ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുന്നു; അടൂര്‍ ഗോപാലകൃഷ്ണനും, സിനിമാനടി രേവതിയുമുള്‍പ്പെടെ 49 സിനിമാ പ്രവര്‍ത്തകർ മോദിക്ക് കത്തെഴുതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിനിമാ പ്രവർത്തകർ. ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, സിനിമാനടി രേവതിയുമുള്‍പ്പെടെ 49 സിനിമാ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്ത് നിരന്തരം സംഭവിക്കുന്ന ആള്‍ക്കൂട്ടക്കൊലകളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു, മോദിക്കായുള്ള സിനിമാപ്രവര്‍ത്തകരുടെ കത്ത്.
'നിര്‍ഭാഗ്യവശാല്‍ ഇന്ന്, ജയ് ശ്രീറാം എന്നത് മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോര്‍വിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാന്‍ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബര്‍ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതര്‍ക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ല്‍ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങള്‍ ഇതിനെതിരെ എന്ത് നടപടിയെടുത്തു?' എന്ന് സിനിമാപ്രവര്‍ത്തകര്‍ കത്തിലൂടെ മോദിയോട് ചോദിക്കുന്നു.
ഈ കുറ്റവാളികള്‍ക്ക് ഒരിക്കലും ജാമ്യം നല്‍കാന്‍ പാടില്ലെന്നും, പരമാവധി ശിക്ഷ ഇവര്‍ക്ക് നല്‍കണമെന്നും സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ, 'അര്‍ബന്‍ നക്സല്‍' എന്നും ദേശവിരുദ്ധര്‍ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സിനിമ പ്രവർത്തകർ കത്തിലൂടെ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ‘ജയ് ശ്രീറാം’ വിളിക്കണമെന്നു പറഞ്ഞ് മുസ്ലിം യുവാവിനെ മർദിച്ചതായി കഴിഞ്ഞ ദിവസവും പരാതി ഉയർന്നിരുന്നു. അക്രമം കണ്ട് സ്ഥലത്തെത്തിയ ഹിന്ദു ദമ്പതിമാരാണ് ഹോട്ടൽ ജീവനക്കാരനായ ഇമ്രാം ഇസ്മായിലിനെ രക്ഷപെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു പോകുമ്പോൾ നഗരത്തിലെ ഹഡ്‌കോ കോർണറിൽ വെച്ച് ബൈക്കിലെത്തിയ ഒരു സംഘമാളുകൾ തടഞ്ഞു നിർത്തുകയായിരുന്നു. ബൈക്കിന്റെ താക്കോൽ പിടിച്ചു വാങ്ങിയ ശേഷം അവർ ഇസ്മായിലിനെ ചോദ്യം ചെയ്തു. പിന്നീടാണ് ‘ജയ് ശ്രീറാം’ എന്നു വിളിക്കാൻ ആവശ്യപ്പെട്ടത്. അതിനു വിസമ്മതിച്ചപ്പോഴായിരുന്നു മർദനം.
മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും പരാതി ഉയർന്നു.
ഞെട്ടിക്കുന്ന തരത്തിലാണ് രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്നത്. ഏറ്റവും ഒടുവിലായി ആള്‍ക്കൂട്ട കൊലപാതകം നടന്നത് ബിജെപി ഭരിക്കുന്ന ബീഹാറിലാണ്. മൂന്ന് പേരെയാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ആള്‍ക്കൂട്ട കൊലപാതകം തടയാനുളള നിയമം കേന്ദ്ര പാസ്സാക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അത്തരമൊരു നീക്കത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആള്‍ക്കൂട്ട കൊലാപാതകങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രധാനമായും മതത്തിന്റെ പേരിലും പശുവിന്റെ പേരിലും അടക്കമാണ് ആള്‍ക്കൂട്ടം കൊലക്കൂട്ടമായി മാറുന്നത്. രാജസ്ഥാനില്‍ പെഹ്ലു ഖാന്‍ എന്ന വൃദ്ധനെ പശുക്കടത്ത് ആരോപിച്ച് ഗോ രക്ഷക ഗുണ്ടകള്‍ തല്ലിക്കൊന്നത് അടക്കമുളള സംഭവങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും അധികം ആള്‍ക്കൂട്ട കൊലകള്‍ നടന്നിട്ടുളളതും രാജസ്ഥാനില്‍ തന്നെയാണ്.
https://www.facebook.com/Malayalivartha






















