ബിനോയി ചെറുമീനല്ല... പരിപ്പുവടയും ചായയും കഴിച്ച് പാര്‍ട്ടി വളര്‍ത്തിയ കാലമൊക്കെ മാറി; മക്കളെ അച്ചടക്കത്തോടെ വളര്‍ത്താന്‍ ശ്രമിച്ചപ്പോഴും അവര്‍ പനപോലെ വളര്‍ന്നു; ലേബര്‍ ക്യാമ്പില്‍ നിന്നും വന്‍ വ്യവസായത്തിന്റെ ഭാഗമായപ്പോള്‍ എല്ലാം കൈവിടുന്ന അവസ്ഥയുമായി
കണ്ണൂരില്‍ നിന്നാല്‍ ആര്‍എസ്എസുകാര്‍ മക്കളുമായി ഏറ്റുമുട്ടും എന്നറിഞ്ഞപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ രണ്ട് മക്കളെ കണ്ണൂരില്‍ നിന്നും കെട്ടുകെട്ടിച്ചത്. ഒരാളെ തിരുവനന്തപുരത്തേക്കും മറ്റൊരാളെ ദുബായിയിലേക്കും അയച്ചു. സിപിഎം നേതാക്കളുടെ കൊടിയ ശത്രുവും ഐസ്‌ക്രീം കേസില്‍ പ്രതിയുമായ ഒരാളുടെ ഷോപ്പിംഗ് മാളിലേക്കാണ് ബിനോയ് കോടിയേരിക്ക് ആദ്യമായി വിസ ലഭിച്ചത്. അച്ചടക്കക്കോടെയായിരുന്നു ബിനോയി അവിടെ ജോലി ചെയ്തത്. കമ്പനിയിലെ ലേബര്‍ ക്യാമ്പിലായിരുന്നു ബിനോയിയുടെ താമസം. എല്ലാവരോടും സ്‌നേഹത്തോടെയും ആത്മാര്‍ത്ഥതയോടെയും പെരുമാറിയിരുന്ന വ്യക്തിയായിരുന്നു അന്ന് ബിനോയ് കോടിയേരി.
ബിനോയി ദുബായിലുള്ളവര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അക്കാലത്ത് തലശേരി എംഎല്‍എ മാത്രമായിരുന്ന കോടിയേരി സിപിഎമ്മിന്റെ സമുന്നത നേതാവൊന്നും ആയിരുന്നില്ല. എന്തിനു പിണറായി പോലും അക്കാലത്ത് സിപിഎമ്മില്‍ നിര്‍ണായക ശക്തിയായിരുന്നില്ല. വിഎസിന്റെ കൈയിലായിരുന്നു അക്കാലത്ത് പാര്‍ട്ടി. കോടിയേരിയുടെ മകന്‍ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നതിലൊന്നും അക്കാലത്ത് ഒരു അത്ഭുതവുമുണ്ടായി രുന്നില്ല. മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ മകന്‍ ഓട്ടോറിക്ഷ ഓടിക്കുമ്പോള്‍ കോടിയേരിയുടെ മകന്‍ ലേബര്‍ ക്യാമ്പില്‍ ഉറങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്ന് സഖാക്കള്‍ കരുതി. പാര്‍ട്ടിയില്‍ നിന്നും കട്ടന്‍ ചായയും പരിപ്പുവടയും ഇല്ലാതായിട്ടില്ലാത്ത കാലമായിരുന്നു അത്.
എന്നാല്‍ ചിത്രം മാറി. 2005 ലായിരുന്നു അത്. ദുബായിയിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലിക്ക് കയറിയ ബിനോയുടെ സമയം 2006 തുടക്കത്തോടെ തെളിഞ്ഞു. അച്ഛന്‍ കോടിയേരി 2006 ല്‍ സംസ്ഥാനത്ത് ആഭ്യന്തര മന്ത്രിയായതോടെ ബിനോയിക്ക് ചുറ്റും ഉപഗ്രഹങ്ങള്‍ അവതരിക്കാന്‍ ആരംഭിച്ചു. ബിനോയിയും ബിനീഷും സുഹ്യത്തുക്കള്‍ക്ക് പ്രിയപ്പെട്ടവനായി. അച്യുതാനന്ദനെ കൊണ്ട് കാര്യം നടത്തിക്കാന്‍ മകന്‍ അരുണ്‍ കുമാറിനെ കാണുന്നതു പോലെ കാര്യസാധ്യക്കാര്‍ ബിനോയിയെ കണ്ടു. ബിനോയിക്ക് ആവശ്യമുള്ളതെല്ലാം നല്‍കുക എന്നതായിരുന്നു അടുത്ത രീതി. ബിനോയിയുടെ ദൗര്‍ബല്യങ്ങള്‍ ഗള്‍ഫില്‍ പാട്ടായി. സ്‌നേഹധനനായ പിതാവ് കോടിയേരി മകന്റെ ഇംഗിതങ്ങള്‍ക്ക് മുന്നില്‍ തപ്പടിച്ചു നിന്നു.
ആഭ്യന്തരത്തിനൊപ്പം ടൂറിസം വകുപ്പു കൂടി കോടിയേരിക്ക് ഉണ്ടായിരുന്നു. ഗള്‍ഫിലെ ശതകോടിശ്വരന്‍മാര്‍ ബിനോയിക്ക് ചുറ്റും മൂളി പറന്നു. എല്ലാവര്‍ക്കും നിരവധി കാര്യങ്ങള്‍. അതെല്ലാം നടത്തികൊടുത്ത് ബിനോയി സായൂജ്യമടഞ്ഞു. കോടികളാണ് ഇതിലൂടെ വന്നു മറിഞ്ഞത്. ലേബര്‍ക്യാമ്പില്‍ നിന്നും കോടിശ്വരന്‍മാര്‍ ബിനോയിയെ പഞ്ചനക്ഷത്ര സൗധങ്ങളിലേക്ക് പൂ പോലെ എടുത്തുയര്‍ത്തി. ഓഡിയും ബെന്‍സുമൊക്കെ മുറ്റത്ത് നിറഞ്ഞപ്പോള്‍ പാവത്തിന്റെ കണ്ണുതള്ളി. കേരളത്തിലും വിദേശത്തും മറ്റ് ഇന്ത്യന്‍ തലസ്ഥാനങ്ങളിലും ഫ്‌ലാറ്റുകള്‍ വാങ്ങികുട്ടി. ഐ.ജി. വി. ആര്‍. രാജീവന്റെ ഉടമസ്ഥതതയില്‍ തിരുവനന്തപുരത്തുണ്ടായിരുന്ന ആഢംബര ബംഗ്ലാവ് കോടികള്‍കൊടുത്ത് സ്വന്തമാക്കി. ഇപ്പോള്‍ മകനെ ഓര്‍ത്ത് വേദനിക്കുന്ന കോടിയേരി മകന്റെ കൂത്താട്ടങ്ങള്‍ക്കെല്ലാം കുട ഉയര്‍ത്തി പിടിച്ചു എന്നാണ് പറയുന്നത്.
പിന്നീട് സിനിമാ നിര്‍മ്മാണത്തില്‍ ബിനോയി പങ്കാളിയായി. ഒരു സിനിമാ നിര്‍മ്മാതാവുമായി ചേര്‍ന്ന് ദുബായിയില്‍ കമ്പനി തുടങ്ങി. പിന്നീട് ഇതേ നിര്‍മ്മാതാവ് താന്‍ പറ്റിക്കപ്പെട്ടതായി മനസിലാക്കിയപ്പോള്‍ സ്വയം ജീവനൊടുക്കി. ബിനോയിയുടെ വളര്‍ച്ച ഉന്നതങ്ങളില്‍ നിന്നും ഉന്നതങ്ങളിലേക്കായിരുന്നു. ബിനോയിയെ മാതൃകയാക്കി നിരവധി സഖാക്കളുടെ മക്കള്‍ ദുബായിലെത്തി. എല്ലാവരും വളര്‍ന്നു. ആരും മോശമായില്ല. കാരണം അവരെല്ലാം അനുകരിച്ചത് ബിനായിയെയായിരുന്നു. ഇതിനിടയില്‍ കേരളത്തിലെ ഒരു സിനിമാ നടനെ കേസില്‍ കുരുക്കിയ ചരിത്രം വരാനിരിക്കുന്നതേയുള്ളൂ. എല്ലാറ്റിനോടും ദൗര്‍ബല്യമുള്ള ബിനോയി ഇഷ്ടപ്പെട്ടതെന്തും സ്വന്തമാക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ താനൊരു ഗൃഹസ്ഥനാണെന്ന കാര്യം പോലും മറന്നു. അങ്ങനെ ബിനോയ് അടിവച്ചടിവച്ച് വളര്‍ന്നു. ഇതിനിടയില്‍ വന്നു ചേര്‍ന്ന ചെക്ക് കേസ് വേണ്ടപ്പെട്ടവര്‍ ഒതുക്കി കൊടുത്തതോടെ ബിനോയിക്ക് കൂടുതല്‍ കരുത്തുണ്ടായി.
രാഷ്ട്രീയത്തില്‍ കോടിയേരി മാന്യനാണ്. പക്ഷേ അദ്ദേഹത്തിന്റെ മാന്യതയൊക്കെ നിഷ്പ്രഭമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങി കൊണ്ടിരിക്കുന്നത്. ഇനി അറസ്റ്റും കോടതിയുമൊക്കെ വന്നു ചേര്‍ന്നാല്‍ ബിനോയിക്കൊപ്പം സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ജാതകവും ശനിദശയില്‍ അവസാനിക്കുമെന്നാണ് എതിരാളികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha