സിപിഐ നേതാക്കള്‍ക്കെതിരെയുണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സിപിഐ നേതാക്കള്‍ക്കെതിരെയുണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നും സിപിഐയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചില്‍ ലാത്തിചാര്‍ജില്‍ തനിക്കടക്കമുള്ളവര്‍ക്കെതിരെയുണ്ടായ മര്‍ദനത്തില്‍ പോലീസിനെതിരെ എല്‍ദോ എബ്രാഹാം എം.എല്‍.എ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ പോലീസ് നേരായ വഴിക്കല്ല പോകുന്നതെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നു എന്നും അദ്ദേഹം ആരോപിച്ചു. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടാന്‍ സിപിഐക്ക് മടിയില്ലന്നും തിരുത്തല്‍ ശക്തിയായി തന്നെ സിപിഐ തുടരുമെന്നും എല്‍ദോ പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ ഐഡന്റിറ്റി ചോദ്യം ചെയ്താല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ എറണാകുളം ജില്ലാ കളക്ടര്‍ എല്‍ദോ എബ്രഹാമില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അക്രമത്തില്‍ പരിക്കേറ്റ പോലീസുകാരുടേയും മൊഴിയെടുക്കും. സിപിഐ നേതാക്കള്‍ക്ക് നേരെയുണ്ടായ ലാത്തിചാര്‍ജില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് എറണാകുളം ജില്ലാ കളക്ടര്‍ സംഭവം അന്വേഷിക്കുന്നത്.
ഇടതുകയ്യുടെ എല്ലിനാണ് എൽദോക്ക് പൊട്ടലുള്ളത്. മൂവാറ്റുപുഴ എം.എല്‍.എയാണ് എല്‍ദോ. ലാത്തികൊണ്ടുള്ള അടിയേറ്റ് എല്‍ദോയുടെ മുതുകിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. അദ്ദേഹത്തിന്റെ കൈക്കും വേദനയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൈക്ക് പൊട്ടലുള്ളതായി സ്ഥിരീകരിച്ചത്.
അതിനിടെ, ലാത്തിച്ചാര്‍ജില്‍ പങ്കെടുത്ത പോലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സി.പി.ഐ മാര്‍ച്ച് നടത്തിയത്. കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ. നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് സി.പി.ഐ. ഡി.ഐ.ജി. ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സി.പി.ഐ. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഇരുന്നൂറോളം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിന് തല്ല് കൊണ്ടത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ കോളജില്‍ എല്ലാ സംഘടനകള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവകാശമുണ്ട്. ചില കോളജുകളില്‍ ചില സംഘടനകള്‍ക്ക് അംഗസംഖ്യ കൂടുതലായിരിക്കും. അംഗങ്ങള്‍ കുറവുള്ളവര്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പിണറായി പറഞ്ഞു.
അതേസമയം സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാമിനെ മര്‍ദ്ദിച്ചത് കൊച്ചി സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ നടന്ന മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എംഎല്‍എയെ വിപിന്‍ദാസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രമാണ് പുറത്തായത്.
ജില്ലാ അസി.സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. കെഎന്‍ സുഗതന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. പരിക്കേറ്റവര്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് സി.പി.ഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, മാര്‍ച്ചിനിടെ പരിക്കേറ്റ എറണാകുളം അസി. കമ്മിഷണര്‍ കെ ലാല്‍ജി, എംഎല്‍എയെ മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എയെ മര്‍ദ്ദിച്ച സെന്‍ട്രല്‍ എസ്‌ഐ വിബിന്‍ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍ സുബൈര്‍ എന്നിവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha






















