കറുത്ത പാന്റ്സും, കറുത്ത ഷർട്ടും, കറുത്ത തൊപ്പിയും ധരിച്ച് രാത്രി പൂച്ചക്കണ്ണുപോലെ തിളങ്ങാൻ കണ്ണിൽ പ്രത്യേകതരം ലെൻസ് ഒട്ടിച്ച് മോഷണത്തിനിറങ്ങുന്ന ബ്ലാക്ക് മാനെ പൂട്ടിക്കെട്ടി നാട്ടുകാരും, പോലീസും:- ബ്ലാക്ക് മാൻ അപ്പുവിന്റെ ഇരകളായത് അധികവും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ...

ഒരു മാസത്തിലധികമായി കൊല്ലം ഇരവിപുരം മേഖലയെ പരിഭ്രാന്തിയിലാക്കിയ മോഷ്ടാവ് ഒടുവിൽ പൊലീസിന്റെ പിടിയിൽ. പ്രദേശവാസിയായ വാളത്തുംഗൽ ആക്കോലിൽ കുന്നിൽവീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഭിജിത്താ(22)ണ് പരവൂർ പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരവിപുരം, താന്നി, മയ്യനാട് പ്രദേശങ്ങളിൽ രാത്രി വീടുകളിലെത്തി ഭീതിപ്പെടുത്തുകയും ആർക്കും പിടികൊടുക്കാതെയും നടന്ന ഇയാൾ പിന്നീട് ബ്ലാക്ക് മാൻ എന്ന പേരിൽ കുപ്രസിദ്ധിയും നേടി. മോഷ്ടാവിനെ പിടികൂടാൻ യുവാക്കൾ സംഘംചേർന്ന് ദിവസങ്ങളായി തിരച്ചിലായിരുന്നു. പോലീസിന്റെ വിവിധ സംഘങ്ങളും അന്വേഷണം നടത്തിവരികയായിരുന്നു.
പരവൂർ കൂനയിലെ ഒരുവീട്ടിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ വഴക്ക് രൂക്ഷമായപ്പോൾ ആരോ അറിയിച്ചനുസരിച്ചാണ് പോലീസ് എത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിസരവാസികളുടെ സഹായത്തോടെയാണ് പോലീസ് അഭിജിത്തിനെ കീഴ്‌പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചത്. പരവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അജിത്ത് കുമാർ, എസ്.ഐ. കെ.പി.ജോയിക്കുട്ടി, എസ്.സി.പി.ഒ. അനിൽ, സി.പി.ഒ.മാരായ അനിൽ എസ്.ആർ., ഷിനോ ദാസ് എന്നിവരാണ് ദയാബ്ജി ജങ്‌ഷനിൽനിന്ന് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.
ഇരവിപുരം, മയ്യനാട്, താന്നി പ്രദേശങ്ങളിൽ ഒട്ടേറെ വീട്ടുകളിലെത്തി രാത്രി അക്രമം കാട്ടുകയും സ്ത്രീകൾമാത്രമുള്ള വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന ഇയാളെ പിടികൂടാൻ സിറ്റി പോലീസ് കമ്മിഷണർ പി.കെ.മധുവിന്റെ നിർദേശപ്രകാരം ചാത്തന്നൂർ എ.സി.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നിരവധി സംഘങ്ങൾ പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് അഭിജിത്ത് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് സി.ഐ. അജിത്ത് കുമാർ, എസ്.ഐ.മാരായ എം.കെ.പ്രശാന്ത്‌കുമാർ, ബിപിൻ പ്രകാശ്, അനിൽകുമാർ, എ.എസ്.ഐ. രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തതോടെയാണ് ഇരവിപുരത്തേതടക്കം നിരവധി സ്ഥലത്തെ മോഷണങ്ങളും സ്ത്രീകളെ ഉപദ്രവിച്ച കഥകളും പുറത്തായത്.
ചോദ്യംചെയ്യലിൽ ആദ്യം പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന പ്രതി ഓടിച്ച ബൈക്ക് കഴിഞ്ഞദിവസം വർക്കലയിൽനിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ഇതു സംബന്ധിച്ച് വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിലാണ് പോലീസും നാട്ടുകാരും തിരഞ്ഞുകൊണ്ടിരുന്ന ബ്ലാക്ക് മാൻ ആണെന്ന് തിരിച്ചറിഞ്ഞത്. പരവൂരിലെത്തുംമുമ്പ് രണ്ടുവീടുകളിൽ മോഷണം നടത്തിയെന്നും ഇതിൽ ഒരിടത്തുനിന്ന് 18,000 രൂപ മോഷ്ടിച്ചെന്നും മറ്റൊരു വീട്ടിലെത്തി വീട്ടമ്മയെ ശല്യപ്പെടുത്തിയെന്നും അഭിജിത്ത് പോലീസിനോടു സമ്മതിച്ചു. ഇതിന് അയിരൂർ, വർക്കല സ്റ്റേഷനുകളിൽ വേറെ കേസുണ്ട്. പരവൂർ കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊല്ലം ജില്ലാ ജയിലിലാക്കി.
മാസങ്ങളായി ഇരവിപുരം, മയ്യനാട് എന്നിവിടങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തുകയും സ്ത്രീകളെയും കുട്ടികളെയുമാകെ ഭീതിയിലാഴ്ത്തുകയും ചെയ്ത അപ്പുവെന്ന അഭിജിത്തിനെ പിടികൂടാനിറങ്ങിയ നാട്ടുകാരാണ് ഇയാൾക്ക് ബ്ലാക് മാൻ എന്ന് പേരിട്ടതെന്ന് പരവൂർ സി.ഐ. ജി.അജിത്ത്കുമാർ പറഞ്ഞു. കറുത്ത പാന്റ്സും കറുത്ത ഷർട്ടും കറുത്ത തൊപ്പിയും ധരിച്ചായിരുന്നു മോഷണവും അതിക്രമവും നടത്തിയിരുന്നത്. പലപ്പോഴും കണ്ണുമാത്രമാണ് പുറത്ത് കണ്ടിരുന്നത്. രാത്രി പൂച്ചക്കണ്ണുപോലെ തിളങ്ങാൻ കണ്ണിൽ പ്രത്യേകതരം ലെൻസ് ഒട്ടിച്ചാണ് നടന്നിരുന്നത്. രാത്രി അനക്കംകേട്ട് ടോർച്ച് തെളിച്ചാൽ ഈ കണ്ണിലെ ലെൻസ് തിളങ്ങും ഇതുകണ്ടാണ് പലരും ഭയന്നിരുന്നത്.
പിടിയിലാകുമ്പോഴും കറുത്ത പാന്റ്സും കറുത്ത ഷർട്ടുമായിരുന്നു വേഷം. കറുത്ത മുഖംമൂടിയും തൊപ്പിയും ഉണ്ടായിരുന്നോ, അത് എവിടെയെങ്കിലും ഊരി ഉപേക്ഷിച്ചോ എന്നറിയാനും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മോഷണം നടത്തിയ ബൈക്ക് തൊണ്ടിയായി പരവൂരിൽനിന്ന് കിട്ടിയ സാഹചര്യത്തിലാണ് ഇയാളുടെ പേരിൽ പരവൂർ പോലീസ് കേസ് എടുത്തത്. ചോദ്യം ചെയ്തതിൽ 2015 മുതൽ ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും അന്വേഷണത്തിൽ ഇരവിപുരം, ചാത്തന്നൂർ, അയിരൂർ, വർക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെപേരിൽ കേസുകൾ നിലവിലുണ്ടെന്നും സി.ഐ. അറിയിച്ചു.
https://www.facebook.com/Malayalivartha
























