പി എസ് സി പരീക്ഷയിൽ റാങ്ക് എം എ പരീക്ഷയിൽ ശൂ; പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയ യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവ രഞ്ജിത്ത് എം എ ഒന്നാം സെമസ്റ്റർ തോറ്റ വിദ്വാൻ

പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയ യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവ രഞ്ജിത്ത് എം എ ഒന്നാം സെമസ്റ്റർ തോറ്റ വിദ്വാൻ! എം എ തോറ്റയാൾക്ക് പി എസ് സി പരീക്ഷയിൽ എങ്ങനെയാണ് ഒന്നാം റാങ്ക് കിട്ടിയതെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസിലാവും.
പി എസ് സി പരീക്ഷയിൽ ഇരുപത്തിയെട്ടാം റാങ്ക് കിട്ടിയ നസീമും തോറ്റ വിദ്വാൻ തന്നെയാണ്. 2018ലാണ് ശിവരഞ്‌ജിത്ത് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകൾക്കും പരാജയപ്പെട്ട ശിവരഞ്ജിത്ത് 2019ൽ വീണ്ടും ഈ പരീക്ഷകളെഴുതി. ഇക്കുറി നില മെച്ചമാക്കിയെങ്കിലും പാസാവാനായില്ല. ആദ്യത്തെ തവണ ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി പേപ്പറിന് കേവലം നാല് മാർക്ക് മാത്രമാണ് ഇയാൾക്ക് നേടാനായത്. എന്നാൽ രണ്ടാം തവണ ഈ പേപ്പറിന് പന്ത്രണ്ട് മാർക്ക് വാങ്ങിയാണ് പരാജയപ്പെട്ടത്. ഇതിനെ തുടർന്നാണ് വളഞ്ഞ വഴിയിലൂടെ പരീക്ഷ കടമ്പ ചാടിക്കടക്കാൻ യൂണിവേഴ്സിറ്റി ഉത്തര കടലാസുകൾ ശേഖരിച്ചതെന്ന് പോലീസ് കരുതുന്നു.
നസീമിന്റെ പരീക്ഷ ഫലവും ഏതാണ്ട് ശിവരഞ്ചിത്തിന് സമാനമാണ്. എന്നാൽ ചില വിഷയങ്ങളിൽ അമ്പത് ശതമാനത്തിന് മുകളിൽ നസീം നേടിയിട്ടുണ്ട്. പക്ഷേ എല്ലാ വിഷയങ്ങളിലും വിജയിക്കാനാവാത്തതിനാൽ സെമസ്റ്റർ വിജയം നേടാനായില്ല.
യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ട് തവണ തോറ്റ വിദ്യാർത്ഥികൾ പി.എസ്.സി പരീക്ഷയിൽ ഒന്നാം സ്ഥാനമുൾപ്പടെ കരസ്ഥമാക്കിയത് സംശയത്തിന് ഇടനൽകുന്നതാണെന്ന് ആക്ഷേപം ഉയരുന്നത് സ്വാഭാവികം. പി എസ് സി പരീക്ഷയുടെ ചോദ്യ കടലാസുകൾ ഇവർക്ക് നേരത്തെ കിട്ടി എന്ന പരാതി തള്ളികളയാനാവാത്ത സ്ഥിതിയാണ് വന്നു ചേർന്നിരിക്കുന്നത്.
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടും കണ്ടെത്തിയതോടെയാണ് പൊലീസ് റാങ്ക് ലിസ്റ്റിൽ ഇവർ ഇടം പിടിച്ചതിനെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. അക്കാഡമിക് വിഷയങ്ങളിൽ ശിവരഞ്ജിത്ത് എത്രമാത്രം പിന്നാക്കമാണെന്നതിന് തെളിവാണ് സിനിമാപ്പാട്ടുകളും പ്രണയലേഖനവും എഴുതിയ ഉത്തരക്കടലാസുകൾ. പരീക്ഷയ്ക്കിടയിൽ സിനിമാ ഗാനം എഴുതിയ ശേഷം വീട്ടിൽ വച്ച് കൃത്യമായി എഴുതി സർവകലാശാലക്ക് സമർപ്പിക്കാനായിരുന്നു പദ്ധതി. അതിന് കോളേജ് ജീവനക്കാരുടെ പിന്തുണയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അധ്യാപകർക്ക് നേരെയും സംശയത്തിന്റെ മുന നീളുന്നുണ്ട്.
ക്രിമിനൽ കേസിലുൾപ്പെട്ടതിനാൽ ശിവരഞ്ജിത്തിനെയും നസിമിനെയും അയോഗ്യരാക്കുമെന്ന് പി.എസ്.സി ചെയർമാൻ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകാതെ വിവാദങ്ങൾക്ക് വിരാമമിടാനാണ് സർക്കാർ നീക്കമെന്നും സംശയമുണ്ട്. പി എസ് സി ചെയർമാന്റെ വാക്കുകൾ പൂർണമായും മുഖവിലക്കെടുക്കാനാവില്ല. വിവാദങ്ങൾ തണുക്കുമ്പോൾ അയോഗ്യത യോഗ്യതയായി മാറും.
ഏതായാലും കുത്തു കേസു പ്രതികളുടെ കാര്യത്തിൽ ഒരു തീരുമാനമായെന്ന് വേണം കരുതാൻ. എന്നാൽ കാറും കോളും മാറുമ്പോൾ മജീഷ്യൻ മുതുകാട് അവതരിക്കുമോ എന്ന് കണ്ടറിയാം. കാരണം ഇത്തരം ക്രിമിനലുകളാണ് സി പി എമ്മിനെ നിലനിർത്തുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പദ്ധതിയുമല്ല.
https://www.facebook.com/Malayalivartha






















