ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യ ഘട്ടത്തില്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്; തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് കോടിയേരി

ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇക്കാര്യത്തില്‍ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സി.പി.എമ്മിന്റെ ഭവന സന്ദര്‍ശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യ ഘട്ടത്തില്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. അതിന് ശേഷം ചില രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ നിലപാട് മാറ്റി. അത് കണക്കിലെടുത്ത് നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന പ്രായോഗിക നടപടി. ബാക്കി കാര്യങ്ങളില്‍ പരിമിതി ഉണ്ടായിരുന്നു. വിശ്വാസികള്‍ക്കും അയ്യപ്പഭക്തര്‍ക്കും എതിരല്ല ഇടത് മുന്നണി. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തീരുമാനിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് കരുതിയവരുണ്ടെന്നും അവരില്‍ പലര്‍ക്കും സുപ്രീം കോടതി വിധിയുണ്ടെന്നു പോലും അറിയില്ലെന്നും ഭവന സന്ദര്‍ശനത്തിനിടെ മനസിലാക്കാന്‍ കഴിഞ്ഞെന്നും സി.പി.എം നേതാവ് പി.രാജീവും പറഞ്ഞിരുന്നു. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്ന രീതിയില്‍ പ്രചരിച്ച ചില വാട്സ്‌ആപ്പ് സന്ദേശങ്ങളും ചിലര്‍ കാണിച്ചുതന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിമാരുടെ പ്രസ്‌താവനകള്‍ കേള്‍ക്കുമ്ബോള്‍ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. ന്യൂനപക്ഷ സംരക്ഷണത്തിനും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റുന്നതിനും കോണ്‍ഗ്രസിനേ കഴിയൂയെന്ന് കരുതി വോട്ടു ചെയ്ത പലരും പറ്റിയ അബദ്ധം തിരിച്ചറിയുന്നുണ്ടെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ പശ്ചാത്തലത്തില്‍, ബഹുജന പിന്തുണ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സിപിഎം ഗൃഹസന്ദര്‍ശനപരിപാടി തുടങ്ങിയത്നി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ തലസ്ഥാനത്തെ ഗൃഹസന്ദര്‍ശനപരിപാടി നടന്നത്. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കാരണം ജനങ്ങളില്‍ നിന്നു മനസിലാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. നോട്ടീസ് നല്‍കി പെട്ടെന്നു അടുത്ത സ്ഥലത്തേക്കു പോകുന്നതിനു പകരം വീട്ടില്‍ കയറിയിരുന്നു സംസാരിക്കുന്നതിനാണ് നേതാക്കള്‍ ശ്രമിച്ചത്. ലോകസ്ഭയിലെ തോല്‍വിയോടെയാണ് ഈ തീരുമാനം സിപിഎം എടുത്തത്. സംസ്ഥാനവ്യാപകമായി 28 വരെയാണു സമ്പർക്ക പരിപാടി.
ശബരിമലയില്‍ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതായി വീട്ടമ്മമാര്‍ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തതെന്നു പറഞ്ഞ് നേതാക്കള്‍ തടിതപ്പി. എത്രയോ കോടതിവിധികള്‍ ഇനിയും നടപ്പാക്കാന്‍ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. ശബരിമലയ്ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചര്‍ച്ചാവിഷയമായി. സര്‍ക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു. തുറന്നു സംസാരിക്കാനായാണു വീടുകളില്‍ എത്തുന്നതെന്നു പറഞ്ഞാണു നേതാക്കള്‍ സംസാരത്തിനു തുടക്കമിടുന്നത്. തൃശൂരില്‍ വില്‍വട്ടം കുറ്റുമുക്ക് കേന്ദ്രീകരിച്ചാണ് ഗൃഹസന്ദര്‍ശന പരിപാടി തുടങ്ങിയത്. അവിടെ സരള സുരേഷ് എന്ന വീട്ടമ്മയുമായി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്‌ണന്‍ അടക്കമുള്ള നേതാക്കള്‍ അര മണിക്കൂറിലധികം ആശയവിനിമയം നടത്തി. ശബരിമലയ്‌ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചര്‍ച്ചാവിഷയമായി. സര്‍ക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു. അതേസമയം സര്‍ക്കാരിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചുമുണ്ടായ തെറ്റിധാരണകള്‍ മാറ്റാന്‍ അവസരം ലഭിച്ചതായി കെ. രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
https://www.facebook.com/Malayalivartha























