സുരേഷ് കല്ലടയുടെ സ്വാധീനത്തിന് തെളിവായി മോട്ടോർവാഹനവകുപ്പിലെ കള്ളക്കളി; 2014 ഏപ്രിൽ മുതൽ 2016 ജൂലായ് വരെ അന്തർ സംസ്ഥാന ബസ് ഓപ്പറേറ്റർമാരിൽനിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപ

സുരേഷ് കല്ലടയുടെ സ്വാധീനത്തിന് തെളിവായി മോട്ടോർവാഹനവകുപ്പിലെ കള്ളക്കളി. 2014 ഏപ്രിൽ മുതൽ 2016 ജൂലായ് വരെ അന്തർ സംസ്ഥാന ബസ് ഓപ്പറേറ്റർമാരിൽനിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപയാണ്. അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായിട്ടും കുടിശ്ശിക പിരിച്ചെടുക്കാൻ മോട്ടോർവാഹനവകുപ്പിന് ഇതുവരെയും കഴിഞ്ഞില്ല.
ഇക്കാലയളവിൽ കർണാടകത്തിൽനിന്നു വന്ന കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്ക് ഒരു സീറ്റിന് ത്രൈമാസനികുതി 1540-ൽനിന്ന് 4000 രൂപയായി ഉയർത്തി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച സുരേഷ് കല്ലട സ്റ്റേ സമ്പാദിച്ചു. 2016 ജൂലായിൽ അന്തിമവിധി വരുന്നതുവരെ 1540 രൂപവെച്ചാണ് നികുതി അടച്ചത്.
നികുതിവർധന ശരിവെച്ച കോടതി മുൻകാലപ്രാബല്യത്തോടെ നികുതിയീടാക്കാൻ അനുമതിനൽകി. ബസുകൾക്കുപുറമേ ഇക്കാലയളവിൽ സംസ്ഥാനത്തേക്ക് വന്ന ചെറിയ വാഹനങ്ങൾകൂടി ഉൾപ്പെടുത്തിയാൽ 25 കോടി രൂപയ്ക്കുമേൽ കുടിശ്ശികയുണ്ട്.
വാളയാർ ചെക്ക്പോസ്റ്റിൽ കിട്ടാനുണ്ടായിരുന്ന 15 കോടിരൂപയിൽ അഞ്ചുകോടിമാത്രമാണ് പിരിച്ചെടുത്തത്. മുത്തങ്ങയിൽ എഴുകോടിയും മഞ്ചേശ്വരത്ത് 3.5 കോടിയും കിട്ടാനുണ്ട്. അമരവിളയിൽ അഞ്ചുകോടി രൂപയാണ് കുടിശ്ശിക. ഇതിൽ 70 ലക്ഷം രൂപ അടുത്തിടെ പിരിച്ചെടുത്തു. ഒറ്റത്തവണ വന്ന ചെറുവാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവ ഇനി സംസ്ഥാനത്തേക്ക് എത്താനിടയില്ല.
നികുതി കുടിശ്ശിക അടയ്ക്കാതെ ഓടാനാണ് ചില ടൂർ ഓപ്പറേറ്റർമാർ ശ്രമിച്ചത്. കുടിശ്ശികയുള്ള ബസുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തി. കർണാടകയിൽ രജിസ്റ്റർചെയ്ത ബസുകൾ ആന്ധ്രയിലേക്ക് രജിസ്‌ട്രേഷൻ മാറ്റി. സംസ്ഥാനത്തേക്ക് സർവീസ് നടത്താനുള്ള സൗകര്യത്തിന് വീണ്ടും കർണാടകയിലെത്തിച്ച് റീ രജിസ്‌ട്രേഷൻ നേടി. പുതിയ രജിസ്‌ട്രേഷൻ നമ്പറിലാണ് ഈ ബസുകൾ സംസ്ഥാനത്തേക്ക് എത്തിയത്.
പഴയ രജിസ്‌ട്രേഷൻ നമ്പർവെച്ച് കുടിശ്ശിക വരുത്തിയ വാഹനങ്ങൾ തേടിയ ഉദ്യോഗസ്ഥരെ ഇങ്ങനെ കബളിപ്പിച്ചു. എൻജിൻ, ഷാസി നമ്പറുകൾവെച്ച് ഇവ നികുതി കുടിശ്ശികയുള്ള പഴയ വാഹനങ്ങളാണെന്ന് കണ്ടെത്തിയെങ്കിലും ഉന്നതതല സ്വാധീനത്തിൽ നടപടിയൊതുങ്ങി.
ചെക്ക്പോസ്റ്റുകളിലെ കംപ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കാത്തതും പ്രശ്നമായി. 19 ചെക്കുപോസ്റ്റുകളാണ് സംസ്ഥാനത്തുള്ളത്. വാളയാറിൽ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾ മുത്തങ്ങ, ഇരിട്ടി ചെക്കുപോസ്റ്റുകൾവഴി സംസ്ഥാനത്തേക്ക് കടന്നു.
https://www.facebook.com/Malayalivartha


























