സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭവും തുടരും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും, 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭവും തുടരും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും, 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭവും, വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് 17 ക്യാമ്പുകളിലായ് 1142 പേരെ മാറ്റി പാര്‍പ്പിച്ചു
കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കടല്‍ക്ഷോഭം രൂക്ഷമായി. 143 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കാലവർഷക്കെടുതികളിൽ സംസ്ഥാനത്ത് നാല് പേർ കൂടി മരിച്ചു. കഴിഞ്ഞദിവസം നീണ്ടകരയിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് തീരത്തടിഞ്ഞു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് നീരോടി സ്വദേശി സഹായരാജ് (30) ആണു മരിച്ചത്. മറ്റു രണ്ടുപേരെ കണ്ടെത്താനായിട്ടില്ല.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
കണ്ണൂരിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കോട്ടയം ജില്ലയിൽ ചിലയിടങ്ങളിലും തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ പ്രഫഷണൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്ലസ് ടു വരെയുള്ളവയ്ക്ക് കോഴിക്കോട് കലക്ടർ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് കോളജുകളേയും പ്രഫഷണൽ കോളജുകളേയും ഉൾപ്പെടുത്തുകയായിരുന്നു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്
കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചത്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല
കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭയിലേയും, ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലേയും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു . ഇതേ തുടർന്ന് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നു കലക്ടർ അഭ്യർഥിച്ചു.
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കലക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെയും ഔദ്യോഗിക ഫെയ്സ്‌ബുക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.
കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























