ഒരു നാടിന്റെ വിലാപം... പട്ടാളക്കാരന്‍ കുഴിച്ച് മൂടിയ രാഖിയുടെ വീട്ടുകാര്‍ക്ക് പറയാനുള്ളത് ചങ്ക് കത്തുന്ന വേദനയുടെ കഥ; ഉണ്ടായിരുന്നതെല്ലാം വിറ്റ് ചികിത്സനടത്തിയിട്ടും രണ്ട് വയസുള്ളപ്പോള്‍ അമ്മ മരിച്ചു; ചായക്കട നടത്തി മകളെ ഒരു നിലയിലെത്തിക്കാന്‍ ആ അച്ഛന്‍ പാടുപെട്ടു; എന്നിട്ടും വിധി കൊണ്ടെത്തിച്ചത്

മക്കളെ ഒരുനിലയ്ക്ക് എത്തിക്കാനാണ് എല്ലാ മാതാപിതാക്കളുടേയും ശ്രമം. അതിന് വേണ്ടി അവര്‍ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിക്കും. എന്നാല്‍ അവസാനം മക്കള്‍തന്നെ വിഷമത്തിനിടയാക്കിയാലോ... ഇതാണ് തിരുവനന്തപുരം അമ്പൂരിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കൊലപാതകം.
പൂവാര്‍ തിരുപുറം പുത്തന്‍കട ജോയിഭവനില്‍ രാജന്റെ മകള്‍ രാഖിയാണ് കൊലയ്ക്കിരയായ പെണ്‍കുട്ടി. രാജന് തന്റെ ജീവിതം പറയാനുള്ളത് കണ്ണീരിന്റെ കഥയാണ്. 'ഓമനിച്ച് വളര്‍ത്തിയ മകള്‍ക്കു വിവാഹ സമ്മാനമായി നല്‍കാന്‍ വാങ്ങിയ സ്ഥലത്തു തയ്യാറാക്കേണ്ടിവന്നത് അവള്‍ക്ക് അന്ത്യവിശ്രമത്തിനുള്ള ഇടം..'. അത് പറയുമ്പോള്‍ രാജന്റെ ചുണ്ടുകള്‍ വിതുമ്പി, കണ്ണുകള്‍ നിറഞ്ഞൊഴുകി. വിവാഹത്തിനു നിര്‍ബന്ധിക്കുമ്പോളൊക്കെ അവള്‍ ഒഴിഞ്ഞുമാറിയിരുന്നു. സ്വന്തംകാലില്‍ നില്‍ക്കണം എന്ന വാശിയിലായിരുന്നു അവള്‍. അതിനാല്‍ ആ തുക ഉപയോഗിച്ച് കാഞ്ഞിരംകുളത്തിനു സമീപം പോങ്ങില്‍ 20സെന്റ് സ്ഥലം അവള്‍ക്കായി വാങ്ങി.
വളരെ കഷ്ടപ്പെട്ടാണ് താന്‍ മക്കളെ വളര്‍ത്തിയത്. രാഖിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ഉണ്ടായിരുന്നതെല്ലാം വിറ്റ് ചികിത്സനടത്തി. എന്നിട്ടും രക്ഷിക്കാനായില്ല. പിന്നെ വാടകവീട്ടിലായി. തുടര്‍ന്ന് പുത്തന്‍കടയില്‍ ചായക്കട തുടങ്ങി. അതിലെ വരുമാനമാണ് മകള്‍ക്കായി ഒരുക്കൂട്ടിയത്. തന്റെ അനുഭവം മക്കള്‍ക്ക് ഉണ്ടാവരുതെന്ന വാശി രാജനുണ്ടായിരുന്നു. അതുകൊണ്ടാണ് മകള്‍ക്കായി വസ്തു വാങ്ങിയത്.
പഠിക്കാന്‍ മിടുക്കിയായിരുന്നു രാഖി. പ്ലസ്ടുവിനുശേഷം സിവില്‍ എന്‍ജിനീയറിങ് പാസായി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും വശത്താക്കി. തുടര്‍ന്ന് ഒന്നരവര്‍ഷം മുന്‍പാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ പ്രവേശിച്ചത്. അവിടുത്തെ ശമ്പളത്തിനു പുറമേ പലപ്പോഴും താന്‍ കാശ് കൊടുത്തിരുന്നതായും രാജന്‍ പറയുന്നു. അടുത്തകാലത്ത് തന്നോട് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് കഴിഞ്ഞമാസം രണ്ടാംവട്ടം 18ന് വീട്ടില്‍വന്നത്. അത്യാവശ്യകാര്യം ഉള്ളതിനാല്‍ ലീവെടുത്ത് വന്നുവെന്നാണ് പറഞ്ഞത്.
തുടര്‍ന്ന് 21ന് കൂട്ടുകാരിയെ കാണാന്‍ എന്നുപറഞ്ഞ് മടങ്ങിയതായും രാജന്‍ പറയുന്നു. മകളുടെ വിവാഹം തന്റെ സ്വപ്നമായിരുന്നു. അതിനായി തന്റെ സമ്പാദ്യങ്ങള്‍ മാറ്റിെവച്ചിരുന്നു. അതിനിടയിലാണ് ദുരന്തമായി ഒരുനോക്ക് കാണാനാവാതെ അവള്‍ യാത്രയായത്.
അതേസമയം കൊലപാതകത്തിന് കാരണക്കാരനായ സൈനികന്റെ കുടുംബവും അങ്കലാപ്പിലാണ്. സംഭവത്തില്‍ കുറ്റക്കാരനാണെങ്കില്‍ മക്കളോട് പോലീസില്‍ കീഴടങ്ങാന്‍ താന്‍ നിര്‍ദേശിച്ചതായി അച്ഛന്‍ രാജപ്പന്‍ നായര്‍ (മണിയന്‍) വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വീടിന്റെ പുറകുവശത്തെ പറമ്പില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും മകന്‍ അഖില്‍ ഫോണ്‍ വിളിച്ചിരുന്നു.
അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവന്‍ എന്ന വീട്ടിലിരുന്ന് മക്കളുടെ ദുര്‍വിധിയോര്‍ത്ത് സങ്കടപ്പെടുകയാണ് അദ്ദേഹം. കൊലപാതകക്കേസില്‍ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന അഖില്‍ (25), രാഹുല്‍ (27) എന്നിവര്‍ ഒളിവിലായതോടെ വീട്ടില്‍ അച്ഛന്‍ രാജപ്പന്‍നായരും അമ്മയും മാത്രമായി. ഇളയവനായ അഖില്‍ വാവോട് സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി.യും അമ്പൂരി സ്‌കൂളില്‍നിന്ന് പ്‌ളസ്ടുവും പൂര്‍ത്തിയാക്കി ഒന്നാംവര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നാലുവര്‍ഷം മുന്‍പ് ആര്‍മിയില്‍ ജോലി കിട്ടിയത്.
ഡി.എം.ടി. ലഡാക്ക് യൂണിറ്റിലാണ് ചേര്‍ന്നതെങ്കിലും ഇപ്പോള്‍ ഡല്‍ഹിയിലാണ്. മൂത്തവന്‍ രാഹുല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാതെ സൗണ്ട് എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്നതായും രാജപ്പന്‍നായര്‍ പറഞ്ഞു. സാമാന്യം നല്ല സാമ്പത്തിക ചുറ്റുപാടാണ് കുടുംബത്തിനുള്ളത്.
അഖിലും തിരുപുറം പുത്തന്‍കട സ്വദേശിനി രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് ഇവര്‍ തമ്മില്‍ നല്ല സുഹൃത്തുകളായി മാറിയെന്നും മകനില്‍നിന്ന് അറിയാന്‍ കഴിഞ്ഞതായി അഖിലിന്റെ അമ്മ പറഞ്ഞു. സ്ഥിരമായി രാഖിയും അഖിലും തമ്മില്‍ ഫോണില്‍ സംസാരിക്കുമായിരുന്നു. പിന്നീട് അഖില്‍ അന്തിയൂര്‍കോണം സ്വദേശിനിയുമായി പരിചയപ്പെടുകയും മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ തമ്മിലുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നും രാജപ്പന്‍നായര്‍ പറഞ്ഞു.
ഇടയ്ക്കിടെ തന്നെ വിവാഹംചെയ്യണമെന്നാവശ്യപ്പെട്ട് മകനെ രാഖി വിളിച്ചിരുന്നു. കൂടാതെ അഖിലിന്റെ പ്രതിശ്രുതവധുവിനെ അവര്‍ തമ്മില്‍ പ്രണയമാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാന്‍ ശ്രമിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















