വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർക്ക് ജില്ലാ കളക്ടറുടെ എട്ടിന്റെ പണി; പണികിട്ടിയത് മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്ക്; ശിക്ഷയായി ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് ഉത്തരവ്

ചില കണ്ടക്ടർമാർക്ക് ഒരു തോന്നലുണ്ടാകും ആ ബസിന്റെ രാജാവ് താനാണെന്ന് അങ്ങനെയാകും അവരുടെ പെരുമാറ്റവും. എന്നാൽ അത്തരത്തിൽ പെരുമാറിയ ഒരു കണ്ടക്ടർക്ക് പണികൊടുത്ത ജില്ലാ കളക്ടറുടെ നടപടിയാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ ഒരു ചർച്ചാ വിഷയം. വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർക്ക് ജില്ലാ കളക്ടറുടെ മാതൃകാപരമായ ശിക്ഷ. ശിശുഭവനിലെ കെയർ ടേക്കറായി പ്രവർത്തിക്കാനാണ് മലപ്പുറം ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കാണ് ശിക്ഷ ലഭിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സഹോദരനൊപ്പം ബസ്സിൽ യാത്രചെയ്ത വിദ്യാർഥിയെ ബസ് ജീവനക്കാർ സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.വിഷയത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്കിന് ലഭിച്ച പരാതിയിൽ അദ്ദേഹം ആർ. ടി.ഒ വഴി അന്വേഷണം നടത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു. ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയതിന് മാതൃകാപരമായി ശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവും നൽകി.
10 ദിവസമാണ് ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്ന് കളക്ടർ ഉത്തരവിട്ടത്. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടർ നൽകിയ എട്ടിൻറെ പണിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ചൊവാഴ്ച വൈകിട്ട് മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ നടന്ന സംഭവത്തിൽ പരാതി ലഭിച്ച ഉടനെ തന്നെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മലപ്പുറം ആർ ടി ഒ നടത്തിയ അന്വേഷണത്തിൽ ബസ്സിലെ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് കൊറമ്പയിൽ എന്ന ബസ് മലപ്പുറം ആർ ടി ഒ പിടിച്ചെടുത്തു. തുടർന്നാണ് ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തിൽ ഇയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ തീരുമാനിച്ചത്.
ബസ് കണ്ടക്ടർ 10 ദിവസം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ ബസ് കണ്ടക്ടർ റിപ്പോർട്ട് ചെയ്യണം. പ്രസ്തുത കാലയളവിൽ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിൻറെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണെന്ന് ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങൾക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കളക്ടർ രേഖപ്പെടുത്തി.
കളക്ടറുടെ കുറിപ്പ്
മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാർത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പിൽ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ മലപ്പുറം ആർ.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആർ.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തിൽ ഇയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടർ 10 ദിവസം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നൽകുകയും ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവിൽ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിൻറെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണ് .
ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങൾക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha






















