ദുരൂഹത തുടരുന്നു... ഒരറ്റത്ത് ബാങ്കുകള്‍ക്ക് നേരെ പ്രതിഷേധം ശക്തമാകുമ്പോള്‍ മററ്റത്ത് കത്തും അറസ്റ്റും; മൃതദേഹങ്ങള്‍ റോഡില്‍ വച്ച് പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കാനും പ്രതിഷേധക്കാര്‍ പദ്ധതിയിട്ടു; തനിക്കതില്‍ പങ്കില്ലെന്നും ബാങ്ക് ജപ്തിയാണെന്ന് ഉറച്ച് ഭര്‍ത്താവും ബന്ധുക്കളും

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വളരെപ്പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ജപ്തി ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് മനസിലായപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാനറ ബാങ്കിന്റെ സ്റ്റാച്യു ഓഫീസ് അടിച്ച് തകര്‍ത്തു. തുടര്‍ന്ന് ഡിവൈഎഫ്‌ഐയും യുവ മോര്‍ച്ചയും പ്രതിഷേധ അക്രമത്തിന് കോപ്പ് കൂട്ടുമ്പോഴാണ് കത്തും അറസ്റ്റും. ഇതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്. ഇവര്‍ ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ പതിച്ച നിലയിലായിരുന്നു, മരിച്ച ലേഖയെഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അതേ സമയം ചൊവ്വാഴ്ച സംഭവമുണ്ടായ ശേഷം ബന്ധുക്കളും അയല്‍ക്കാരും പൊലീസുമുള്‍പ്പെടെ നിരവധിപേര്‍ ഇവിടെ എത്തിയിരുന്നെങ്കിലും ആത്മഹത്യാക്കുറിപ്പ് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല എന്നത് ദുരൂഹതയുണര്‍ത്തുന്നു.
പോലീസിനും ഇക്കാര്യത്തില്‍ വ്യക്തതയില്ല. കൈയക്ഷര പരിശോധനയിലൂടെയേ കത്ത് ലേഖയെഴുതിയതാണോ എന്ന് പോലീസിന് ഉറപ്പിക്കാന്‍ കഴിയൂ. ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ചന്ദ്രനും അമ്മയും പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. മകള്‍ മരിച്ചതിനു ശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അല്‍പ്പം മുമ്ബു വരെ ചന്ദ്രന്‍ പറഞ്ഞിരുന്നു.
തുടക്കം മുതല്‍ കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി ബാങ്കിനെതിരെ പറഞ്ഞിരുന്നതിനാല്‍ പൊലീസിനും മറ്റ് സംശയങ്ങള്‍ തോന്നിയിരുന്നില്ല. സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൂടി ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ബന്ധുക്കളായ കൂടുതല്‍ പേരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തെളിവുകള്‍ ശേഖരിക്കാനായി ഫോറന്‍സിക് സംഘത്തിന്റെ കൂടി സഹായത്തോടെ ഇന്ന് വീട് വിശദമായി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ ബാങ്കിനെതിരെ നടന്നുവന്ന പ്രതിഷേധ പരിപാടികള്‍ അല്‍പ്പം തണുത്തിട്ടുണ്ട്. 'എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നാണ്' കത്തില്‍ പറയുന്നത്. ബാങ്ക് ലോണ്‍ കുടിശികയാകുകയും ജപ്തി നടപടി നേരിട്ടിട്ടും ചന്ദ്രന്‍ ഒന്നും ചെയ്തില്ല. ചന്ദ്രനില്‍ നിന്നും അയാളുടെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കാലങ്ങളായി സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനവും പീഡനങ്ങളും നേരിട്ടു വരികയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഇയാളുടെ മാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത , ഭര്‍ത്താവ് കാശിനാഥന്‍ എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.
പണമടയ്ക്കണ്ട അവസാന ദിവസമായിരുന്ന ഇന്നലെ രാവിലെ മുതല്‍ ബാങ്കില്‍ നിന്നുള്ള ആളുകള്‍ പണമടയ്ക്കാന്‍ നിര്‍ബന്ധിച്ച് വിളിച്ച് ലേഖയേയും മകളേയും സമ്മര്‍ദത്തിലാക്കിയെന്ന് കൃഷ്ണമ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് ചന്ദ്രനും കൃഷ്ണമ്മയും എല്ലാവരില്‍ നിന്നും മറച്ചുവെച്ചു. ബന്ധുക്കളും അയല്‍വാസികളും ഇന്നലെ കുടുംബപ്രശ്‌നങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് കാനറാ ബാങ്കിനെതിരെ പ്രതിഷേധം അണപൊട്ടിയത്.
വായ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയിരുന്നുവെന്നും. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും ചന്ദ്രന്‍ ഇന്ന് രാവിലെയും ആരോപണം ഉയര്‍ത്തി. എന്നാല്‍ മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ രാവിലെ തന്നെ വിശദമാക്കിയിരുന്നു. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നും ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തിരുന്നു.
മൊറട്ടോറിയം പ്രഖ്യാപിച്ചും ബാങ്കിന്റെ ജപ്തി നടപടിയുമായി മുന്നോട്ട് പോയെന്ന് പറഞ്ഞ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധന വരെ കാത്തിരിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. ലേഖയും വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തിയതിന് പിന്നാലെ തന്നെ പൊലീസ് വീട് സീല്‍ ചെയ്തിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായായിരുന്നു ഈ നീക്കം. കേസില്‍ നിര്‍ണ്ണായകമായ ആത്മഹത്യക്കുറിപ്പ് പുറത്തെത്തുന്നത് ഇത്തരത്തിലാണ്.
https://www.facebook.com/Malayalivartha
























