അനന്തരം സി പി എം ദൈവത്തിനെതിരെ കേസു കൊടുത്തു; മുഖ്യമന്ത്രിയുടെ പൊതുയോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെതിരെ ചീഫ് ഇലക്ടറൽ ആഫീസർക്കും ജില്ലാ വരണാധികാരിയ്ക്കും, ഡി ജി പിയ്‌ക്കും റൂറൽ എസ് പിയ്‌ക്കുമാണ് വി ശിവൻകുട്ടി പരാതി നൽകി

അങ്ങനെ ദൈവത്തിന്റെ പേരിൽ കേസെടുക്കണമെന്ന് സി പി എം. സി പി എം നേതാവ് വി. ശിവൻകുട്ടിയാണ് വിചിത്രമായ ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ പൊതുയോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെതിരെ ചീഫ് ഇലക്ടറൽ ആഫീസർക്കും ജില്ലാ വരണാധികാരിയ്ക്കും, ഡി ജി പിയ്‌ക്കും റൂറൽ എസ് പിയ്‌ക്കുമാണ് വി ശിവൻകുട്ടി പരാതി നൽകിയത്.
ഏപ്രിൽ 15 ന് വിഷു ദിനത്തിൻ കാട്ടാക്കട ജംഗ്‌ഷനിൽ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗം തടസ്സപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്ഥലത്ത് ഉണ്ടായിരുന്ന കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ചീഫ് ഇലക്ടറൽ ആഫീസർക്കും, ജില്ലാ വരണാധികാരിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും ജില്ലാ പോലീസ് മേധാവിക്കും വി. ശിവൻകുട്ടി പരാതി നൽകി.
കാട്ടാക്കട ജംഗ്ഷനിൽ നിന്ന് മുക്കാൽ കിലോമീറ്റർ ദൂരത്തിൽ റോഡരികിലുള്ള സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ യോഗം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കാട്ടാക്കട ജംഗ്ഷനിൽ കാട്ടാൽ മുടിപ്പുര ക്ഷേത്രഭാരവാഹികളോട് മുഖ്യമന്ത്രി പ്രസംഗിക്കുന്ന അവസരത്തിൽ ഉച്ച ഭാഷിണി ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു എന്നാണ് സി പി എം വിശദീകരണം. അവർ സമ്മതിക്കുകയും ചെയ്തത്രേ.
കാട്ടാൽ ഭദ്രകാളി മുടിപ്പുരയിൽ തോറ്റം പാട്ടാണ് ഉച്ച ഭാഷിണിയിലൂടെ കേട്ടിരുന്നത്. യോഗം തുടങ്ങാറായപ്പോൾ യോഗ സ്ഥലത്തിന് സമീപം ഉണ്ടായിരുന്ന ഉച്ചഭാഷിണി ക്ഷേത്രകമ്മിറ്റിക്കാർ ഓഫ് ചെയ്തു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസംഗം ആരംഭിച്ചപ്പോൾ റെക്കോർഡ് ചെയ്ത അയ്യപ്പനാമജപം ഉച്ചഭാഷിണിയിലൂടെ ഉച്ചത്തിൽ കേട്ടു. ഇത് പ്രസംഗത്തെ തടസ്സപ്പെടുത്തിയപ്പോൾ നേതാക്കൾ പുറത്തിറങ്ങി സ്ഥലത്തുള്ള സർക്കിൾ ഇൻസ്പെക്ടറോട് സംസാരിച്ചു.
കാട്ടാക്കട സി ഐ നേതാക്കളുടെ പരാതി കേൾക്കുന്നതിന് തയ്യാറായില്ല. സമ്മർദ്ദം കൂടിയപ്പോൾ മുക്കാൽ കിലോമീറ്റർ നടന്നു പോയാണ് സി ഐ മുഖ്യമന്ത്രിയുടെ യോഗം നടക്കുന്ന ഭാഗത്തുള്ള ഉച്ചഭാഷിണി ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടത് . പൊതു സമ്മേളനത്തിന് ശേഷം ക്ഷേത്ര ഭാരവാഹികളോട് സംസാരിച്ചപ്പോൾ തോറ്റംപാട്ടാണ് ലൈവ് ആയി ഉച്ച ഭാഷിണിയിലൂടെ കേട്ടുകൊണ്ടിരുന്നത് എന്നായിരുന്നു വിശദീകരണം . റെക്കോർഡ് ചെയ്ത അയ്യപ്പ നാമജപം എങ്ങനെ വന്നുവെന്നത് അറിയില്ലെന്നും ആരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് വ്യക്തമല്ലെന്നുമാണ് ഭാരവാഹികൾ പറഞ്ഞത് . അതായത് ആരുമറിയാതെ നാമജപം മൈക്കിൽ കേട്ടെങ്കിൽ അത് ദൈവത്തിന്റെ കളിയായിരിക്കാം. അങ്ങനെയാണെങ്കിൽ ദൈവമായിരിക്കും കേസിലെ ഒന്നാം പ്രതി.
ഏപ്രിൽ 12 നു ഓൺലൈനിൽ മൈക്ക് ഓർഡറിന് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന പ്രദേശത്തെ സെക്യൂരിറ്റി ഒരുക്കങ്ങൾ ചെയ്യേണ്ട പോലീസ് മനപ്പൂർവ്വം കൃത്യവിലാപം നടത്തിയതായി സി പി എം പറയുന്നു. എന്നാൽ നാമജപം കേട്ടതിന്റെ പേരിൽ ക്ഷേത്രത്തിലെ ഫ്യൂസ് ഊരിയെടുത്തതിനെ കുറിച്ച് സി പി എം നേതാവ് തന്റെ പരാതിയിൽ ഒരക്ഷരം പറഞ്ഞിട്ടില്ല. പണ്ട് കെ.എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്പീക്കറുടെ കസേരയിൽ നൃത്തംചവിട്ടിയത് ഇതേ ശിവൻകുട്ടിയാണ്.
സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചീഫ് ഇലക്ടറൽ ആഫീസർക്കും ജില്ലാ വരണാധികാരിയ്ക്കും ഡി ജി പിയ്‌ക്കും റൂറൽ എസ് പിയ്‌ക്കും വി ശിവൻകുട്ടി അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
കാട്ടാക്കടയിൽ നിയമസഭാംഗം സി പി എമ്മിന്റെ ഐ. ബി. സതീഷാണ്. എൻ. ശക്തനെ പരാജയപ്പെടുത്തിയാണ് സതീഷ് ജയിച്ചത്. അത് ഹൈന്ദവരുടെ വോട്ടു വാങ്ങിയാണ്. ശക്തനെതിരെ കഴിഞ്ഞ തെരഞ്ഞടുപ്പിൽ വർഗീയ ധ്രുവീകരണം നടന്നിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടിയാണ് ശക്തൻ നിലകൊള്ളുന്നതെന്ന പ്രചരണവും ശക്തമായിരുന്നു. അങ്ങനെയാണ് അപ്രതീക്ഷിതമായി സതീഷ് ജയിച്ചത്. സതീഷിന് ബി ജെ പിയുടെ രഹസ്യ പിന്തുണ ലഭിച്ചതായും പറയപ്പെടുന്നു. ചുരുക്കത്തിൽ ദൈവത്തിനെതിരായ കേസ് സതീഷിന്റെ ഭാവിയെ ദോഷകരമായി ബാധിക്കാനിടയുണ്ട്.
തെരഞ്ഞടുപ്പ് വേളയിൽ ഇത്തരത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും ആരെയും പിണക്കാറില്ല. അങ്ങനെ പിണക്കിയാൽ അതിനർത്ഥം സ്വന്തം സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സ്വയം ശ്രമിക്കുന്നു എന്നാണ്. സി പി എമ്മിന് സംഭവിച്ചിരിക്കുന്നത് വിചിത്രമായ ഒരു രോഗമാണ്. നേരിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്ന എ. സമ്പത്തിന്റെ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം ഇതോടെ താളം തെറ്റിയിരിക്കുകയാണ്. അടൂർ പ്രകാശിന്റ മുന്നേറ്റത്തെ തടയാൻ ആദ്യ ഘട്ടത്തിൽ സമ്പത്തിന് കഴിഞ്ഞിരുന്നു.എന്നാൽ കിട്ടാവുന്ന വോട്ടുകൾ പോലും ശോഭാ സുരേന്ദ്ര നോ പ്രകാശിനോ നേടി കൊടുക്കാനാണ് സി പി എം ശ്രമിക്കുന്നത്. സമ്പത്ത് തോറ്റാൽ സി പി എമ്മിനെ പറഞ്ഞാൽ മതി എന്നതാണ് വാസ്തവം.
പ്രേമചന്ദ്രനെ പര നാറിയെന്ന് ആവർത്തിച്ചും കാട്ടാക്കടയിൽ ദൈവത്തിനെതിരെ കേസു കൊടുത്തും സ്വന്തം സ്ഥാനാർത്ഥികളെ നിലം പരിശാക്കാനാണ് സി പി എം ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























