കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം വീണ്ടും നേടി മലയാളി വാര്‍ത്ത; ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഇടം നേടിയ മലയാളി വാര്‍ത്തയ്ക്ക് ഇത് അഭിമാന നിമിഷം

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം വീണ്ടും മലയാളി വാര്‍ത്ത കരസ്ഥമാക്കി. ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ശ്രദ്ധേയമായ മലയാളി വാര്‍ത്തയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും മലയാളി വാര്‍ത്തയുടെ ചീഫ് എഡിറ്ററായ സോയിമോന്‍ മാത്യു അവാര്‍ഡ് ഏറ്റുവാങ്ങി.
അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത രാജ്യാന്തര ബാല ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് സ്വാഗതം പറഞ്ഞു. കെ.ട.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് അംഗം കെ. രാജു, പശുപതി, ഒ.എം ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഭാരതി, ബാലശ്രീ പുരസ്‌ക്കാര ജേതാവ് മധുരിമ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മലയാളി വാര്‍ത്ത ഓണ്‍ലൈനിലും മലയാളി വാര്‍ത്ത യൂട്യുബിലും കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയെപ്പറ്റി നല്‍കിയ മികച്ച എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് അര്‍ഹമായത് . കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്റെ ശോഭ അതേ ആവേശത്തോടെയും പ്രാധാന്യത്തോടെയുമാണ് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചലച്ചിത്രോത്സവ വേദിയിലും മലയാളി വാര്‍ത്തയുടെ ഓഫീസിലും ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നു.
15 ലക്ഷത്തോളം വായനക്കാരും 12 ലക്ഷത്തിലധികം ഫേസ്ബുക് ഫോളോവേഴ്സും 10 ലക്ഷത്തിലധികം യുട്യൂബ് ഫോളോവേഴ്‌സുമുള്ള ഓൺലൈൻ മാധ്യമമാണ് മലയാളിവാർത്ത. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വായനക്കാര്‍ക്ക് യാതൊരു തടസവും കൂടാതെ മലയാളത്തില്‍ വായിക്കാന്‍ കഴിയുന്ന പ്രത്യേക സാങ്കേതിക വിദ്യയാണ് ഒരുക്കിയിരിക്കുന്നത്.
2012 ലാണ് മലയാളി വാര്‍ത്ത പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. എന്നാല്‍ മറ്റ് മുന്‍നിര പത്രങ്ങളെക്കാളുപരി മലയാളി വാര്‍ത്ത പെട്ടെന്ന് ഓണ്‍ലൈനില്‍ വൈറലായി. വാര്‍ത്തകളുടെ സൂക്ഷ്മതയും ആരും നല്‍കാത്ത വാര്‍ത്തകളും മലയാളിവാര്‍ത്തയെ വ്യത്യസ്ഥമാക്കി. മലയാളി വാര്‍ത്ത കൊണ്ടു വന്ന പല സാമൂഹിക വിഷയങ്ങളും മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തു. എല്ലാ ജില്ലകളിലെ റിപ്പോർട്ടറുമാരുമടക്കം എഴുപതോളം ജീവനക്കാർ അടങ്ങുന്നതാണ് ഈ മാധ്യമ സ്ഥാപനം. 7 വര്‍ഷം കൊണ്ട് മലയാളി വാര്‍ത്ത മലയാളികളുടെ ഭാഗമായതിന് പിന്നില്‍ ലോകമെമ്ബാടുമുള്ള മലയാളികളുടെ പിന്തുണയുണ്ട്.
രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കാണുന്നതിനേക്കാള്‍ പുസ്തകങ്ങളും ആനുകാലികങ്ങളിലും വായിക്കാന്‍ പ്രേരിപ്പിക്കണമെന്ന് ഉദ്ഘാടനം നിർവഹിച്ചശേഷം അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചില വീടുകളില്‍ കുടുംബസമേതം കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത സിനിമകള്‍ കാണുന്നുണ്ട്. തിയേറ്ററില്‍ സെന്‍സര്‍ ചെയ്യുന്ന സിനിമകളാണ് കാണിക്കുന്നത്. അത്തരത്തിലുള്ള ചില സിനിമകളിലും പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ആ രീതികള്‍ മാറണം. അതുപോലെ ചലച്ചിത്രമേളകളില്‍ എങ്ങനെ സിനിമ എടുക്കാം എന്നതിനെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. കുട്ടികളുടെ സിനിമകളോട് മുഖംതിരിച്ച് നില്‍ക്കുന്ന മാതാപിതാക്കളുടെ രീതിയും മാറണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.
മേളയില്‍ കുട്ടികള്‍ സംവിധാനം ചെയ്ത നാല് സിനിമകളില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത യു ടേണ്‍ ടു ദ നേച്ചറിന്റെ സംവിധായിക ദേവുകൃഷ്ണ എസ് നാഥിന് കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ പുരസ്‌ക്കാരം നല്‍കി. മികച്ച നടനായ ഗോകുല്‍ എല്‍.എല്‍, നടിയായ നേഹ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കി. ചലച്ചിത്രമേള മികച്ച രീതിയില്‍ കവര്‍ ചെയ്തതിന് മലയാളമനോരമയ്ക്ക് ഒന്നാം സ്ഥാനവും മാതൃഭൂമിക്കും കേരളകൗമുദിക്കും രണ്ടാംസ്ഥാനവും ദേശാഭിമാനിക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. പ്രോത്സാഹന സമ്മാനം മാധ്യമത്തിനും കലാകൗമുദിക്കും മെട്രോവാര്‍ത്തയ്ക്കും നല്‍കി.
ഇംഗ്ലീഷ് പത്രങ്ങളില്‍ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനും രണ്ടാം സ്ഥാനം ഡെക്കാണ്‍ ക്രോണിക്കിളിനും ലഭിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം ജീവന്‍ ടി.വിക്കും രണ്ടാംസ്ഥാനം കൈരളി ടി.വിക്കും മൂന്നാം സ്ഥാനം എ.സിവിക്കും ലഭിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കൈരളി ടി.വിയിലെ ഷീജ, ഏഷ്യാനെറ്റിലെ പ്രകുല, ഏഷ്യാനെറ്റിലെ നേഹ എസ് ജീവന്‍ ടി.വിയിലെ മോനിഷ എന്‍.ജി എന്നിവര്‍ക്ക് ലഭിച്ചു.മികച്ച ഓണ്‍ലൈന്‍ മാധ്യമമായി മലയാളിവാര്‍ത്ത ഡോട്ട് കോമിനെയും രണ്ടാമത്തെ ഓണ്‍ലൈന്‍ മാധ്യമമായി ഇ.ടി.വി ഭാരതിനെയും തെരഞ്ഞെടുത്തു. ശ്രമവ്യമാധ്യമത്തിനുള്ള പുരസ്‌ക്കാരം ആകാശവാണിയും റെഡ് എഫ്.എമ്മും നേടി.
https://www.facebook.com/Malayalivartha






















