സഖാക്കന്മാരെ വെല്ലുവിളിച്ച് പതിനെട്ട് വർഷങ്ങൾക്ക് ശേഷം ചെങ്കോട്ടയിൽ കെഎസ്‌യുവിന്റെ ഉദയം; യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു. 18 വർഷത്തിനുശേഷമാണ് ഇവിടെ കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. അമല്‍ചന്ദ്രൻ പ്രസിഡന്റും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കും.
യൂണിവേഴ്സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്‌യു നേതൃത്വം. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തതെന്നും കൂടുതല്‍ കുട്ടികള്‍ കെഎസ്‌യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി.
എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ ആക്രമിച്ചതോടെ യൂണിവേഴ്‌സിറ്റി കോളേജ് വലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് വേദിയായിരുന്നു. എസ്എഫ്‌ഐ യൂണിറ്റിനെതിരെ സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ഇവരെയടക്കം ഒപ്പം നിര്‍ത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്.
അതേസമയം, എസ്എഫ്ഐ സംഘർഷത്തിനിടെ വിദ്യാർഥിയെ കുത്തിവീഴ്ത്തിയതിനെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളജ് അധ്യയനത്തിനായി തുറന്നു. തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് വിദ്യാർഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതൽ ഇങ്ങനെയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജിന്റെ കവാടത്തിലും പുറത്തും കനത്ത പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി കോളജിന്റെ പുതിയ പ്രിന്‍സിപ്പാളായി ഡോ. സി സി ബാബു ഇന്ന് ചുമതലയേല്‍ക്കും. അതേസമയം കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം തുടരുകയാണ്. കെഎസ്‌യു പ്രതിഷേധം കണക്കിലെടുത്താണ് കോളജിനു മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്.
കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസിന് പിന്നാലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന ഉത്തരകടലാസുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത് വന്‍വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സംഭവങ്ങള്‍ക്ക് പിന്നാലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പരിച്ചുവിടുകയും ആറു പേരെ പുറത്താക്കുകയും ചെയ്തിരുന്നു.
കുത്തേറ്റ അഖിലിനെയും ഉള്‍പ്പെടുത്തിയാണ് എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ വരെ ഇടപെടുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും തുറന്നിരിക്കുന്നത്.
അതേസമയം യൂണിവേഴ്സിറ്റി കോളജിൽ എസ്‌എഫ് ഐ പ്രവർത്തകൻ അഖിൽ ചന്ദ്രനെ നേതാക്കൾ കുത്തിവീഴ്ത്തിയ സംഭവത്തിൽ 10 ദിവസം പിന്നിട്ടിട്ടും മുഴുവൻ പ്രതികളെയും പിടികൂടാതെ പൊലീസ് ഒളിച്ചുകളി തുടരുന്നു എന്ന തരത്തിലുള്ള ആരോപണം ഉയരുകയാണ്. കന്റോൺമെന്റ് പൊലീസ് തന്നെ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിലെ 8 പേരിൽ 3 പേർ ഇപ്പോഴും പുറത്താണ്. കൂടുതൽ പ്രതികളെ ഉൾപ്പെടുത്തി പുതിയ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കാനും ഉദ്ദേശിക്കുന്നുണ്ട്. 10 പ്രതികളുമായി പുതിയ നോട്ടിസ് ഉടൻ ഇറങ്ങും.
നിലവിലുള്ള ലുക്ക് ഔട്ട് നോട്ടിസിലെ ആർ.ശിവരഞ്ജിത്ത്, എൻ.എ.നസീം, അദ്വൈത്, ആരോമൽ, ആദിൽ എന്നിവർ കീഴടങ്ങിയിരുന്നു. അമർ, ഇബ്രാഹിം, രഞ്ജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. ഒട്ടേറെ പ്രതിഷേധ സമരങ്ങൾ തലസ്ഥാന നഗരത്തിൽ നടക്കുന്നതു മൂലം അന്വേഷണത്തിനു സമയം കിട്ടുന്നില്ലെന്നാണു പൊലീസ് ഭാഷ്യം. പ്രതികൾ ഒളിവിലാണെന്നു പറയുമ്പോഴും ഇവർ തലസ്ഥാനത്തു തന്നെ വിലസുന്നുണ്ടെന്നാണു വിവരം.
കീഴടങ്ങിയവരിൽ അന്വേഷണം ഒതുക്കാൻ പൊലീസിനു മേൽ സിപിഎം നേതാക്കളുടെ സമ്മർദമുണ്ടെന്നാണ് ആരോപണം. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും നേതൃത്വത്തിൽ 20 അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് അഖിലിന്റെ മൊഴി. കഴിഞ്ഞ 12 നായിരുന്നു സംഭവം. ലുക്ക്ഔട്ട് നോട്ടിസിൽ ഇല്ലാതിരുന്ന നേമം സ്വദേശി ഇജാബിനെയാണു റോഡിലൂടെ നടന്നുപോകുമ്പോൾ ആദ്യം അറസ്റ്റ് ചെയ്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരും കേസിൽ പ്രതികളാണ്. ആദ്യ 2 പ്രതികൾ ഉൾപ്പെടെ 5 പേരെ കിട്ടിയതോടെ പൊലീസ് അന്വേഷണം മരവിച്ച മട്ടിലാണ്.
https://www.facebook.com/Malayalivartha

























