യൂത്ത് കോൺഗ്രസ്- കെഎസ്‌യു മാർച്ചിൽ സംഘർഷം; പൊലീസിന്‍റെ ജലപീരങ്കി... ലാത്തിച്ചാർജ്... സംഘർഷം... യുദ്ധക്കളമായി സെക്രട്ടറിയേറ്റ് പരിസരം

കെഎസ്‍യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രതിഷേധത്തെത്തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും സംഘർഷഭൂമിയായി. സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മിൽ കനത്ത സംഘർഷമാണ്. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിയുന്നു. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാവുകയാണ്. തുടക്കത്തിൽ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു. പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പും അടിച്ചു തകര്‍ത്തു.
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ നടത്തിയ അക്രമസംഭവത്തിലും പ്രതികളുടെ പിഎസ്.സി നിയമന തട്ടിപ്പ് ആരോപണത്തിലും പ്രതിഷേധിച്ചാണ് തലസ്ഥാനത്ത് രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് മാർച്ച് നടത്തിയത്. ഈ മാർച്ചിലാണ് സംഘർഷമുണ്ടാവുകയും പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി ഉപയോഗിച്ചതും. സെക്രട്ടറിയേറ്റിലേക്കും പിഎസ്.സി ഓഫിസിലേക്കുമാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകര്‍ സംയുക്തമായിട്ടാണ് മാര്‍ച്ച് നടത്തിയത്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പോലീസിന് നേരെ കുപ്പികളും കല്ലുകളും മരകഷണങ്ങളും പ്രവര്‍ത്തകര്‍ എറിഞ്ഞു. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയാണ്. കല്ലേറിൽ രണ്ട് പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. പക്ഷെ പ്രവർത്തകരെ നേതാക്കൾ അനുനയിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടാകാത്ത അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha

























