മലയാളിയുടെ തീന്‍മേശയിലെ പതിവ് മീന്‍വിഭവമായ മത്തി വില കുതിക്കുകയാണ്. കിലോയ്ക്ക് 250 മുതല്‍ 300 രൂപവരെയാണ് വില

മലയാളിയുടെ തീന്‍മേശയിലെ പതിവ് മീന്‍വിഭവമായ മത്തി വിഭവങ്ങള്‍ രുചിക്കാന്‍ ഇനി ഇത്തിരി പുളിക്കും. മത്തി വില കുതിക്കുകയാണ്. കിലോയ്ക്ക് 250 മുതല്‍ 300 രൂപവരെയാണ് സംസ്ഥാനത്തെ വില. തിരുവനന്തപുരത്ത് അഞ്ച് മത്തിക്ക് 100 രൂപയാണ് വില. ഇതോടെ ഹോട്ടലുകളക്കം ഉച്ചയൂണിന് മത്തി ഒഴിവാക്കിയിരിക്കുകയാണ്. സാധരാണക്കാരും വീടുകളിലേക്ക് വാങ്ങുന്നില്ല. മണ്‍സൂണ്‍ തുടങ്ങിയതോടെയാണ് മത്തിയുടെ ലഭ്യത കുറഞ്ഞതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം മത്തിയുടെ ഉത്പ്പാദന തകരുമെന്ന് മത്സഗവേഷണ സ്ഥാപനങ്ങള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മത്തി വരുന്നുണ്ടെങ്കിലും വലിയ വിലയാണ്. എന്നാല്‍ കേരളത്തിന്റെ കടല്‍മേഖലയില്‍ നിന്ന് ലഭിക്കുന്ന മത്തിയുടെ അത്ര രുചിയും തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന മത്തിക്കില്ല.
2013ലും മത്തി ലഭ്യത സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞിരുന്നു. 2012ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യലഭിച്ചപ്പോള്‍ പകുതിയും മത്തിയായിരുന്നു. തൊട്ടടുത്ത വര്‍ഷം എല്‍നിനോ കാരണം മത്തിയുടെ പ്രജനനം കുറഞ്ഞതായാണ് പറയുന്നത്. എല്‍നിനോ ശക്തമായിരുന്ന 2015ലും വന്‍തോതില്‍ മത്തിയുടെ ലഭ്യത കുറഞ്ഞിരുന്നു. 2017ല്‍ ലഭ്യത വര്‍ധിച്ചെങ്കിലും എല്‍നിനോ പ്രതിഭാസം കാരണം 2018ല്‍ വീണ്ടും കുറഞ്ഞു. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തെ തുടര്‍ന്ന് കടല്‍ വെള്ളത്തിന്റെ ചൂട് കൂടുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് കാരണം ഉഷ്ണ ജലപ്രവാഹം ശാന്തസമുദ്രത്തില്‍ നിന്ന് അറബിക്കടല്‍ വരെ എത്തിയെന്ന് സമുദ്രഗവേഷകര്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഉത്തര കേരളത്തില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്ക് ഒഴുകുന്ന പോഷക സമൃദ്ധമായ ജലപ്രവാഹത്തെയും എല്‍നിനോ തടസ്സപ്പെടുത്തി.
മത്തിയുടെ പ്രജനനത്തിന് എല്‍നിനോ തടസ്സമെന്നാണ് അധികൃതര്‍ പറയുന്നത്. 1.25 ലക്ഷത്തിലേറെ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുന്നതാണ് മത്തിയുടെ പ്രജനനത്തിലുണ്ടായ കുറവ്. 50ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വള്ളങ്ങളും പ്രതിസന്ധിയിലാണെന്ന് അവര്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് മത്സത്തൊഴിലാളികളുടെ ജീവിതം വലിയ കഷ്ടത്തിലാണ്. അതിന്റെ കൂടെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഭക്ഷിക്കുന്ന മത്തിയുടെ ലഭ്യത ഇല്ലാതായത് ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കിയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പ്രജനനനത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വിഴിഞ്ഞം, പൂവാര്‍ അടക്കം വന്ന് മത്സബന്ധനം നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ പോയി മത്സബന്ധനം നടത്തുന്നവര്‍ കുറവാണ്.
വായ്പയെടുത്തും മറ്റുമാണ് മത്സത്തൊഴിലാളികള്‍ വള്ളവും വലയും മറ്റും വാങ്ങിയത്. എന്നാല്‍ മത്തിയുടെ ലഭ്യത കുറവും കടല്‍ക്ഷോഭവും കാരണം ജീവിത ചെലവിന് പോലും മാര്‍ഗമില്ലാതെ കഴിയുകയാണിവര്‍. കടല്‍ക്ഷോഭം കാരണം മീന്‍ഷെഡുകളും മറ്റ് ഉപകരണങ്ങളും വീടുകളും നഷ്ടമായവരാണ് കൂടുതലും. പലരും ദുരുതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പ്രശ്‌നപരിഹാരമായി മത്സ്യവരള്‍ച്ചാ പാക്കേജ് അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കാലങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന ദുരുതങ്ങള്‍ വര്‍ഷന്തോഷം കൂടിവരുന്നതല്ലാതെ പരിഹരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























