ഇനി രക്ഷയില്ല... കര്‍ണാടകയില്‍ പിടിച്ചു നില്‍ക്കാനാകാതെ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം; കുമാര സ്വാമിയെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ നോക്കി 16 എംഎല്‍എമാരെ നഷ്ടപ്പെടുത്തി രാഹുല്‍ തന്ത്രം; ഇനിയും കളി തുടര്‍ന്നാല്‍ ഒഴുക്ക് കൂടോടെയാകുമെന്ന് റിപ്പോര്‍ട്ട്

വല്ലാത്തൊരവസ്ഥയിലാണ് രാഹുല്‍ ഗാന്ധി. കടിച്ചതും പോയി പിടിച്ചതും പോയി. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി മാത്രം സ്വന്തം പാര്‍ട്ടിയെ നശിപ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കെ.സി. വേണു ഗോപാലും. 16 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപി പാളയത്തിലേക്ക് പോയത്. മോദിയും അമിത് ഷായും കൂടി കളിച്ച കളിയില്‍ ശരിക്കും പെട്ടു പോയത് രാഹുല്‍ ഗാന്ധിയാണ്. ലോക്‌സഭയിലെ വമ്പന്‍ പരാജയത്തിന് ശേഷം കര്‍ണാടകയും അങ്ങനെ നഷ്ടപ്പെടുകയാണ്. മാത്രമല്ല ഗോവയിലെ 10 കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി പാളയത്തിലേക്ക് പോയി കഴിഞ്ഞു.
അതേസമയം കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ പതനം സുനിശ്ചിതമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്.ഡി. കുമാര സ്വാമി രാജിവെച്ചേക്കും. 16 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ രാജി വെച്ച സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നാണ് വിവരം. വിധാന്‍സൗധയില്‍ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ് കുമാരസ്വാമി. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരങ്ങള്‍.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജെഡിഎസ് പിന്തുണയോടെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങള്‍. സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന് ജെഡിഎസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാല്‍ വിമതര്‍ തിരികെ എത്തുമെന്നാണ് കരുതുന്നത്. അതിനിടെ മുംബൈയിലായിരുന്ന ഒരു വിമത എംഎല്‍എ സോമശേഖര തിരികെ ബെംഗളൂരുവിലെത്തി. എംഎല്‍എ സ്ഥാനം മാത്രമാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോഴും താന്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകനാണെന്നും സോമശേഖര പറഞ്ഞു. ഇനി താന്‍ മുംബൈയിലേക്ക് പോകുന്നില്ലെന്നും സോമശേഖര വ്യക്തമാക്കി.
അതേസമയം രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടക വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 14 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാണ് വിമതര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് അനുസരിച്ചിരിക്കും സര്‍ക്കാരിന്റെ ഭാവി.
ബിജെപി കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യത്തെ അവഹേളിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സഖ്യസര്‍ക്കാരിന്റെ പതനം ഉറപ്പാക്കി കൂടുതല്‍ പേരുടെ രാജിവന്നതോടെ കോണ്‍ഗ്രസ് കാമ്പില്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിലെ 13 എംഎല്‍എമാരാണ് ആദ്യം രാജിവെച്ചത്.
കോണ്‍ഗ്രസില്‍നിന്ന് മുതിര്‍ന്നനേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി, രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമത്തല്ലി, ബി.സി. പാട്ടീല്‍, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖര്‍, മുനിരത്‌ന, സൗമ്യറെഡ്ഡി എന്നിവരാണ് ഭരണമുന്നണിവിട്ടത്. ജനതാദള്‍ എസില്‍നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്. വിശ്വനാഥ്, നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരാണ് ശനിയാഴ്ച രാജിവെച്ചത്.
മുതിര്‍ന്ന നേതാവ് റോഷന്‍ ബെയ്ഗ് ചൊവ്വാഴ്ച രാജിവെച്ചു. പിന്നാലെ ബുധനാഴ്ച എം.ടി.ബി. നാഗരാജും ഡോ. കെ.സുധാകറും എം.എല്‍.എ.സ്ഥാനം രാജിവെച്ചു. 13 പേരുടെ രാജിക്ക് പിന്നാലെ വീണ്ടും വീണ്ടും രാജിയുണ്ടാകുന്നത് കോണ്‍ഗ്രസിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കൂടുതല്‍ പേരുടെ രാജിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യം പോലുമില്ലെന്ന് ബി.ജെ.പി.നേതാവ് ബി. എസ്.യെദ്യൂരപ്പ പറഞ്ഞു. ഭരണപക്ഷത്ത് നിന്നുള്ള രാജിയില്‍ നിന്ന് സര്‍ക്കാറിന്റെ അംഗബലം വ്യക്തമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha



























