ശാപം മാറുന്നില്ലല്ലോ... പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തോടെ പുകഞ്ഞ് നിന്ന യൂണിവേഴ്‌സിറ്റി കോളേജിനെ കത്തിച്ചത് കത്തിക്കുത്ത്; യൂണിവേഴ്‌സിറ്റി വിഷയം ഇപ്പോഴും സജീവമായി നില്‍ക്കെ യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം

കേരളം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് യൂണിവേഴ്‌സിറ്റി കോളേജിനെ പറ്റിയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ ക്രൂര വിനോദത്തെ ചൊല്ലി സെക്രട്ടറിയേറ്റ് നടയിലൂടെ വഴിനടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
ആ സമയത്താണ് യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം എന്ന വാര്‍ത്ത വരുന്നത്. ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥിയാണ് ഇന്നലെ ഉച്ചയ്ക്കു കോളജ് കെട്ടിടത്തിനു മുകളില്‍ കയറി താഴേക്കു ചാടാന്‍ ശ്രമിച്ചത്. ഓടിയെത്തിയ അധ്യാപകരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നു തടയുകയും പിന്നീടു സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. എല്ലാം കൊണ്ട് കത്തി നില്‍ക്കുന്ന സമയമായതിനാല്‍ എസ്എഫ്‌ഐക്കാരും അധ്യാപകരും ഒരുപോലെ പേടിച്ചു പോയി.
സഹപാഠിയോടുള്ള പ്രണയനൈരാശ്യമാണു തന്നെയിതിനു പ്രേരിപ്പിച്ചതെന്നു വിദ്യാര്‍ഥി പിന്നീട് അധ്യാപകരോടു വ്യക്തമാക്കി. നേരത്തേ ക്യാംപസില്‍ നടന്ന അക്രമ സംഭവങ്ങളുമായി ഇതിനു ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ആശ്വാസത്തിലായ അവര്‍ തലയില്‍ കൈവച്ചു പോയി.
മാസങ്ങള്‍ക്ക് മുമ്പാണ് യൂണിവേഴ്‌സിറ്റി കോളജിലെ മാനസിക പീഡനങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചത്. അവസാനം വിദ്യാര്‍ഥിനി കോളജില്‍ നിന്ന് ടി സി വാങ്ങി മടങ്ങി. കോളജില്‍ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായില്ലെന്നും അതിനാലാണ് ടി സി വാങ്ങി മടങ്ങുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ബിഎസ്‌സി കെമിസ്ട്രി മൂന്നാം സെമസ്റ്റര്‍ മുതല്‍ വര്‍ക്കല എസ്എന്‍ കോളജില്‍ പഠനം തുടരാന്‍ വിദ്യാര്‍ഥിനിയുടെ അപേക്ഷ പരിഗണിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
ഇന്റര്‍ കോളജ് ട്രാന്‍സ്ഫറിന് രണ്ട് കോളജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ അനുവാദം നല്‍കുകയും സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമാദ്യം കോളജിലെ വനിതാ വിശ്രമമുറിയില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോളജിലെ എസ് എഫ് ഐ നേതാക്കളുടെ മാനസിക പീഡനം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ആത്മഹത്യാശ്രമത്തിനു കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതിനു പിന്നാലെ തനിക്ക് ആരോടും പരാതിയില്ലെന്നു വിദ്യാര്‍ഥിനി മൊഴി നല്‍കി. ഇതു ബാഹ്യസമ്മര്‍ദം മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് വര്‍ക്കല കോളജിലേക്കു ടിസിക്കായി വിദ്യാര്‍ഥിനി അപേക്ഷയും നല്‍കി. ആ കോളേജില്‍ ചേരുകയും ചെയ്തു.
അത് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്ത് കേസ് നടന്ന് കോളേജിലെ എസ്എഫ്‌ഐ കോട്ട പൊളിഞ്ഞത്. അങ്ങനെ 18 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന കെ.എസ്.യു സമരപ്പന്തലിലാണ് പ്രഖ്യാപനം നടന്നത്. അമല്‍ ചന്ദ്രയെ പ്രസിഡന്റായും ആര്യ.എസ്.നായരെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. അതേസമയം, യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കെ.എസ്.യു അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്.എഫ്.ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha






















