എറണാകുളത്തെ ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് രാഖി ഇറങ്ങിയത് നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റ് ഭാഗത്തേയ്ക്ക്; നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്:- ദൃശ്യങ്ങളിൽ ഉള്ളത് മകൾ തന്നെയാണെന്ന് ഉറപ്പിച്ച് അച്ഛൻ- മുൻ സീറ്റിലിരുന്ന രാഖിയെ പിൻസീറ്റിലിരുന്ന് കഴുത്ത് ഞെരിച്ചു; മരിക്കാറായ രാഖിയെ വീട്ടുവളപ്പില്‍ കൊണ്ടുവന്ന് വീണ്ടും ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി, വസ്ത്രം കത്തിച്ച് ശരീരത്തിൽ ഉപ്പുവിതറി കുഴിച്ചുമൂടി... ഞെട്ടിക്കുന്ന ക്രൂരത

അമ്പൂരിൽ കാമുകനും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നിർണയമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാൻ പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ദൃശ്യങ്ങളിൽ കാണുന്നത് മകൾ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും അച്ഛൻ സ്ഥിരീകരിച്ചു.
എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്‍റെ വീടിനോട് ചേര്‍ന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്. ഫോൺകോളുകളും മറ്റും പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് അഞ്ച് മണിയോടെ രാഖി നെയ്യാറ്റിന്‍കരയിലെത്തി. സഹോദരന്‍ രാഹുലിനും സുഹൃത്ത് ആദര്‍ശിനുമൊപ്പം അഖില്‍ അവിടെ കാറില്‍ കാത്ത് നിന്നു. അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാനെന്ന പേരിലാണ് അമ്ബൂരിയിലേക്ക് യാത്ര തുടങ്ങിയത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു രാഖി കയറിയത്. അമ്ബൂരില്‍ ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ പിന്നില്‍ നിന്ന് കാറിന്റെ സീറ്റിനോട് ചേര്‍ത്ത് രാഖിയുടെ കഴുത്ത് ഞെരിച്ചു. മരിക്കാറായ രാഖിയെ അഖില്‍ തന്റെ വീട്ടുവളപ്പില്‍ കൊണ്ടുവന്ന് വീണ്ടും ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി കുഴിച്ചുമൂടി. തുടര്‍ന്ന് വസ്ത്രം കത്തിക്കുകയും മൃതദേഹത്തില്‍ ഉപ്പ് വിതറുകയും ചെയ്‌തു. അതേസമയം രാഹുലിനെ അറസ്റ്റ് ചെയ്യാനായി കേരളാ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.
https://www.facebook.com/Malayalivartha






















