'ജയ് ശ്രീരാം സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന്' ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജയ് ശ്രീറാം' വിളികളോടെ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. 'ജയ് ശ്രീരാം സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നാണ്' നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജയ് ശ്രീരാം വിളികളുടെ അകമ്പടികയോടെ ആൾക്കൂട്ട ആക്രമണങ്ങൾ പെരുകുന്ന സാഹചര്യത്തിലായിരുന്നു അടൂർ അടക്കമുള്ള സാസ്കാരിക നായകർ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് .
ജയ് ശ്രീരാം വിളികൾ ഇപ്പോൾ യുദ്ധത്തിനുള്ള കാഹളമായി മാറിയിരിക്കുകയാണെന്നും ഇത് വേദനയുണ്ടാക്കുന്നതാണെന്നുമായിരുന്നു അടൂരടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക നായകർ ഒപ്പിട്ട കത്തിൽ പറഞ്ഞിരുന്നത്. കത്തിൽ പറഞ്ഞ മറ്റു കാര്യങ്ങളെ ഒഴിവാക്കി ജയ് ശ്രീരാം വിളിയെക്കുറിച്ചു മാത്രമാണ് ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ഉത്തരേന്ത്യയിൽ ഇതിനകം തന്നെ വ്യാപകമായ ജയ് ശ്രീരാം വിളികളുടെ അകമ്പടിയോടെയുള്ള ആക്രമണങ്ങളെക്കൂടി സൂചിപ്പിച്ചായിരുന്നു കത്ത്. അതെസമയം ജയ് ശ്രീരാം വിളികൾ കേരളത്തിലും ഉയർത്തിത്തുടങ്ങാനുള്ള തന്ത്രമാണ് ബി ഗോപാലകൃഷ്ണന്റേതെന്ന് ഫേസ്ബുക്ക് കമന്റുകൾ ആരോപിക്കുന്നുണ്ട്.
അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിനു മുമ്പിലും തങ്ങൾ ജയ് ശ്രീരാം വിളി ഉയർത്തുമെന്ന് ബി ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് ജനാധിപത്യ അവകാശമാണെന്നും ബി ഗോപാലകൃഷ്ണൻ പറയുന്നു.
കേന്ദ്ര സര്‍ക്കാരിൽ നിന്നും ഒന്നും കിട്ടാത്തതു കാരണമാണ് അടൂർ തങ്ങൾക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു
കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണ് ഈ അസഹിഷ്ണുത എന്നറിയാമെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനോ? അല്ലേ ഈ പ്രതിഷേധമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
ഇത് രാമയണ മാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി ബഹിരാകശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ജയ് ശ്രീറാംവിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ പോയി ജീവിക്കാമെന്നും കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാംവിളി എന്നും ഉയരും. എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.
ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കില്‍ അടൂരിന്റെ വീട്ടുപടിക്കല്‍ ഉപവാസം കിടന്നേനെ.
സര്‍,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ്, പക്ഷെ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്. ജയ് ശ്രീറാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോഴും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ് എടുത്തപ്പോഴും. സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിപ്പോഴും താങ്കള്‍ പ്രതികരിച്ചില്ലല്ലോ..മൗനവൃതത്തിലായിരുന്നോ?
ഇപ്പോള്‍ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനോ? പരമപുഛത്തോടെ…എന്ന് പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്
അതിനിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരേയുള്ള ആർഎസ്എസിന്റെ ഭീഷണികൾ കേരളത്തിൽ വിലപ്പോകില്ലെന്ന് പറഞ് ഡിവൈഎഫ്‌ഐ പ്രശനത്തിൽ ഇടപെട്ടിട്ടുണ്ട്.
ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, ജയ്‌ശ്രീറാം വിളിപ്പിച്ചു ആൾക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമർശിച്ചു പ്രസ്താവനയിറക്കിയതാണ് ബിജെപി നേതാക്കളെ അസ്വാസ്ഥരാക്കിയിരിക്കുന്നത്. അടൂരിനും ഏതൊരാൾക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. അത് ഇനിയും ആവർത്തിക്കും.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കേണ്ട. ആർഎസ്എസിന്റെ ഇത്തരം ഭീഷണികൾ കേരളത്തിൽ വിലപ്പോകില്ല.അടൂർ ഗോപാലകൃഷ്ണന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാവുകളെ നിശബ്ദമാക്കുക എന്നത് ആർഎസ്എസിന്റെ എക്കാലത്തെയും പദ്ധതിയാണ്.
ഈ ഹീനമായ ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്. ആദരണീയനായ അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയ ബിജെപി യുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ പറയുന്നു.
മുസ്ലീംങ്ങളും ദളിതരും അടക്കമുളളവര്‍ക്ക് എതിരെ വര്‍ധിച്ച് വരുന്ന അക്രമങ്ങള്‍ക്ക് എതിരെ അടിയന്തര നടപടിഎടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്തിൽ അടൂര്‍ ഗോപാലകൃഷ്ണനെ കൂടാതെ അനുരാഗ് കശ്യപ്, മണിരത്‌നം, രേവതി, ശ്യാം ബെനഗല്‍, അപര്‍ണാ സെന്‍, കങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, ബിനായക് സെന്‍ അടക്കമുളളവര്‍ ഒപ്പ് വെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















