അവളെ കൊല്ലണമായിരുന്നെങ്കിൽ എനിക്ക് നേരത്തെയാകമായിരുന്നു:- എനിക്ക് 25വയസും, അവൾക്ക് 30വയസുമാണ്: പിന്മാറാതെ എന്റെ പുറകെ നടന്നത് രാഖിയാണ്- അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല; സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തലുമായി ഒളിവിൽ കഴിയുന്ന കാമുകൻ

തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഒളിവിൽ കഴിയുന്ന കാമുകൻ. രാഖിയെ താൻ കൊന്നിട്ടില്ലെന്നും, താൻ ഒളിവില്ലാല്ലെന്നുമാണ് അഖിലിന്റെ വിശദീകരണം. പിതാവ് മണിയൻ എന്നു വിളിക്കുന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവർത്തകനോടും അഖിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് താൻ ഇപ്പോഴെന്നും, അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു.
രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എൻെറ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.’’ ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകൾ.
അതേ സമയം രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികൻ അഖിൽ ആർ.നായർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോണിൽ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.
രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാൻ ഉപയോഗിച്ചതെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നുള്ള സൂചനയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്ത പറമ്പിനടുത്ത് എത്തിയപ്പോഴാണു കൊലപാതകം നടത്തിയത്. ഇക്കഴിഞ്ഞ ജൂൺ21ന് രാഖിമോളെ ഫോണിൽ വിളിച്ച് താൻ കാറുമായി വരുന്നുണ്ടെന്നും അത്യാവശ്യമായി കാണണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീട്ടിൽ നിന്നിറങ്ങിയ രാഖിമോളെ വഴിയിൽ നിന്ന് കാറിൽ കയറ്റിയ അഖിലേഷും സഹോദരൻ രാഹുലും ഇവരുടെ സുഹൃത്തായ ആദർശും ചേർന്ന് വെള്ളറടയിലേക്ക് പോയി.
സന്ധ്യയ്ക്ക് 7മണിയോടെ നിർമ്മാണം നടന്നുകൊണ്ടിരുന്ന തട്ടാമുക്കിലെ വീടിന് സമീപത്തെ റോഡിൽ കാർ നിർത്തി. കാറിൽ വച്ച് വിവാഹം തെറ്റിക്കാൻ ശ്രമിച്ചതിനെ ചൊല്ലി രാഖിയുമായി വഴക്കുണ്ടാക്കിയ അഖിലേഷ് സഹോദരൻ രാഹുലുമായി ചേർന്ന് രാഖിമോളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് ആദർശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.രാഖിയുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ കാർ സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ നൽകി റൈസ് ചെയ്തുകൊണ്ടിരുന്നതായും ആദർശ് വെളിപ്പെടുത്തി. കാറിനുള്ളിൽ രാഖിയുടെ മരണം ഉറപ്പാക്കിയശേഷം വണ്ടി നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ കോമ്പൗണ്ടിൽ ഒതുക്കി. പകൽ സമയത്ത് വീടിന്റെ പറമ്പിൽ പുല്ലുചെത്തി വൃത്തിയാക്കുന്നതിനിടെ വെട്ടിയിട്ടിരുന്ന നാലടിയോളം ആഴമുള്ള കുഴിയിൽ മൃതദേഹം നഗ്നമാക്കി കുഴിച്ചുമൂടി.
മൃതദേഹം ദുർഗന്ധം വമിക്കാതെ പെട്ടെന്ന് അഴുകിപോകാനായാണ് ഉപ്പ് വിതറിയതെന്ന് ആദർശ് വെളിപ്പെടുത്തിയിട്ടുണ്ട്.രാഖിയെ കാണാതായിട്ടും ഏറെ നാൾ കഴിഞ്ഞാണ് യുവതിയുടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതാണ് കേസന്വേഷണം ഇത്രയും നീളുവാൻ കാരണമായത്. പൂവാർ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ രാഖിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ വെള്ളറടയിൽ അഖിലേഷിന്റെ വീടിന് സമീപമാണ് കാണിച്ചത്.
തുടർന്ന് രാഖിയുടെ കാമുകനായിരുന്ന അക്കുവെന്ന അഖിലേഷിനെപ്പറ്റി വീട്ടുകാരിൽ നിന്ന് വിവരം ലഭിച്ച പൊലീസ് ഇയാളുടെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചു. സംഭവ ദിവസം രാഖിയെ അഖിലേഷ് വിളിച്ചതായും ആദർശുമായി സംഭവ ദിവസവും ശേഷവും തുടർച്ചയായി വിളിച്ചിരിക്കുന്നതായും കണ്ടെത്തി. തുടർന്നാണ് ആദർശിനെ കസ്റ്റഡിയിലെടുത്തത്.ആദർശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിലേഷിന്റെ വീടിന്റെ പരിസരത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് അഖിലേഷ് ജോലി നോക്കുന്ന മിലിട്ടറി ക്യാമ്പിലെ കമാൻഡറുമായി ബന്ധപ്പെട്ടു. മിലിട്ടറി ക്യാമ്പിൽ കസ്റ്റഡിയിലായ അഖിലേഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് കഴിഞ്ഞ ദിവസം അവിടേയ്ക്ക് തിരിച്ചിരുന്നു
https://www.facebook.com/Malayalivartha






















