സര്‍ക്കാരിന്റെ ജനദ്രോഹനയത്തെ തുടര്‍ന്ന് യു.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഏഴ് മണിക്കൂര്‍ പൊതുജനത്തെ വലച്ചു, നഗരം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു

സര്‍ക്കാരിന്റെ ജനദ്രോഹനയത്തെ തുടര്‍ന്ന് യു.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഏഴ് മണിക്കൂര്‍ പൊതുജനത്തെ വലച്ചു, നഗരം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിയേറ്റിലെ ഓഫീസില്‍ സുഖമായി ഇരുന്ന് കൃത്യനിര്‍വഹണം നടത്തി. സെക്രട്ടറിയേറ്റ് ജീവനക്കാരും ഹാജരായിരുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് ഒരു മണിയടെ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് അവസാനിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെയടക്കം പൊലീസ് അറസ്റ്റ്് ചെയ്ത് നീക്കി. ഉപരോധത്തെ തുടര്‍ന്ന് എം.ജി റോഡില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. സാധാരണക്കാരുടെ ആശ്രമയായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം നിരവധി സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്നു. ഓട്ടോയില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
സ്‌കൂള്‍ ബസുകളും സ്വകാര്യവാഹനങ്ങളും ഇടവഴിയില്‍ അടക്കം കുടുങ്ങിയത് സ്‌കൂള്‍ കുട്ടികളെയും രക്ഷിതാക്കളെയും വലച്ചു. സമരക്കാരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇടറോഡുകളില്‍ അനധികൃതമായി വാഹനങള്‍ പാര്‍ക്ക് ചെയ്തു. ഇത് ചോദ്യം ചെയ്ത പൊലീസുകാരുമായി സമരക്കാര്‍ വാക്കുതര്‍ക്കമുണ്ടായി. ആശുപത്രികളിലേക്കുള്ള വാഹനങ്ങളും കുരുക്കില്‍ പെട്ടു. വിവിധ ആവശ്യങ്ങള്‍ക്ക് സെക്രട്ടറിയറ്റിലേക്ക് എത്തിയ അന്യജില്ലകളില്‍ നിന്നുള്‍പ്പെടെ ഉള്ളവരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയാന്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷം സൃഷ്ടിച്ചു. പോലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. സെക്രട്ടറിയറ്റിലേക്ക് വന്ന ഇടത് ജീവനക്കാരെ തടയാനും ശ്രമിച്ചു.
സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള മൂന്ന് ഗേറ്റുകളിലായിരുന്നു യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഉപരോധം നടത്തിയത്. ഇതേ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള മുഴുവന്‍ റോഡുകളും പൊലീസ് ബാരിക്കേഡ് ഉയോഗിച്ച് ബ്‌ളോക്ക് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കെ.എസ്.യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഇതേ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയത്. കെ.എസ്.യു നേതാവ് ശില്‍പ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം നടക്കുമ്പോഴായിരുന്നു അത്. അന്ന് മതിയായ വനിതാ പൊലീസ് സ്ഥലത്തില്ലായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രില്ല് പൂട്ടിയാണ് ശില്‍പയെ തടഞ്ഞത്.
ഇതിന്റെ പ്ശ്ചാത്തലത്തില്‍ ഇന്ന് രാവിലെ മുതല്‍ സെക്രട്ടറിയേറ്റിലേക്ക് കാല്‍നടയാത്രക്കാരെ പോലും പൊലീസ് കടത്തിവിട്ടില്ല. തുടര്‍ന്ന് പലരും പൊലീസുമായി വാക്ക് തര്‍ക്കം ഉണ്ടാക്കി. തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് സെക്രട്ടറിയേറ്റ് ജീവനക്കാരെ പോലും കടത്തിവിട്ടത്. മന്ത്രിമാര്‍ ഓഫീസിലെത്തുമ്പോള്‍ തടയാനുള്ള സാധ്യത കണക്കിലെടുത്താണ് പഴുതടച്ചസുരക്ഷ ഒരുക്കിയതെന്ന് പൊലീസ് പറയുന്നു. ഒരാഴ്ചയായി നഗരവാസികളും ഇവിടെ എത്തുന്നവരും ഗതാഗതകുരുക്കും ലാത്തിച്ചാര്‍ജ്ജും കല്ലേറും കാരണം വലയുകയാണ്. യു.ഡി.എഫ് ഉപരോധത്തിന് പുറമേ പാളയത്ത് യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ്.എഫ്.ഐയുടെയും മുന്‍ എസ്.എഫ്.ഐക്കാരുടെയും പ്രതിരോധസമരവും നടക്കുന്നുണ്ട്. അങ്ങനെ എല്ലാം കൊണ്ടും പൊതുജനത്തിന് നല്ല കോളായിരുന്നു ഇന്ന്.
https://www.facebook.com/Malayalivartha






















