രാജ്യം ആർഎസ്എസിൽനിന്ന് വലിയ ആക്രമണം നേരിടുന്നു; ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്; സംഘപരിവാര്‍ നയങ്ങൾക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് രാഹുൽ

കേരളത്തിൽ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്ത് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. സെൻറ് സ്റ്റീഫൻസ് ഹയര്‍ സെക്കന്‍ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സമീപ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെല്ലാം പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം പൊതുപരിപാടിക്കെത്തിയിട്ടുണ്ട്.
സംഘപരിവാര്‍ നയങ്ങൾക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യം ആർഎസ്എസിൽനിന്ന് വലിയ ആക്രമണം നേരിടുന്നുവെന്ന് രാഹുൽ ഗാന്ധി. ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോൺഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ ഞങ്ങൾ നിങ്ങളോട് പോരാടും നിങ്ങളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും അങ്ങനെ നിങ്ങൾ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. അതേസമയം ആര്‍എസ്എസ് സംഘപരിവാര്‍ നയങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് അക്രമം ഉണ്ടാക്കിയാകില്ലെന്നും രാഹുൽ ഗാന്ധി പത്തനാപുരത്തെ പൊതുയോഗത്തിൽ പറഞ്ഞു.
അവരുടെ ശബ്ദം മാത്രമെ എല്ലാവരും കേൾക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത് . ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുൽ ഗാന്ധി ഓര്‍മ്മിപ്പിച്ചു.
തെക്കേ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളം രാജ്യത്തിനാകെ മാതൃകയാണ്. സഹിഷ്ണുതയാണ് കേരളത്തിന്‍റെ പ്രത്യേകതയെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. ഇന്ത്യ ഒരു കാഴ്ചപ്പാടല്ല, ഒരുപാട് ചിന്തകളുടെ സമന്വയമാണെന്ന സന്ദേശമാണ് നൽകുന്നത്. ഈ നാടിന്റെ സഹിഷ്ണുതയുടെ ചരിത്രം ആണ് എന്നെ ആകർഷിച്ചത്. സാമൂഹ്യ സമന്വയത്തിന്റെ മികച്ച ഉദാഹരണമായതിനാലാണ് കേരളം തിരഞ്ഞെടുത്തത്. കേരളത്തിൽനിന്നു മൽസരിക്കാനായത് എനിക്കു കിട്ടിയ ആദരവാണെന്നു മനസ്സിലാക്കുന്നു. വിനയത്തോടു കൂടി അതു മനസ്സിലാക്കുന്നു. മൽസരിക്കാൻ എനിക്കു നൽകിയ അവസരത്തെ ഓർത്ത് കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാ കേരളീയരോടും നന്ദി പറയുന്നു എന്നും രാഹുൽ വ്യക്തമാക്കി.
ഒരു വ്യവസായം തുടങ്ങി മൂന്നു വർഷത്തേക്ക് ഒരു സർക്കാർ സ്ഥാപനത്തിൽനിന്നുപോലും അനുമതി തേടേണ്ടതില്ലെന്ന ഉറപ്പാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത് എന്നും രാഹുൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























