്ട അവസ്ഥയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്ളത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംസ്ഥാനത്ത് വോട്ട് കച്ചവടത്തിലാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാപക വാട്‌സാപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്... 'നാരായണായ നമ: എന്ന് കേട്ടപ്പോള്‍ ഭ്രാന്തിളകിയ അസുരരാജാവ് ഹിരണ്യകശപുമാരെ പറ്റി കേട്ടിട്ടുണ്ട്. ആദ്യമായാണത് നേരിട്ട് കാണേണ്ട ഗതികേട് വരുന്നത്. നിങ്ങളും ഞാനുമുള്‍പ്പെടെയുള്ള ഹിന്ദുക്കള്‍ നാം ജനിച്ച് വളര്‍ന്ന ഭൂമിയില്‍ അനന്തപത്മനാഭന്റെയും ആറ്റുകാലമ്മയുടേയും മടിത്തട്ടില്‍ നാമം ജപിക്കാന്‍ പോലും സ്വാതന്ത്യമില്ലാത്ത ഗതികെട്ട അഭയാര്‍ത്ഥികളോ?
ഇന്ന് നിങ്ങളുടെ അമ്പലത്തിന്റെ ഫ്യൂസൂരി നാമജപം നിര്‍ത്തിയെങ്കില്‍ നാളെ നിങ്ങളുടെ വീട്ടിലൊരു കൊച്ചു വിളക്ക് പോലും കൊളുത്താനാകാത്ത ഗതികേട് വന്നേക്കാം. എന്നൊക്കെ നീളുകയാണ് വാട്‌സ് ആപ് സന്ദേശം.
ഹൈന്ദവ വിശ്വാസികളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന തീര്‍ത്തും അപകടകരമായ ഒരു സന്ദേശമാണ് ഇത്. തന്റെ പ്രസംഗത്തിന് തടസ്സമായി നില്‍ക്കുന്ന മന്ത്രജപത്തിന്റെ മൈക്ക് മുഖ്യമന്ത്രി ഇടപെട്ട് ഓഫ് ചെയ്യിച്ചു എന്നാണ് ആരോപണം. ഇത് ന്യൂസ് 20 ചാനല്‍ കാണിക്കുകയും ചെയ്തു. ഇത് ശരിയായാലും തെറ്റായാലും സിപി എമ്മിന് എതിരെ ഒരു വലിയ വിഭാഗം തിരിഞ്ഞിരിക്കുന്നു.
എന്താണ് നടന്നതെന്ന് വ്യക്തമല്ലെങ്കിലും ശബരിമല വിവാദങ്ങളുടെ തുടര്‍ച്ചയായി ഭരണനേതൃത്വത്തിലുള്ളവരുടെ ഭാഗത്ത് നിന്ന് അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത് .
ബി ജെ പി യുടെ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് മുഖ്യമന്ത്രി നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യം സി പി എം പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ശബരിമലയിലെ യുവതി പ്രവേശം മുഖ്യമന്ത്രി തന്നെയാണ് വിവാദമാക്കി തീര്‍ത്തത്. ആയിരക്കണക്കിന് കോടതി വിധികള്‍ നടപ്പിലാക്കാതെ കിടക്കുമ്പോള്‍ യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി വാശി കാണിച്ചു. അനാവശ്യമായ ധ്യതി കാണിച്ചെന്നും ആക്ഷേപമുണ്ട്. ശബരിമലയില്‍ 144 പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി വൈകി വെളിപ്പെടുത്തിയതിലൂടെ കേന്ദ്ര സര്‍ക്കാരും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായി. ശബരിമലയില്‍ 144 പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന് വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് നേരത്തെ പറയാമായിരുന്നു. അന്ന് അതിന്റെ തെളിവുകള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ ബിജെപിക്ക് ഗോളടിക്കാനുള്ള അവസരം അദ്ദേഹത്തിന് തന്നെ ഇല്ലാതാക്കാമായിരുന്നു.
സുപ്രീം കോടതിയിലുള്ള ലാവ്‌ലിന്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് നിര്‍ണായകമാണ്. അവര്‍ പിണറായിക്കെതിരെ ശക്തമായി നിലപാട് എടുത്താല്‍ അദ്ദേഹത്തിന് കേസില്‍ വിചാരണ നേരിടേണ്ടി വരും. ലാവലിന്‍ കേസ് കോടതിയില്‍ വന്നപ്പോഴൊക്കെ മയമുള്ള നിലപാടാണ് സി ബി ഐ അഥവാ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ബിജെപി സര്‍ക്കാര്‍ തുടര്‍ന്നും അധികാരത്തിലെത്തിയാല്‍ എടുത്തു പറയത്തക്ക സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്നും മുഖ്യന് ലഭിക്കും. യു പി എ സര്‍ക്കാരാണ് അധികാരത്തിലെത്തുന്നതെങ്കില്‍ സഹായം തീര്‍ച്ചയായും വര്‍ധിക്കും.
മുഖ്യമന്ത്രി ഹൈന്ദവര്‍ക്കെതിരെയും ദൈവങ്ങള്‍ക്കെതിരെയും വിമര്‍ശനം തുടര്‍ന്നാല്‍ അത് ബി ജെ പിയുടെ വോട്ട് ഷെയര്‍ വര്‍ധിപ്പിക്കാന്‍ മാത്രമാണ് സഹായിക്കുക. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന കോണ്‍ഗ്രസ് ആക്ഷേപം തീര്‍ത്തും തള്ളികളയാന്‍ കഴിയാത്ത സാഹചര്യം ഈ സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്നു.
ക്ഷേത്രത്തിന്റെ മൈക്ക് മുഖ്യന്‍ ഇടപെട്ട് ഓഫാക്കി എന്ന പ്രചരണത്തിന്റെ ലക്ഷ്യവും ബി ജെ പിയുടെ വോട്ട് ഷെയര്‍ വര്‍ധിപ്പിക്കുക എന്നത് തന്നെയാണ്. തിരുവനന്തപുരം പോലൊരു സ്ഥലത്ത് ചാനല്‍ സര്‍വേ ഇടതു സ്ഥാനാര്‍ത്ഥിയുടെ വോട്ട് ഷെയര്‍ 25 ശതമാനമായത് ഈ സാഹചര്യത്തിലാണ്. വിശ്വാസികളെ മുഴുവന്‍ വെറുപ്പിച്ച് ഒരിക്കലും ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാവില്ല.
https://www.facebook.com/Malayalivartha

























