പൊലീസ് അതിക്രമത്തിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടിൽ കയറിയല്ല പൊലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്; വിശദീകരണവുമായി കാനം രാജേന്ദ്രൻ

മൂവാറ്റുപുഴ എം എല്‍ എ എൽദോ എബ്രഹാം എംഎൽഎ അടക്കം സിപിഐ നേതാക്കൾക്കെതിരായ പൊലീസ് അതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ താൻ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. വീട്ടിലിരുന്ന എംഎൽഎയെ അല്ല സമരത്തിന് പോയ എംഎൽഎയെ ആണ് പൊലീസ് മര്‍ദ്ദിച്ചതെന്ന കാനത്തിന്‍റെ വാക്കുകൾ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി കാനം രംഗത്തെത്തിയത്. പൊലീസ് അതിക്രമത്തെ ന്യായീകരിച്ചു എന്ന വിമര്‍ശനത്തിന് പൊലീസ് നടപടിയെ ന്യായീകരിക്കുകയല്ല ചെയ്തതെന്ന് കാനം രാജേന്ദ്രൻ വിശദീകരിച്ചു.
പൊലീസ് അതിക്രമത്തിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടിൽ കയറിയല്ല പൊലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ സിപിഐക്കാര്‍ ഒട്ടിച്ചതല്ലെന്നും സിപിഐക്കാര്‍ ആരും അങ്ങനെ ചെയ്യില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. അതുകൊണ്ടുതന്നെ പോസ്റ്ററുകൾ കാര്യമായി എടുക്കുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം എംഎൽഎയുടെ കൈ തല്ലി ഒടിച്ചിട്ടും പൊലീസ് അതിക്രമത്തെ ന്യായീകരിക്കും വിധം സംസ്ഥാന സെക്രട്ടറി നിലപാടെടുത്തതിൽ എറണാകുളം ജില്ലാ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കാനം രാജേന്ദ്രൻ കൂടി പങ്കെടുക്കുന്ന പാര്‍ട്ടിയോഗത്തിൽ ജില്ലാ നേതാക്കൾ ഇക്കാര്യം നേരിട്ടറിയിക്കുമെന്നാണ് വിവരം.
വൈപ്പിന്‍ കോളജിലെ സംഘര്‍ത്തില്‍ ഞാറയ്ക്കല്‍ സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കൊച്ചി റേഞ്ച് ഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് മര്‍ദിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാര്‍ച്ചില്‍ പരുക്കേറ്റിരുന്നു. വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സിപിഐ മാര്‍ച്ച്. വൈപ്പിന്‍ കോളജിലെ എസ്എഫ്ഐ - എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത വര്‍ധിച്ചത്. പൊലീസിനെ വിമര്‍ശിക്കാതെയുള്ള കാനത്തിന്റെ പ്രതികരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മര്‍ദനമേറ്റ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ പ്രതികരണം.
എറണാകുളത്തെ പോലീസിന് സി പി ഐ മാര്‍ച്ചില്‍ പങ്കെടുത്ത തന്നെ നന്നായി തിരിച്ചറിയാന്‍ സാധിച്ചിരുന്നുവെന്ന് എം എല്‍ എ എല്‍ദോ എബ്രഹാം പ്രതികരിച്ചു. പോലീസിനെതിരായ ഒരു സമരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഐ ജിയുടെ ഓഫിസിലേക്ക് നടത്തുമ്പോള്‍, ആ സമരത്തില്‍ ആയിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. ആരൊക്കെയാണ് ഈ സമരത്തെ നയിക്കുന്നവര്‍, ആരൊക്കെയാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍, ആരൊക്കെ ഈ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍, ആരെല്ലാം ഈ സമരത്തില്‍ പ്രസംഗിക്കും, അതില്‍ എം പിയുണ്ടോ, എം എല്‍ എയുണ്ടോ, അല്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്ന് ആരെല്ലാമാണ് എത്തിച്ചേരുക, ആരാണ് ഉദ്ഘാടകന്‍ എന്നിവ സംബന്ധിച്ചെല്ലാം വളരെ കൃത്യമായ ധാരണ പോലീസിനുണ്ട്. പിറകില്‍നിന്ന് ആഞ്ഞടിക്കുമ്പോള്‍ ആ സബ് ഇന്‍സ്‌പെക്ടര്‍ക്ക് ഉറപ്പായിട്ടുമറിയാം ഇത് ഇത് മുവാറ്റുപുഴയിലെ എം എല്‍ എ തന്നെയാണെന്ന്. യാതൊരു സംശയവുമില്ല- എല്‍ദോ എബ്രഹാം പറഞ്ഞു.
https://www.facebook.com/Malayalivartha






















