മഞ്ചേശ്വരത്ത് തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കുറിച്ച് ഇതുവരെ വിവരമില്ല, വിദ്യാര്‍ഥിയുടെ ശബ്ദ സന്ദേശം ലഭിച്ചു, ' എളാപ്പാ, അവരുടെ പൈസ വഞ്ചിച്ചിട്ടുണ്ട്, ആ പൈസ അവര്‍ക്ക് കൊടുത്തേക്ക്, കൊടുത്താല്‍ അവര്‍ എന്നെ വിടും, അല്ലേല്‍ അവര്‍ എന്നെ വിടില്ല'!

ഗള്‍ഫിലെ സ്വര്‍ണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കാറിലെത്തിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ പതിനാറുകാരനായ വിദ്യാര്‍ഥിയെ കുറിച്ച് ഇതുവരെ വിവരമില്ല. അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മഞ്ചേശ്വരം സുങ്കതക്കട്ട കളിയൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെയാണ് തിങ്കളാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. ഒന്‍പതാം ക്ലാസുകാരിയായ സഹോദരിയോടൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോകുമ്പോഴാണു തട്ടിക്കൊണ്ടു പോയത്. പിന്നാലെയെത്തിയ കാര്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെ കോരിക്കാര്‍ എന്ന സ്ഥലത്ത് സ്‌കൂട്ടറിനു കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി കുട്ടിയെ ബലമായി കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. തട്ടിക്കൊണ്ടുപോയ വിവരം ഒപ്പമുണ്ടായിരുന്ന സഹോദരിയാണ് വീട്ടുകാരെ അറിയിച്ചത്.
സഹോദരിയുടെ മൊഴി പ്രകാരം പൊലീസ് കണ്ടാലറിയാവുന്ന 4 പേര്‍ക്കെതിരെ കേസെടുത്തു. ഗള്‍ഫില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2 കോടിയിലേറെ രൂപയുടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ ഉമ്മയുടെ സഹോദരനും കുട്ടിയെ തട്ടിക്കൊണ്ടുപോയവരും തമ്മിലാണ് തര്‍ക്കമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും മഞ്ചേശ്വരം സിഐ എ.വി. ദിനേശ് പറഞ്ഞു.
അതേസമയം, മഞ്ചേശ്വരത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഗള്‍ഫില്‍ നിന്നുള്ള ക്വട്ടേഷനെ തുടര്‍ന്നാണെന്നു വിവരം ലഭിച്ചു. തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയുടെ അടുത്ത ബന്ധുവിന്റെ പക്കല്‍, മാസങ്ങള്‍ക്കു മുന്‍പ് ഗള്‍ഫില്‍ നിന്ന് നാലരക്കിലോ സ്വര്‍ണം മറ്റൊരാള്‍ക്കു കൈമാറാന്‍ ഏല്‍പിച്ചിരുന്നു. എന്നാല്‍, യാത്രയ്ക്കിടെ തന്നെ പിന്തുടര്‍ന്നെത്തിയ കസ്റ്റംസ് സംഘം സ്വര്‍ണം കൊണ്ടുപോവുകയും കസ്റ്റംസിന്റെ കയ്യില്‍ നിന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നുമാണ് ബന്ധു പറയുന്നത്. അതിനിടെ ഗള്‍ഫിലെ സംഘം സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി.
ഖത്തറില്‍ നിന്നുള്ള വ്യക്തിയാണ് ഇതിനു പിന്നിലെന്നും വിവരമുണ്ട്. വിദേശത്തെ നമ്പറുകളില്‍ നിന്നു കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചിട്ടുണ്ട്. കൊടുക്കാനുള്ള പണം ഒരു മാസത്തിനകം നല്‍കാമെന്നും കുട്ടിയെ വിട്ടു തരണമെന്നും പറഞ്ഞിട്ടും പ്രതികള്‍ തയാറായില്ലെന്ന് ബന്ധുക്കളിലൊരാള്‍ പറഞ്ഞു.
അതേ സമയം സ്വര്‍ണവുമായി ബന്ധപ്പെട്ട് 3 കിലോയുടെ തര്‍ക്കമാണ് ഗള്‍ഫിലുള്ളതെന്നു പറയപ്പെടുന്നു. തട്ടിക്കൊണ്ടു പോയ സംഘം ഇപ്പോള്‍ ആവശ്യപ്പെടുന്നത് 3 കോടിയാണെന്നും പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥി എവിടെയാണെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മഞ്ചേശ്വരം പൊലീസ് വിദ്യാര്‍ഥിയുടെ സഹോദരിയില്‍ നിന്ന് മൊഴിയെടുത്തു.
ക്വട്ടേഷന്‍ സംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത് ആളുമാറിയെന്നും സംശയിക്കുന്നുണ്ട്. വിദ്യാര്‍ഥിയുടെ മാതൃസഹോദരനുമായാണ് സ്വര്‍ണക്കടത്തു സംഘത്തിന്റെ തര്‍ക്കമെന്നു പൊലീസ് പറയുന്നു. ഇയാളുടെ കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ഉന്നം വച്ചിരുന്നത്. എന്നാല്‍, ഇത് ചെറിയ കുട്ടിയായതിനാല്‍ ഇയാളുടെ മൂത്ത സഹോദരന്റെ മകനെ തട്ടിക്കൊണ്ടു പോകാനാണ് പിന്നീട് സംഘം തീരുമാനിച്ചത്. പക്ഷേ ആളുമാറിയാണ് സഹോദരിയുടെ മകനെ സംഘം പിടികൂടിയതെന്നാണ് ബന്ധുക്കളുടെ സംശയം.
ഇവരുടെയെല്ലാം വീടുകള്‍ സുങ്കതക്കട്ട കളിയൂരില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ്. തട്ടിക്കൊണ്ടുപോയ സംഘം വഴിയില്‍ വച്ച് കാര്‍ മാറിയെന്നു സംശയിക്കുന്നു. കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കന്യാന, മിയാപദവ് എന്നിവിടങ്ങളില്‍ കണ്ടെത്തിയെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയി. വൊര്‍ക്കാടി, മഞ്ചേശ്വരം, ആനക്കല്ല് എന്നിവിടങ്ങളില്‍ സംഘം കറങ്ങിയതായി സൂചനയുണ്ട്. സംഭവത്തില്‍ പൊലീസ് സൈബര്‍സെല്ലിന്റെയും കര്‍ണാടക പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ സംഘം വിദ്യാര്‍ഥിയുടെ ഫോണില്‍ നിന്ന് അയച്ച സന്ദേശം: 'ഞാന്‍ ചോദിക്കുന്നത് നിന്റെ ഹഫ്തയല്ല, കട്ട മുതല്, നീ എന്റെ കയ്യില്‍ നിന്ന് കട്ട മുതല്, നിന്റെ മോന്‍ എന്റെ അടുത്തുണ്ട്. നീ പരാതി കൊടുക്കുന്നെങ്കില്‍ കൊടുക്കൂ. ഒപ്പം ഒരു കബറ് കൂടി കുഴിച്ചു വയ്ക്ക്'
വിദ്യാര്‍ഥിയുടെ ശബ്ദ സന്ദേശം 'എളാപ്പാ, അവരുടെ പൈസ വഞ്ചിച്ചിട്ടുണ്ട്, ആ പൈസ അവര്‍ക്ക് കൊടുത്തേക്ക്, കൊടുത്താല്‍ അവര്‍ എന്നെ വിടും, അല്ലേല്‍ അവര്‍ എന്നെ വിടില്ല'. (ഈ സന്ദേശങ്ങള്‍ ലഭിച്ച ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയി).
https://www.facebook.com/Malayalivartha






















