തലസ്ഥാന നഗരിയിൽ ഗതാഗതം സ്തംഭിച്ചു; ഗതാഗതകുരുക്കിൽപെട്ട് കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ജീവനക്കാരും; പൊള്ളുന്ന യാത്ര ഉച്ചവരെ

യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചതിന് പിന്നാലെ നഗരം ഗതാഗത കുരുക്കിൽ. പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത കൂട്ടുക, യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഉത്തരക്കടലാസ് ചോര്‍ച്ചയുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന്റെ മുന്‍വശമൊഴികെയുള്ള മൂന്ന് ഗേറ്റുകളും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉത്‌ഘാടനം തുടങ്ങിയിരിക്കുകയാണ്. കക്ഷി നേതാക്കൾ ഈ ഉപരോധ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ ഉപരോധം ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യുന്നത്.
പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത കൂട്ടുക, യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഉത്തരക്കടലാസ് ചോര്‍ച്ചയുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക, വർദ്ദിപ്പിച്ച വൈദ്യുതി ബില്ല് കുറയ്ക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്. ഈ ഉപരോധത്തെത്തുടർന്ന് നഗരത്തിലെ വിവിധ ഇടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഈ ഉപരോധം സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. യുഡിഎഫിന്റെ ഉപരോധം ആറുമണിക്ക് തുടങ്ങിയപ്പോൾ തന്നെ സെക്രട്ടറിയേറ്റിലേയ്ക്കുള്ള മിക്ക വഴികളും പോലീസ് അടച്ചിരുന്നു. ആകെ ബേക്കറി ജങ്ഷൻ വഴി മാത്രമായിരുന്നു വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കിയിരുന്നത്. ബാക്കി എല്ലാ വഴികളും പോലീസ് അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സമര പരമ്പരകളുടെ തുടർച്ചയായിട്ടാണ് ഇന്നും യുഡിഎഫിന്റെ സമരം നടക്കുന്നത്. സെക്രട്ടറിയേറ്റിലെ ജീവനക്കാരെപോലും ഐഡി കാർഡുകൾ പരിശോധിച്ചശേഷമാണ് പോലീസ് കടത്തിവിട്ടത്. കാൽ നടക്കാർ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ശ്രമിക്കുന്നവരെപോലും കർശനമായി പരിശോധിച്ച ശേഷമാണു സെക്രട്ടറിയേറ്റ് പരിസരത്ത് കടത്തിവിട്ടത്. ഈ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന മന്ത്രിമാരെ തടയാൻ സാധ്യത ഉള്ളതിനാലാണ് ഇവിടെ കർശനമായ നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മുക്കാൽ മണിക്കൂറോളം വാഹങ്ങൾ ബ്ലോക്കിൽപ്പെടുന്ന അവസ്ഥയാണ് തലസ്ഥാന നഗരിയിൽ കാണാൻ കഴിയുന്നത്. KSRTC ബസുകളടക്കം കൂടുങ്ങി കിടക്കുകയാണ്. സ്കൂൾ ബസുകളും ചെറുവാഹനങളും വഴിയിൽ കുരുങ്ങിയത് കുട്ടികളേയും വലച്ചു. സമരക്കാരു മായി എത്തിയ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇടറോഡുകളിലും വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. ആശുപത്രികളിലേക്കുള്ള വാഹനങ്ങളും കുരുക്കിൽ പെട്ടു.
കഴിഞ്ഞ ഒരാഴ്ചയായി ഈ സമരങ്ങൾ കൊണ്ട് ജനജീവിതം ദുസ്സഹമാകുന്നുണ്ട്. മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും സമരക്കാര്‍ തടയാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാർ കടന്നുപോയതിന് ശേഷം നിയന്ത്രണത്തിൽ ഇളവുവരുത്താൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഉപരോധം നടക്കുന്നത്.
https://www.facebook.com/Malayalivartha






















