നാഷണല്‍ ആര്‍മിയുടെ ആക്രമണത്തില്‍ ലിബിയയില്‍ ഒൻപത് ദാരുണ മരണം ; മരിച്ചവരിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും
ലിബിയന്‍ നാഷണല്‍ ആര്‍മി നടത്തിയ വ്യോമാക്രമണത്തിലാണ് ഒൻപത് പേര്‍ കൊല്ലപ്പെട്ടത് . മരിച്ചവരിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുമെന്ന് ലിബിയന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഫാവ്സി വാനിസ് അറിയിച്ചു ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള സർക്കാരിന്റെ സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത് . സമീപത്തെ ആശുപത്രിയും ആക്രമണത്തില്‍ തകര്‍ന്നു.
മുഅമ്മര്‍ ഗദ്ദാഫിയുടെ വധത്തിനു ശേഷം ലിബിയ രണ്ട് വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗം മുന്‍ സൈന്യാധിപന്‍ ജനറല്‍ ഖലീഫ ഹഫ്ത്തര്‍ നയിക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ (എല്‍.എന്‍.എ.) അധീനതയിലാണ്. യു.എന്നിന്‍റെ പിന്തുണയോടെയുള്ള ഗവണ്മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് (ജി.എന്‍.എ) തലസ്ഥാനമായ ട്രിപ്പോളി മുതല്‍ പടിഞ്ഞാറന്‍ മേഖലയും ഭരിക്കുന്നു.
ട്രിപ്പോളി പിടിക്കാന്‍ ഹഫ്ത്തറിന്‍റെ എല്‍.എന്‍.എ ശ്രമിക്കുകയാണ്. ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 650ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 90,000 പേരാണ് പാലായനം ചെയ്തത്.
https://www.facebook.com/Malayalivartha