വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുമ്പോൾ അജാസ് ഒഴിഞ്ഞുമാറിയത് സൗമ്യയോടുള്ള അടുപ്പം കാരണം; നിരന്തരം സൗമ്യയെ ഫോണിലൂടെ വിവാഹാഭ്യർത്ഥന നടത്തി അജാസ് വീർപ്പുമുട്ടിച്ചു- വീട്ടിലെത്തിയും വിവാഹാഭ്യർത്ഥന നടത്തിയ അജാസ് സൗമ്യയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് കണ്ടതോടെ ഷൂകൊണ്ട് മർദ്ദിച്ചു:- മാനസികമായും ശാരീരികമായും ഭീഷണിപ്പെടുത്തി
മാവേലിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ അരുംകൊലയിലേയ്ക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നിലെ പക. അജാസ് സൗമ്യയെ മുൻപും കൊല്ലാൻ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എല്ലാ വിവരങ്ങളും വള്ളികുന്നം എസ്ഐയെ ധരിപ്പിച്ചിരുന്നതായി സൗമ്യയുടെ അമ്മ പോലീസിന് മൊഴിനൽകി.
അജാസിൽ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. അതു തിരികെ നൽകിയെങ്കിലും വാങ്ങാൻ അജാസ് തയാറായില്ല. തുടർന്ന് പണം അക്കൗണ്ടിലേക്കിട്ടു. അജാസ് അതു തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കു തന്നെ അയച്ചു. തുടർന്ന് സൗമ്യയ്ക്കൊപ്പം ഇന്ദിരയും രണ്ടാഴ്ച മുൻപ് ആലുവയിൽ എത്തി പണം നേരിട്ടു നൽകാൻ ശ്രമിച്ചു. അതു വാങ്ങാനും അജാസ് തയാറായില്ലെന്നും ഇന്ദിര പറയുന്നു. പകരം വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അജാസ് രണ്ടു തവണ വീട്ടിൽ വന്നിരുന്നു. മാനസികമായും ശാരീരികമായും മകളെ ഭീഷണിപ്പെടുത്തി. ഒരിക്കൽ ഷൂ കൊണ്ടു തല്ലിയെന്നും ഇന്ദിര പറഞ്ഞു. വിവാഹത്തിന് അജാസ് സൗമ്യയെ നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണു കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
അതേ സമയം സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സൗമ്യയുടെയും അജാസിന്റെയും മൊബൈൽഫോണുകൾ പോലീസ് പരിശോധിക്കും. പോലീസ് അക്കാദമിയിൽ സൗമ്യയ്‌ക്കൊപ്പം പരിശീലനം നേടിയവരിൽനിന്ന് മൊഴിയെടുക്കാനും സാധ്യതയുണ്ട്. സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തിയതിനു പിന്നാലെ ക്രൂരമായി വെട്ടിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ച് മരണം ഉറപ്പാക്കുകകൂടി ചെയ്തു.
https://www.facebook.com/Malayalivartha