സർക്കാരിന്റെ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിവാദങ്ങൾ ഉണ്ടാകുന്നത് തിരുത്തണം; ശബരിമല കാരണം വീട്ടമ്മമാര്‍ വോട്ട് മാറി ചെയ്‌തു: കോടിയേരി

സർക്കാരിന്റെ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിവാദങ്ങൾ ഉണ്ടാകുന്നത് തിരുത്തണമെന്ന് ഗൃഹസന്ദർശന പരിപാടിയിൽ നിർദ്ദേശമുയർന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വനിതാ മതിലിന് ശേഷം രണ്ട് സ്ത്രീകള്‍, പ്രത്യേകിച്ച് വിശ്വാസികളല്ലെന്ന് വിശ്വാസികള്‍ കരുതുന്ന സ്ത്രീകള്‍ ശബരിമലയില്‍ കയറിയത് സര്‍ക്കാരിനും എല്‍.ഡി.എഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്ന അഭിപ്രായങ്ങള്‍ ഗൃഹസന്ദര്‍ശനത്തിനിടെ ഉയര്‍ന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫിന് വോട്ടുചോര്‍ച്ചയുണ്ടായതില്‍ ശബരിമല ഒരു ഘടകമാണെന്നും ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാര്‍ പറഞ്ഞെന്നും കോടിയേരി പറഞ്ഞു. പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് കനത്ത തോൽവി ഉണ്ടായതിന്റെ കാരണങ്ങൾ ജനങ്ങളോട് ചോദിച്ചറിയുന്നതിനുവേണ്ടി സിപിഎം പ്രവർത്തകർ വീടുകളിലെത്തുന്ന പ്രവർത്തനത്തിൽ നിന്നാണ് ഈ അഭിപ്രായം ലഭിച്ചതെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.
സർക്കാർ നേട്ടങ്ങളെ മുക്കിക്കളയുന്ന ചില വിവാദങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകുന്നതായും അതു തിരുത്തപ്പെടണമെന്നും നിർദ്ദേശങ്ങളുണ്ടായി. പൊലീസ് പ്രവർത്തനങ്ങളിൽ വേണ്ട ജാഗ്രതയെ പറ്റിയും അഭിപ്രായം ഉയർന്നു. വോട്ടു ചോർച്ച ഉണ്ടായതിൽ ശബരിമല ഒരു ഘടകമാണെന്ന് ചിലർ വെളിപ്പെടുത്തി. ശബരിമല കാരണം വോട്ടു മാറി ചെയ്തെന്ന് ചില വീട്ടമ്മമാർ തുറന്നു പറഞ്ഞു. സുപ്രീം കോടതി വിധി വന്നപ്പോൾ പിന്തുണച്ച ബി ജെ പിയും കോൺഗ്രസും നിലപാട് മാറ്റിയപ്പോൾ രാഷ്ട്രീയ സമരമായി മാറുമെന്ന് കണക്കിലെടുത്ത് ഇടപെടാൻ ഗവൺമെന്റിന് കഴിഞ്ഞില്ലെന്ന് ചിലർ കുറ്റപ്പെടുത്തി. വനിതാ മതിലിന് ശേഷം രണ്ടു സ്ത്രീകൾ ക്ഷേത്രത്തിൽ കയറിയത് സർക്കാരിനും എല്‍ഡിഎഫിനും വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായങ്ങൾ ഉണ്ടായി.
വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും എൽഡിഎഫ് എതിരാണെന്ന തെറ്റിദ്ധാരണ വോട്ടുചോർത്തിയെന്ന് ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് ബോധ്യമായെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. പാർട്ടിയും മുന്നണിയും പരിശോധിക്കേണ്ട ചില വിമർശനങ്ങൾ പരിശോധിക്കുകയും തുർനടപടി സ്വീകരിക്കുകയും ചെയ്യും. ഓഗസ്റ്റിൽ ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമലയില്‍ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതായി വീട്ടമ്മമാര്‍ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തതെന്നു പറഞ്ഞ് നേതാക്കള്‍ തടിതപ്പി. എത്രയോ കോടതിവിധികള്‍ ഇനിയും നടപ്പാക്കാന്‍ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. ശബരിമലയ്ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചര്‍ച്ചാവിഷയമായി. സര്‍ക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു. തുറന്നു സംസാരിക്കാനായാണു വീടുകളില്‍ എത്തുന്നതെന്നു പറഞ്ഞാണു നേതാക്കള്‍ സംസാരത്തിനു തുടക്കമിടുന്നത്. തൃശൂരില്‍ വില്‍വട്ടം കുറ്റുമുക്ക് കേന്ദ്രീകരിച്ചാണ് ഗൃഹസന്ദര്‍ശന പരിപാടി തുടങ്ങിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ പശ്ചാത്തലത്തില്‍, ബഹുജന പിന്തുണ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സിപിഎം ഗൃഹസന്ദര്‍ശനപരിപാടി തുടങ്ങിയത്. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കാരണം ജനങ്ങളില്‍ നിന്നു മനസിലാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. നോട്ടീസ് നല്‍കി പെട്ടെന്നു അടുത്ത സ്ഥലത്തേക്കു പോകുന്നതിനു പകരം വീട്ടില്‍ കയറിയിരുന്നു സംസാരിക്കുന്നതിനാണ് നേതാക്കള്‍ ശ്രമിച്ചത്. സംസ്ഥാനവ്യാപകമായി 28 വരെയാണു സമ്പർക്ക പരിപാടി.
https://www.facebook.com/Malayalivartha






















