കാൻസർ 'മാറ്റിയ' ലാബ് വീണ്ടും തുറന്നതെങ്ങനെ; കാൻസർ ബാധിതയ്ക്ക് രക്തപരിശോധനയിലൂടെ കാൻസർ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പൂട്ടിച്ച സ്വകാര്യ ലാബ് 24 മണിക്കൂറിനകം തുറന്നു; ഡൈനോവ ലാബിന് പിന്നിൽ തിരുവനന്തപുരത്തെ പ്രമുഖ ഡോക്ടർ ഉണ്ടെന്ന് സൂചന

കാൻസർ ബാധിതയ്ക്ക് രക്തപരിശോധനയിലൂടെ കാൻസർ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പൂട്ടിച്ച സ്വകാര്യ ലാബ് 24 മണിക്കൂറിനകം തുറന്നതെങ്ങനെ? പരാതിയെ തുടർന്ന് പോലീസ് ബുധനാഴ്ച പൂട്ടിച്ച ലാബ് വ്യാഴാഴ്ചയാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്. കുറെയധിയം റിസൾട്ടുകൾ നൽകാനുണ്ടെന്ന പേരിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ഡൈനോവ ലാബ് തുറന്നത് .
ഡൈനോവ ലാബിന് പിന്നിൽ തിരുവനന്തപുരത്തെ പ്രമുഖ ഡോക്ടർ ഉണ്ടെന്നാണ് പോലീസിൽ നിന്നു ലഭിക്കുന്ന സൂചന. അവരുടെ നിർലോഭമായ പിന്തുണ കാരണം പോലീസിന് സ്വതന്ത്രമായി ഇടപെടാനാവില്ലെന്ന് റിപ്പോർട്ടുണ്ട്. അതേസമയം പൂട്ടിയ ലാബ് തുറന്നതിനെതീരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ പോലീസിനോട് നിർദ്ദേശിച്ചു.
12 തവണ കീമോതെറാപ്പിക്ക് വിധേയയായ നൂറനാട് സ്വദേശിനിയുടെ രക്തം തിരുവനന്തപുരം മെഡിക്കൽ കോളേജ് പഴയറോഡിൽ പ്രവർത്തിക്കുന്ന ഡൈനോവ ലാബിൽ പരിശോധിച്ചപ്പോഴാണ് കാൻസർ ഇല്ലെന്ന് മനസിലാക്കിയത്. ബുധനാഴ്ചയാണ് പരിശോധന നടന്നത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തുടരുന്ന വ്യക്തി തിരുവനന്തപുരത്ത് വിദഗ്‌ദ്ധ ചികിത്സക്കെത്തിയപ്പോഴാണ് മെഡിക്കൽ കോളേജ് പരിസരത്തെ ലാബിൽ നിന്ന് രക്തം പരിശോധിപ്പിച്ചത്.
ഇതേ ലാബിന്റെ കോട്ടയം ശാഖയിൽ നിന്ന് നടത്തിയ പരിശോധനയിലാണ് അർബുദ രോഗമില്ലാത്ത രജനി എന്ന വീട്ടമ്മക്ക് അർബുദ രോഗമുണ്ടെന്ന് കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ലാബുകൾ നിരവധി ഉണ്ട്. ലാബുകൾ ആവശ്യാനുസരണം തുടങ്ങാൻ ആരോഗ്യ മന്ത്രി തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. നിർദ്ദനരായ രോഗികൾക്ക് പുറത്തുനിന്നുള്ള പരിശോധനകൾ എഴുതരുതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ചില ഡോക്ടർമാർ ഏജന്റുമാർ വഴി രോഗികളെ സ്വകാര്യ ലാബുകളിൽ അയക്കുന്നതായി പരാതിയുണ്ട്. മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയാൽ ശരിയാവില്ലെന്നാണ് ഇവരുടെ അഭിപ്രായം. പുറത്തെ ലാബുകളിൽ നിന്ന് വൻ തോതിലാണ് കമ്മീഷൻ ഡോക്ടർമാരുടെ വീട്ടിലെത്തുന്നത്. പണമായും സാധനങ്ങളായും ലാബുകൾ ഉപഹാരം നൽകാറുണ്ട്.
ഇത്തരം സ്വകാര്യ ലാബുകളിൽ സാമ്പിളുകൾ പരിശോധിക്കുന്നത് പരിചയ സമ്പന്നരല്ല. കോട്ടയത്തെ ലാബ് പരിശോധനയിൽ വീഴ്ച വരുത്തിയപ്പോൾ അതിന്റെ മറ്റ് ശാഖകൾക്കെതിരെ സർക്കാർ നടപടിയെടുക്കാത്തത് ഒത്തുകളിയുടെ ഭാഗമാണ്. സർക്കാരിന് ലാബുകൾക്കെതിരെ നേരിട്ട് നടപടി എടുക്കാനാവില്ല. ഒരു ടീമിനെ കൊണ്ട് അന്വേഷിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളു. തീർച്ചയായും അത് മെഡിക്കൽ രംഗത്തുള്ളവർ അടങ്ങുന്ന കമ്മിറ്റിയായിരിക്കും. ഇത്തരക്കാർ ലാബുകാരെ കൈവിടില്ലെന്ന കാര്യത്തിൽ സംശയം വേണ്ട. അതിനാൽ സർക്കാരും നിസഹായരാവും.
തെറ്റായ പരിശോധനകൾ നടത്തുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയാറുണ്ടെങ്കിലും പലപ്പോഴും അത് നടക്കാറില്ല. കാരണം സ്വാധീനമേറെയുള്ളവരാണ് ലാബുടമകൾ. കോടികളാണ് ലാബുകളിൽ ദിവസവും മറിയുന്നത്. അതിൽ വലിയൊരു പങ്ക് പോകുന്നത് ഡോക്ടർമാരുടെ വീട്ടിലേക്കും.
https://www.facebook.com/Malayalivartha






















