കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ; വിടി ബൽറാം

രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നൽകുന്നതിന് 1000 രൂപയുടെ കൂപ്പൺ അച്ചടിച്ചു പിരിവു നടത്താനുള്ള യൂത്ത് കോൺഗ്രസ് ആലത്തൂർ ലോക്സഭാ കമ്മിറ്റിയുടെ നീക്കം വിവാദം സൃഷ്ടിച്ചിരുന്നു. രമ്യയെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ വന്നെങ്കിലും ഇതിനെ എതിർത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റിനെ നിലപാടാണു പിൻമാറ്റത്തിനു പ്രധാന കാരണം. രമ്യയുടെ സ്ഥാനത്ത് താനാണെങ്കിൽ ആ പണം സ്വീകരിക്കില്ലെന്നും എംപിമാർക്കു വാഹനം വാങ്ങുന്നതിനായി വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. രമ്യയ്ക്കു വായ്പ ലഭിക്കാൻ സാധ്യതയില്ലാത്തതു കൊണ്ടാണു തങ്ങൾ ഇതിനു മുതിർന്നതെന്നു യൂത്ത് കോൺഗ്രസ് പറയുന്നു.
അതേസമയം ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിടി ബൽറാം. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ... എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ... എന്ന് വരുത്തി തീർക്കും എന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
"ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം" എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാൻ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്. എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ. മഹാനായ അംബേദ്കർ "എ ബഞ്ച് ഓഫ് ബ്രാഹ്മിൺ ബോയ്സ്" എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ എന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം വിഷയത്തിൽ രമ്യ ഹരിദാസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു....
യൂത്ത് കോൺഗ്രസ് പിരിവെടുത്തു തനിക്കായി കാർ വാങ്ങേണ്ടതില്ലെന്ന നിലപാടുമായി ആലത്തൂർ എംപി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കും. പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. മദർ തെരേസയുടെ ചിത്രമുൾപ്പെടെ പങ്കു വച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്.‘എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസം ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്നു വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്കു വേണ്ടി ജീവൻ പണയം വച്ചു സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം’ എന്നും രമ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.
https://www.facebook.com/Malayalivartha

























