കുമ്മനത്തിന്റെ കേസ് തള്ളി; വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താം

വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താം. ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ലെന്ന് നിയമോപദേശം. വട്ടിയൂര്‍കാവിലെ കെ. മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരനാണ് കേസ് നല്‍കിയത്. കെ.മുരളീധരന്‍ ആസ്തി മറച്ചുവെച്ചുവെന്നായിരുന്നു കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ്. എന്നാൽ ഈ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം കിട്ടിയിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു .
കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സിലിനോടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിയമോപദേശം തേടിയത്. കുമ്മനം നല്‍കിയ കേസില്‍ കെ. മുരളീധരന്റെ വിജയം അസാധുവാക്കണമെന്ന് മാത്രമാണ് കുമ്മനം ആവശ്യപ്പെട്ടിരുന്നത്. തന്നെ വിജയി ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല. ഇതിനിടെ പാര്‍ലമെന്റ് അംഗമായതിനാല്‍ കെ. മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ കേസുമായി കുമ്മനം മുന്നോട്ടുപോകുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ല.
അതേസമയം മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ നല്‍കിയ കേസ് പിന്‍വലിച്ചാല്‍ മാത്രമേ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുള്ളു. മാത്രമല്ല തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട തീയതിയിലും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലവര്‍ഷം, തുടര്‍ന്ന് വരുന്ന ഓണം ഇവ പരിഗണിച്ച് വേണം തീയതി നിശ്ചയിക്കണമെന്നാണ് ശിപാര്‍ശയില്‍ പറയുന്നത്. ഇത് അംഗീകരിക്കുകയാണെങ്കില്‍ ഒക്ടോബറിലാകും സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുക എന്ന പ്രതീക്ഷയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.
കോന്നി, ചേർത്തല, മഞ്ചേശ്വരം, എറണാകുളം, വട്ടിയൂര്‍കാവ്, പാലാ, അരൂർ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ യുഡിഎഫ് നേരിടാന്‍ ഒരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ സാഹചര്യമായിരിക്കില്ല ഉപതിരഞ്ഞെടുപ്പിലെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലും വിജയം കാണാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ചും യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. മഞ്ചേശ്വരം, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ്, പാല എന്നിവയാണ് യുഡിഎഫിന്‍റെ സിറ്റിങ് മണ്ഡലങ്ങള്‍. അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്‍റെ കയ്യില്‍ ഉള്ളത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ ലീഡ് പിടിക്കാന്‍ കഴിഞ്ഞത് യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























