നെയ്യാറ്റിൻകര സംഭവം കുടുംബ വഴക്കിലേക്ക് ചുരുങ്ങിയതോ ചുരുക്കിയതോ? ; ദൃശ്യ- പത്ര മാധ്യമങ്ങളെ പൂർണമായും കൈയിലെടുത്തു കൊണ്ടു നടക്കുന്ന ഓപ്പറേഷന് പിന്നിൽ വമ്പന്മാർ

നെയ്യാറ്റിൻകര സംഭവം കുടുംബ വഴക്കിലേക്ക് ചുരുങ്ങിയതോ ചുരുക്കിയതോ? ദൃശ്യ- പത്ര മാധ്യമങ്ങളിൽ കോടി കണക്കിന് രൂപയുടെ പരസ്യം നൽകുന്ന ബാങ്കുകൾ നെയ്യാറ്റിൻകര ദുരന്തത്തെ പൂർണമായും നിസാരവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് സൂചനകൾ.
മാധ്യമങ്ങളെ പൂർണമായും കൈയിലെടുത്തു കൊണ്ടു നടക്കുന്ന ഓപ്പറേഷന് പിന്നിൽ കാനറാ ബാങ്ക് മാത്രമല്ലെന്നും ഉന്നത കേന്ദ്രങ്ങളിൽ നിന്നും അറിയുന്നു. എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കിംഗ് മേഖലയിലെ ഭീമൻമാർ നെയ്യാറ്റിൻകര വിഷയത്തിൽ കാനറാ ബാങ്കിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കാരണം എസ് ബി ഐ പിന്തുടരുന്നതും കാനറാ ബാങ്കിന്റെ മാതൃകയാണ്.
നെയ്യാറ്റിൻകര സ്വദേശിനിയും മകളും മരിച്ചതിന് പിന്നിലെ അടിസ്ഥാന കാരണം ബാങ്കിന്റെ ജപ്തി നടപടികളായിരുന്നു. എന്നാൽ മാധ്യമങ്ങൾ അക്കാര്യം ചർച്ച ചെയ്യുന്നില്ല. പകരം കുടുംബ വഴക്കും മന്ത്രവാദവുമൊക്കെയാണ് ചർച്ചയായത്. ഇതിൽ നിന്നും ബാങ്കിന്റെ കള്ളകളി മനസിലാക്കാവുന്നേതയുള്ളു. മരിച്ച ലേഖയും ഭർത്താവും തമ്മിൽ സ്വര ചേർച്ചയില്ലാതായിട്ട് കാലങ്ങളായി. 19 വയസുള്ള മകളുണ്ട് ലേഖക്ക്. അതായത് 20 വർഷം മുമ്പായിരിക്കും ഇവരുടെ വിവാഹം കഴിഞ്ഞത്. താൻ സ്ത്രീധന പീഡനത്തിന് ഇരയാണെന്ന് അവരുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും മനസിലാക്കാം. എന്നാൽ അന്നൊന്നും ലത ആത്മഹത്യക്ക് ശ്രമിച്ചില്ല. ആശിച്ച് നിർമ്മിച്ച വീട് അന്യാധീനപ്പെടും എന്ന നിമിഷത്തിലാണ് ഒരു കടും കൃത്യം നടത്താൻ ലേഖ തീരുമാനിച്ചത്. ബാങ്കിന്റെ ഭാഗത്ത് നിന്ന് വൻതോതിൽ ഭീഷണിയുണ്ടായിരുന്നതായി അയൽക്കാരും സമ്മതിക്കുന്നുണ്ട്.
മൃതദേഹവുമായി നാട്ടുകാർ ബാങ്കിനു മുന്നിൽ നടത്താനിരുന്ന സമരം പോലും വേണ്ടെന്നു വയ്പ്പിക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞു. അതിരാവിലെ അടച്ചിട്ട കാനറാ ബാങ്ക് ശാഖകൾ ആത്മഹത്യാ കുറിപ്പ് കിട്ടിയതോടെ തുറന്നു പ്രവർത്തിച്ചു. മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ രക്ഷപ്പെട്ടു.
സർഫാസി നിയമമാണ് ബാങ്കിന്റെ നട്ടെല്ല്. തിരിച്ചടവ് ഒരു തവണ മുടങ്ങിയാൽ ബാങ്കിൽ നിന്നും കോൾ വരും. ജപ്തി നടത്താൻ ബാങ്കിന് അധികാരം നൽകുന്നതാണ് സർഫാസി നിയമം . വായ്പക്ക് ഈടു നൽകിയ സ്ഥലത്ത് ആദ്യം ബാങ്ക് നോട്ടീസ് പതിക്കും. പിന്നാലെ രജിസ്റ്റേഡ് തപാലിൽ നോട്ടീസയക്കും . തുടർന്നു വായ്പാതുക തിരിച്ച് പിടിക്കാനുള്ള ലേലനടപടികളിലേക്ക് കടക്കും. ഇതെല്ലാം ബാങ്കിന്റെ താത്പര്യ പ്രകാരമായിരിക്കും. എതിർപ്പുണ്ടായാൽ ബാങ്ക് കോടതിയെ സമീപിക്കും. സർഫാസി നിയമത്തിൽ ഇടപെടാൻ കോടതികൾക്ക് കഴിയാറില്ല. കോടതി അഭിഭാഷകകമ്മീഷനെ നിയോഗിക്കും. പണം തിരിച്ചടക്കാൻ കഴിയാത്തവർ ഒന്നുകിൽ സ്ഥലം വിട്ട് നൽകണം. ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യണം. നിരവധി കർഷകർ ജീവനൊടുക്കിയത് സർഫാസി നിയമത്തിന്റെ ഭീഷണി കാരണമാണ്.
കിട്ടാകടത്തിന്റെ പേരിൽ കിടപ്പാടം ജപ്തി ചെയ്യാനോ താമസക്കാരെ ഇറക്കി വിടാനോ പാടില്ലെന്ന് സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. ബാങ്കുകൾ സർക്കാർ നിർദ്ദേശത്തിന് ഒരു വിലയും നൽകാറില്ല. സർഫാസി നിയമം ചോദ്യം ചെയ്യണമെങ്കിൽ ഹൈക്കോടതിയിലോ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെയോ സമീപിക്കണം. സാധാരണകാർക്ക് ഇതിനു കഴിയുകയില്ല. മനുഷ്യത്വ രഹിതമാണ് സർഫാസി നിയമം. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ള സ്ഥാപനങ്ങൾ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഫലം ചെയ്തിട്ടില്ല. എന്നാൽ വൻകിടക്കാർ എടുക്കുന്ന വായ്പകൾക്ക് ഇത്തരം നിയമങ്ങളൊന്നും ബാധകമല്ല. ഇവർക്ക് ബാങ്കുകൾ തന്നെ സ്വയം സാവകാശം നൽകും. ഇവരുടെ കടങ്ങൾ കിട്ടാകടമാക്കാനും ബാങ്കുകൾക്ക് വലിയ താത്പര്യമാണ്.
അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് അഛനും ബന്ധുക്കളും ഉത്തരവാദികളാണെങ്കിൽ അവരെ നിയമത്തിന് മുന്നിലെത്തിക്കണം. അതിന്റെ പേരിൽ ബാങ്കുകളെ രക്ഷപ്പെടുത്താനാണ് മാധ്യമങ്ങളും സർക്കാരും ശ്രമിക്കുന്നത്. ബാങ്കുകൾ ഇതേ രീതി പിന്തുടർന്നാൽ ഇനിയും കുടുംബങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരും.
https://www.facebook.com/Malayalivartha























