പൂരപ്രേമികളെ നിരാശയിലാഴ്ത്തിയ തീരുമാനം; തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്ക് തുടരും; തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാനും രാമചന്ദ്രൻ ഉണ്ടാകില്ല

ആന പ്രേമികളുടെ ഇഷ്ട താരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരും. രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിനെ തുടർന്നാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിക്കുകയായിരുന്നു.
ഇതോടെ വരുന്ന തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഉണ്ടാവില്ലെന്നുറപ്പായി. അതേസമയം രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികൾ രംഗത്ത് എത്തിയതോടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം എന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നടന്ന ഒരു എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്ന് മുതല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം ഇന്ന് തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. തൃശ്ശൂരില്‍ നിന്നുള്ള കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ വഴി നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വനംമന്ത്രി കെ രാജുവുമായി ആനപ്രേമികളുടെ സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. രാമചന്ദ്രനുള്ള വിലക്ക് പൂരത്തിന് മുന്‍പ് നീക്കാമെന്ന് ഇരുമന്ത്രിമാരും ആനപ്രേമികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതോടെ ഇന്നത്തെ യോഗത്തിൽ ആനയുടെ വിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ ഇന്ന് രാവിലെ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തില്‍ രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കേണ്ട എന്ന തീരുമാനമാണ് ഉണ്ടായത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു. ഇതോടെ യോഗത്തിനെത്തിയ എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ പ്രതിഷേധവുമായി എഴുന്നേറ്റു. സര്‍ക്കാര്‍ ഒരു പൂരം നടത്തിപ്പിനും എതിരല്ലെന്നും എന്നാൽ ആനകളുടെ മേൽനോട്ട ചുമതല നാട്ടാന നിരീക്ഷണസമിതിക്കാണ് എന്നതിനാൽ അതിനെതിരെ നടപടി സ്വീകരിക്കാൻ വഴിയില്ലെന്നും യോഗത്തിൽ പങ്കെടുത്ത മന്ത്രി വിഎസ് സുനിൽകുമാർ യോഗത്തെ അറിയിച്ചു. ഇതോടെ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായി. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കുമെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഎസ് സുനിൽ കുമാർ ആനപ്രേമികൾക്ക് ഉറപ്പു നൽകി.
അൻപത് വയസ്സിലേറെ പ്രായമുള്ള ആനയ്ക്ക് പ്രായത്തിന്റെ അവശതകളുണ്ടെന്നും കേൾവി പ്രശ്നങ്ങളുണ്ടെന്നും നേരത്തെ വനംവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാമചന്ദ്രന് മദ്ദപ്പാടിന്റെ ലക്ഷണങ്ങളില്ലെങ്കിലും ചെറിയ ശബ്ദം കേട്ടാൽ പോലും ഞെട്ടി ഓടുന്ന ആനയെ എഴുന്നള്ളിപ്പിനും മറ്റു പൊതുപരിപാടികൾക്കും കൊണ്ടു പോവുന്നത് അപകടകരമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. നിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ആനയെ പരിശോധിച്ചു വരികയാണ്. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ആനയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ നിരീക്ഷണസമിതി തീരുമാനിച്ചതെന്നാണ് വിവരം.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും അടുത്തിടെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്.
2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ആനയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരന്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇടഞ്ഞപ്പോള്‍ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവന്‍.
വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പൂരത്തിന് മുമ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കാന്‍ മൂന്നംഗ മെഡിക്കല്‍ സംഘം എത്തിയെങ്കിലും പൂരസംഘാടകരുടേയും പൂരപ്രേമികളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇവര്‍ തിരിച്ചുപോവുകയായിരുന്നു.
കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ജന്മം കൊണ്ട് ഇന്നാട്ടുകാരനല്ല. ബിഹാറിലെ ആനച്ചന്തയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തിയത്. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരാണ് ബീഹാറില്‍ നിന്നുള്ള മോട്ടിപ്രസാദിനെ വാങ്ങിയത്. അദ്ദേഹത്തില്‍ നിന്നും ആനയെ വാങ്ങിയ തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ. നിരവധി ഫേസ്ബുക്ക് പേജുകളും വാട്‌സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. 1986ല്‍ അന്നത്തെ പാപ്പാന്‍ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടര്‍ന്ന് എത്തിയ പാപ്പാന്റെ മര്‍ദ്ദനത്തിലായിരുന്നു ആനയുടെ വലതുകണ്ണ് കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്. കാലക്രമേണ ഇടതുകണ്ണിനും കാഴ്ച നഷ്ടമായി. തലയെടുപ്പും ഗാംഭീര്യവും ഉയരവും കൊണ്ട് അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള തേച്ചിക്കോട്ട് രാമചന്ദ്രന്‍ ഇതിനകം അനേകം സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























