എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീന്‍ രംഗത്തെത്തി

യൂണിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീന്‍ രംഗത്തെത്തി. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേ ഉള്ളു എന്നാണ് കണ്‍വീനറുടെ വിചിത്രമായ കണ്ടുപിടുത്തം. ഈ പ്രശ്‌നം അത്ര ഗൗരവമുള്ളതല്ലെന്നും അദ്ദേഹം പറയുന്നു. അമല്‍ എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തി കൊല്ലാന്‍ നോക്കിയ നേതാവ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് മേധാവിയുടെ വ്യാജ സീലും കണ്ടെത്തിയിരുന്നു. കോളജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇത് 2015ല്‍ വിതരണം ചെയ്തതാണെന്ന് കേരളാ യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനെ ന്യായികരിച്ച് വിജയരാഘവന്‍ മുമ്പും രംഗത്തെത്തിയിരുന്നു. യുഡിഎഫും ബിജെപിയും ചില മാധ്യമ മുതലാളിമാരും ചേര്‍ന്ന് സര്‍ക്കാരിനെ തര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നായിരുന്നു ആക്ഷേപം. ആക്രമണം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ എന്തിനാണ് സമരം ചെയ്യുന്നതെന്നും ചോദിച്ചിരുന്നു. പിണറായിയുടെ പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ അമിത്ഷായുടെ സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് എന്നത് ഇപ്പോള്‍ അന്റണിയല്ല അമിത്ഷായാണെന്നും വിജയരാഘവന്‍ പരിഹസിച്ചിരുന്നു. എസ്.എഫ്‌ഐയുടെ അക്രമത്തിനെതിരെ സെക്രട്ടറിയേറ്റിലും മറ്റും സമരം നടത്തുന്നത് കെ.എസ്.യുക്കാരല്ല മീന്‍വില്‍ക്കുന്നവരും അഭിഭാഷകരും ആണെന്നും വിജയരാഘവന്‍ ആക്ഷേപിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും എ. വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് താക്കീതും നല്‍കി. തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ആലത്തൂരിലെ ആ സ്ഥാനാര്‍ഥി പെണ്‍കുട്ടി, ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ പറ്റില്ല' എന്നതായിരുന്നു അന്നത്തെ വിവാദ പരാമര്‍ശം. ഇതിനെതിരെ രമ്യാഹരിദാസ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്നണി കണ്‍വീനര്‍ എന്നനിലയില്‍ വിജയരാഘവന്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് സി.പി.എം ചൂണ്ടിക്കാണിച്ചിരുന്നു.
വിജയരാഘവന്റെ നാവിനു എല്ലില്ലെന്ന് കോണ്‍ഗ്രസ് എം.പി കെ സുധാകരന്‍ ആരോപിച്ചിരുന്നു. കെ.എസ്.യു സമരത്തിനെതിരെയല്ല മത്സ്യത്തൊഴിലാളികളെയാണ് വിജയരാഘവന്‍ അപമാനിച്ചിരിക്കുന്നുവെന്നും അവരോടു മാപ്പുപറയണമെന്നും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. മീന്‍ കച്ചവടക്കാരും മീന്‍പിടുത്തക്കാരും രണ്ടും രണ്ടാണെന്ന് വാദത്തിന് വേണ്ടി വിജയരാഘവന് പറയാം. അതുകൊണ്ടു കാര്യമില്ല. സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലേക്ക് ചാടിക്കയറിയ വനിത വക്കീലാണെങ്കിലും അവര്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും പഞ്ചായത്ത് അംഗവുമാണ്. ഇക്കാര്യം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് വ്യക്തമാക്കിയിരുന്നു. വിജയരാഘവന്റെ പുതിയ ന്യായീകരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha






















