ജപ്തിക്കിടെ തീകൊളുത്തി വീട്ടമ്മയും ഡിഗ്രി വിദ്യാർത്ഥിനിയായ മകളും ജീവനൊടുക്കാൻ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ മകൾക്ക് ദാരുണാന്ത്യം- അമ്മ ഗുരുതരാവസ്ഥയിൽ

നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ ആത്മഹത്യ. ജപ്തിക്കിടെ തീകൊളുത്തി വീട്ടിലെ അമ്മയും മകളും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ വൈഷ്ണവി ആണ് മരിച്ചത്.ബാങ്ക് സമ്മര്‍ദത്തിലാക്കിയെന്ന് ആത്മഹത്യ ചെയ്ത വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. വായ്പാ കുടിശിക വീട് വിറ്റ് തിരിച്ചടയ്ക്കാന്‍ ബാങ്ക് സമ്മതിച്ചില്ല.അഞ്ചുലക്ഷം വായ്പയെടുത്തു, എട്ടുലക്ഷത്തിലേറെ തിരിച്ചടച്ചു. ഭാര്യയും മകളും ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണം ബാങ്കിന്‍റെ സമ്മര്‍ദമാണ്. ഇന്നലെ മുതല്‍ ഇരുവരും ദുഖിതരായിരുന്നുവെന്ന് ചന്ദ്രന്‍ വ്യക്തമാക്കുന്നു.
മാരായമുട്ടം മലയിക്കടയിലാണ് ദാരുണസംഭവം നടന്നത്. കനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് പതിനഞ്ച് വര്‍ഷം മുമ്പ് ഇവരുടെ കുടുംബം അഞ്ചു ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇവരിപ്പോള്‍ മരപ്പണിക്കാരനാണ്.
ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. അതേസമയം കുടുംബത്തിന് മേല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് പറയുന്നത്. തിരിച്ചടവിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























