പബ്ളിസിറ്റി മൂത്താൽ ഭ്രാന്താവും; മുഖ്യമന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും സഹായത്തോടെ ത്യശൂർ പോലീസ് മേധാവി സ്ഥാനത്ത് തുടരുന്ന യതീഷ് ചന്ദ്ര വീണ്ടും ബി ജെ പിയുടെ കണ്ണിലെ കരടായി

മുഖ്യമന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും സഹായത്തോടെ ത്യശൂർ പോലീസ് മേധാവി സ്ഥാനത്ത് തുടരുന്ന യതീഷ് ചന്ദ്ര വീണ്ടും ബി ജെ പിയുടെ കണ്ണിലെ കരടായി. പബിളിസിറ്റിയാണ് ഇത്തവണ വിനയായത്.
ഇത്തവണ ആനയൂട്ടിനിടെ കുട്ടിയെ തോളിലിരുത്തി ആനയെ തൊട്ടു എന്നതാണ് യതീഷ് ചന്ദ്രക്ക് എതിരെയുണ്ടായ പരാതി.ചാനൽ ക്യാമറ കണ്ടപ്പോഴായിരുന്നു യതീഷ് ചന്ദ്രയുടെ വികൃതി. ഫലത്തിൽ പഴയ കളക്ടർ ബ്രോ പ്രശാന്തിന്റെ അവസ്ഥയിലെത്തിയിരിക്കുകയാണ് യതീഷ് ചന്ദ്ര. പബ്ളിസിറ്റി മൂത്താൽ പ്രാന്താകും എന്ന് പറയുന്നത് ഇതിനെയാണ്.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ആനയൂട്ടിനിടയില്‍ യതീഷ് ചന്ദ്ര ഐപിഎസ് നിയമലംഘനം നടത്തിയെന്ന് ആരോപണവുമായി ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് രംഗത്തെത്തിയത്. ഇവർക്ക് ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധമുണ്ട്.
യതീഷ് ചന്ദ്ര, മകന്‍ വിശ്രുത് ചന്ദ്രയെ തോളിലിരുത്തി ആനയെ തൊട്ടു രസിച്ചതിനെതിരെയാണ് പരാതി . ആനകളും ആളുകളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം ക്യാമറകള്‍ക്ക് മുന്‍പില്‍ യതീഷ് ചന്ദ്ര ലംഘിച്ചെന്നാണ് പരാതി. സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നിവേദനമയച്ചു.
തൃശൂര്‍ പൂരത്തിന്റെ സമയത്ത് ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്ന
ചട്ടം കര്‍ശനമായി പാലിച്ച യതീഷ് ചന്ദ്ര തന്നെ ഇപ്പോള്‍ ലംഘിച്ചെന്നാണ് പരാതി. മകനെ തോളത്തിരുത്തി ആനയൂട്ടിനെത്തിയ യതീഷ് ചന്ദ്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തൃശൂർ പുരത്തിനിടയിൽ തെച്ചിക്കോട് രാമചന്ദ്രൻ കലഷിക്കും എന്ന ഭയം കാരണമാണ് ഇത്തരം ഒരു നിബന്ധന കൊണ്ടു വന്നത്. എന്നാൽ ആന വരുമ്പോഴെല്ലാം നിയമം അതേപടി തുടരാൻ തീരുമാനിച്ചു. ആനകളെ അലോസരപ്പെടുത്താതിരിക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരു നിയമം. പ്രത്യേകിച്ച് കുട്ടികൾക്ക് നേരേ ആന അതിക്രമം കാണിക്കാൻ സാധ്യതയുണ്ടെന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.
ആനയൂട്ടിനിടയിൽ സന്ദർശകർ സാധാരണ ആനകളെ തൊടാൻ പാടില്ലെന്ന ചട്ടവും നിലവിലുണ്ട്. ഐ പി എസ് ഉദ്യോഗസ്ഥനായ യതീഷ്ചന്ദ്ര ഇതെല്ലാം അറിയാൻ ബാധ്യതയുണ്ട്.
നരേന്ദ്രമോദി തെരഞ്ഞടുപ്പിന് മുമ്പ് തൃശൂരിലെത്തിയപ്പോൾ അപമാനിച്ചു എന്നായിരുന്നു യതീഷിനെതിരായ ആദ്യ ആരോപണം. പ്രധാനമന്ത്രിയായി തിരിച്ചെത്തിയ നരേന്ദ്രമോദി യതീഷ് ചന്ദ്ര വേണ്ട വിധം ബഹുമാനിച്ചതോടെ പ്രസ്തുത ആരോപണം ഇല്ലാതായി. ബഹുമാനിച്ചു എന്ന് മാത്രമല്ല ബഹുമാനിക്കുന്ന വിധം പത്രത്തിൽ നൽകുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
പബ്ളിസിറ്റിയാണ് ഇത്തരം ഉദ്യോഗസ്ഥരുടെ പ്രധാന ദൗർബല്യം. ഫോട്ടോഗ്രാഫർമാർ വരുമ്പോൾ സ്വയം മറന്ന് പെരുമാറിയാൽ ഒടുവിൽ രക്ഷിക്കാൻ ആരും കാണില്ല. അതാണ് കളക്ടർ ബ്രോ പ്രശാന്തിന്റെ കാര്യത്തിൽ സംഭവിച്ചത്. ഒടുവിൽ കണ്ണന്താനവുമായി ഉടക്കി പ്രശാന്ത് രംഗം വിട്ടു. ഇപ്പോൾ അദ്ദേഹം വാർത്തകളിലേ ഇല്ല. കളക്ടർ വാസുകിക്ക് സംഭവിച്ചതും അതു തന്നെ. അവർ തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് അവധിയെടുത്ത് സ്ഥലംവിട്ടു. മുമ്പും നിരവധി ഉദ്യോഗസ്ഥർക്ക് ഇത്തരം അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























