നന്മ മനസ്സുകൾ ഒന്നിച്ചു കൈ കോർത്തു; മഹിളാ മന്ദിരത്തിലെ യുവതികൾക്ക് മംഗല്യ സാഫല്യം; ഇനിയും ഉയരട്ടെ നന്മ പന്തൽ

വിവാഹം എല്ലാവരുടെയും സ്വപ്നമാണ്. ജീവിതാവസാനം വരെയും സുഖത്തിലും ദുഖത്തിലും ഒന്നിച്ചു നടക്കാൻ എടുക്കുന്ന ഉടമ്പടി. നമ്മുക്ക് ചുറ്റും നടക്കുന്ന ഒരുപാട് വിവാഹ വാർത്തകളെ പറ്റി നാം അറിയാറുള്ളതാണ്. വിവാഹം സ്വർഗത്തിൽ വച്ച് നടക്കണം എന്ന് സാധാരണ പറയാറുണ്ട്. കാസർഗോഡ് കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നു. നന്മയുള്ള മനസ്സിന് ഉടമകളായ നിരവധിപ്പേർ കൈ കോർത്തപ്പോൾ സ്വർഗ തുല്യമായ വിവാഹത്തിനാണ് ഒരു നാട് സാക്ഷിയായതു. മനസിന്റെ ഒരുമ നിറഞ്ഞു നിന്ന ആ വിവാഹത്തിൽ സുമംഗലികളായതു മഹിളാ മന്ദിരത്തിലെ നാല് യുവതികളാണ്.
കാസര്‍കോട് പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ നാലുസഹോദരിമാരുടെ വിവാഹമായിരുന്നു തിങ്കളാഴ്ച തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്.കാസർഗോഡ് കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവും മഹിളാമന്ദിരം സൂപ്രണ്ട് പി.എം.ഗീതാകുമാരിയും നേതൃത്വം നല്‍കിയ ചടങ്ങിൽ നിരവധി പേരുടെ സഹായ ഹസ്തമാണ് നീണ്ടത്. പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ ഉഷ, ലീലാവതി, ദിവ്യ, സന്ധ്യ എന്നിവരാണ് സുമനസ്സുകളുടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഉഷയെ കോഴിക്കോട് സ്വദേശി എ.കെ.ജിജിലേഷും ലീലാവതിയെ പെരിയ സ്വദേശി കെ.മണികണ്ഠനും ദിവ്യയ്ക്ക് ഏച്ചിത്തറ സ്വദേശി ഹരീഷ്ചന്ദ്രനും സന്ധ്യക്ക് കോളിയടുക്കത്തെ കെ.സതീഷ്‌കുമാറും വരണ്യ മാല ചാർത്തി.
എം.എല്‍.എ കെ.കുഞ്ഞിരാമന്‍, കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു,കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദർ എന്നിവർ വധു വരന്മാരെ ഹാരവും ബൊക്കെയും നല്‍കി സ്വീകരിച്ചു. 11.10-ന് വധൂവരന്മാര്‍ എല്ലാവരുടെയും അനുഗ്രഹങ്ങൾ ഏറ്റു വാങ്ങി കല്യാണമണ്ഡപത്തിലെത്തി. 11.19-ന് നാലുപേരുടെയും താലികെട്ട് ഒരുമിചു നടന്നു .അച്ഛന്റെ സ്ഥാനത്തു നിന്ന് കളക്ടർ കൈ പിടിച്ചു നൽകി. എട്ടുതവണ മഹിളാമന്ദിരത്തില്‍ താലികെട്ട് നടന്നിരുന്നുവെങ്കിലും ഒരുമിച്ച് നാലെണ്ണം നടക്കുന്നത് ആദ്യമായിട്ടായിരുന്നു.
നിരവധി പേരുടെ സ്നേഹത്തിൻറെയും സഹകരണത്തിന്റെയും കഥ കൂടി പറയാനുണ്ട് ഈ കല്യാണത്തിന്. പെണ്ണുകാണാന്‍ മഹിളാമന്ദിരത്തിലെത്തിയ നാലുപേർക്കും ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം കഴിക്കാനുള്ള അപേക്ഷ നല്‍കി . ചെറുപ്പക്കാരുടെ പശ്ചാത്തലം നന്നായി അന്വേഷിച്ച ശേഷമാണ് അധികൃതര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ചെമ്മനാട് ഗ്രാമപ്പഞ്ചായത്തും മുന്‍കൈയെടുത്തായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. ഇവരുടെ വിവാഹച്ചെലവിന് സര്‍ക്കാര്‍ നല്‍കിയ ഒരുലക്ഷം രൂപ ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയത്. വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങളും മഹിളാമന്ദിരത്തിലെ മുഴുവന്‍ പേര്‍ക്കും ജീവനക്കാര്‍ക്കും വിവാഹദിവസം ധരിക്കാനുള്ള വസ്ത്രങ്ങളും കാസര്‍കോട്ടെ 'ഐവ' സില്‍ക്‌സ് നൽകുകയുണ്ടായി. തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയം മാനേജ്മെന്റ് വിവാഹം നടത്താൻ കൊടുത്തു. കുടുംബശ്രീയും വിവിധ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും കല്യാണത്തിന്റെ തുടർന്നുള്ള ചിലവുകൾ വഹിച്ചു. കുടുംബശ്രീ ചെമ്മനാട് യൂണിറ്റ് പ്രവര്‍ത്തകരാണ് വധൂവരന്മാരെ ഒരുക്കിയത്. കുടുംബശ്രീയുടെ ഭാഗമായ മീഡിയാശ്രീ സൗജന്യ വീഡിയോ കവറേജും ഏര്‍പ്പെടുത്തിയിരുന്നു. കുടുംബശ്രീ അംഗങ്ങള്‍ മഹിളാമന്ദിരത്തില്‍ രാത്രി വിരുന്ന് സത്കാരവും മെഹന്ദിക്കല്യാണവും ഒരുക്കിയിരുന്നു.
തിരക്കുകാരണം വിവാഹത്തില്‍ പങ്കെടുക്കുവാൻ കഴിയാത്തതിനാൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഞായറാഴ്ച മഹിളാമന്ദിരത്തിലെത്തി ആശംസ നേര്‍ന്നു ... അങ്ങനെ എല്ലാവരും ഏകമായി കൂടി വിവാഹം മനോഹരമായി നടത്തി. വന്നു കൂടിയവർക്കെല്ലാം വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്ന പ്രതീതിയും. നാലു യുവതികൾക്ക് മനം പോലെ മംഗല്യവും. 'അച്ഛന്റെ സ്ഥാനത്തുനിന്നാണ് ഈ മംഗളകര്‍മം ഞാന്‍ ചെയ്യുന്നത്. പുതിയ സാഹചര്യങ്ങളിലേക്കാണ് നിങ്ങള്‍ മാറുന്നത്. പരസ്പരം സഹകരിച്ച് നല്ല കുടുംബിനിയാവുക' - കളക്ടര്‍ ഡോ. ഡി.സജിത്ത്ബാബു ദമ്പതികൾക്ക് നൽകിയ ആശംസ വാചകങ്ങളാണിത്. ഈ വിവാഹം എല്ലാവര്ക്കും മാതൃകയാകട്ടെ. നന്മയുടെ വലിയൊരു പാഠം.
https://www.facebook.com/Malayalivartha
























