പാലക്കാട് സ്വദേശികളായ ദമ്പതികളെ ക്രൂരമായി നടുറോട്ടിലിട്ട് തല്ലിച്ചതച്ചത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ; സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സജീവാനന്ദാൻ ഒളിവിൽ:- ആർക്കും പരാതിയില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് കേരളാ പോലീസിന്റെ പേജ് മറുപടി

വയനാട് അമ്പലവയലിൽ നടു റോഡില്‍ പാലക്കാട് സ്വദേശികളായ ദമ്പതികൾക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അക്രമി ഒളിവിൽ. അമ്പലവയൽ സ്വദേശി സജീവാനന്ദാണ് ഒളില്‍ പോയത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം നടന്ന് മൂന്നാം ദിവസം പോലീസ് കേസെടുക്കാൻ തയ്യാറായത്. പോലീസ് സ്‌റ്റേഷന് 200 മീറ്റര്‍ മാത്രം അകലെ നടന്ന സംഭവത്തിൽ ഇടപെടാൻ പോലീസ് അലംഭാവം കാണിച്ചതോടെ വൻതോതിൽ പ്രതിഷേധം ഉയരുകയായിരുന്നു.
അതേ സമയം ദമ്പതികളെ മർദ്ദിച്ച സജീവാനന്ദൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തായി. എന്നാൽ ഇയാൾക്ക് പാർട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡിസിസി വിശദീകരിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആർക്കും പരാതിയില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
യുവതിയും യുവാവും, സജീവാനന്ദനും തമ്മിൽ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് മനസ്സിലാകുന്നതെന്നും, ആർക്കും പരാതിയില്ല എന്നാണ് പറഞ്ഞതെന്നും കേരളാ പൊലീസിന്‍റെ പേജ് മറുപടി നൽകി.ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതിയായ സജീവാനന്ദനെന്നാണ് കരുതുന്നത്. ഭർത്താവിനെ മർദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജീവാനന്ദൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് സജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദമ്പതികൾക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.
സംഭവത്തിൽ അമ്പലവയൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുവതിയെയും ഭർത്താവിനെയും ആക്രമിച്ച സംഭവത്തിൽ പൊലീസ് നടപടി എടുക്കാതെ കേസ് ഒത്തുതീർപ്പാക്കി എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവാനന്ദനെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എന്നാൽ പരാതി നൽകാൻ ദമ്പതികൾ തയ്യാറാകാത്തതിനെ തുടർന്ന് കേസ് ഒതുക്കി തീർക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്.
ഞായറാഴ്ച രാത്രി തമിഴ് യുവാവിനും യുവതിക്കും നേരിടേണ്ടി വന്നത് ക്രൂരമർദ്ദനമാണെന്ന് കണ്ടു നിന്ന നാട്ടുകാർ പറയുന്നു. കാക്കിയിട്ട ഒരാൾ ഒരു യുവാവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതും, ചവിട്ടുന്നതുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ഇതിനെ എതിർക്കാൻ യുവതി ശ്രമിച്ചപ്പോൾ, സജീവാനന്ദൻ എന്ന അമ്പലവയൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ യുവതിക്ക് നേരെ തിരിഞ്ഞു. ''നിനക്കും വേണോ, പറ, നിനക്കും വേണോ എന്ന്? വേണോടീ?'', എന്ന് ചോദിച്ച് സജീവാനന്ദൻ യുവതിയുടെ കവിളത്തടിക്കുന്നു, റോഡിലിട്ട് ചവിട്ടുന്നു. കൂടെ യുവാവിനും മർദ്ദനം. യുവാവും യുവതിയും ഒരു ഓട്ടോയിലാണ് ഞായറാഴ്ച രാത്രി അമ്പലവയൽ ടൗണിലെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുവരും ഓട്ടോയിൽ നിന്ന് ഇറങ്ങി ബത്തേരിക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് ദമ്പതികളും സജീവാനന്ദും തമ്മിലുള്ള പ്രശ്നമെന്ന് അറിയില്ലെന്നും നാട്ടുകാർ പറയുന്നു.
അതേ സമയം ദമ്ബതികളെ നടുറോഡില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് ആരോപിച്ചു. മര്‍ദനമേറ്റ ദമ്ബതികളെ കണ്ടെത്താതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് കമ്മീഷന്റെ ആരോപണം . കണ്ടുനിന്നവരോട് ചോദിക്കാന്‍ പോലും പോലീസ് ജാഗ്രത കാട്ടിയില്ലന്നും എം.സി. ജോസഫൈന് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























