സ്വന്തം എം.എല്‍.എയെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും പിണറായി പൊലീസ് അടിച്ച് റൊട്ടിയാക്കിയതിന്റെ അരിശം തീര്‍ക്കാര്‍ ചെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ തന്ത്രപരമായാണ് അനുനയിപ്പിച്ചത്

സ്വന്തം എം.എല്‍.എയെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും പിണറായി പൊലീസ് അടിച്ച് റൊട്ടിയാക്കിയതിന്റെ അരിശം തീര്‍ക്കാര്‍ ചെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ തന്ത്രപരമായാണ് അനുനയിപ്പിച്ചത്. മുഖ്യമന്ത്രി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് കാനത്തിന് ബോധ്യപ്പെട്ടു. അതില്‍ ബി.ജെ.പിക്കും പങ്കുണ്ട്. അക്കഥ വഴിയേ പറയാം. സര്‍ക്കാരിന്റെ തുടക്കം മുതല്‍ സി.പി.ഐയും സി.പി.എമ്മും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇനി അത് തുടര്‍ന്നുകൊണ്ട് പോയാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനത്തോട് സംസാരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ നാല് സ്ഥാനാര്‍ത്ഥികളും സി.പി.എമ്മിന്റെ 15 സ്ഥാനാര്‍ത്ഥികളും തോറ്റ് അമ്പിയോടിയ സാഹചര്യവും വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്, പി.എസ്.സിക്ക് നേരെയുള്ള കടന്നാക്രമണം, കോടിയേരിയുടെ മകനെതിരായ കേസ് എന്നിവ സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. ആ നിലയ്ക്ക് മുന്നണിയിലെ പ്രബല കക്ഷിയായ സി.പി.ഐ കൂടെ തിരിഞ്ഞാല്‍ അത് പാളയത്തിലെ പട പോലെയാകും. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുകയാണെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് അസാധ്യമാകും. അതിനാല്‍ ഇപ്പോള്‍ അടിപിടി കൂടേണ്ട സമയമല്ല. എം.എല്‍.എയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. അതിന് കളക്ടറെ കൊണ്ട് അന്വേഷണം നടത്താം എന്ന് മുഖ്യമന്ത്രി സംഭവം നടന്നയുടനെ ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യം സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ഫോണ്‍വിളിച്ചപ്പോള്‍ കാനം പറഞ്ഞിരുന്നു. എന്നാല്‍ കാനം മാധ്യമങ്ങളോട് അക്കാര്യം പറയുന്നതിന് മുമ്പ് ജില്ലാ സെക്രട്ടറി സ്‌കോര്‍ ചെയ്തു. അത് കാനത്തെ ചൊടിപ്പിച്ചു. പൊലീസ് അതിക്രമത്തിനെതിരെ ഞാറയ്ക്കല്‍ സി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കൗണ്‍സിലിന്റെ അനുമതി തേടിയത്. എന്നിട്ട് ഡി.ഐ.ജി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. അതുകൊണ്ടാണ് എം.എല്‍.എ അങ്ങോട്ട് പോയി അടി വാങ്ങിയതാണെന്ന് കാനം തുറന്നടിച്ചത്.
കാനത്തെ സി.പി.എം നേതൃത്വം ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതില്‍ കഴമ്പില്ല. മുന്നണിയുടെയും സര്‍ക്കാരിന്റെയും കെട്ടുറപ്പും ഐക്യവും മാത്രമാണ് കാനം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. സി.പി.എം നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ ശബരിമല വിഷയമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതില്‍ സര്‍ക്കാരിനും മുന്നണിക്കും വീഴ്ച സംഭവിച്ചെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ പാട്ടിയിലും മുന്നണിയിലും ഉള്ള ഹൈന്ദവ വിശ്വാസികളെ മടക്കി കൊണ്ടുവരേണ്ട സമയമാണിപ്പോള്‍. തമ്മില്‍ തല്ലിയാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കാനത്തിനും ബോധ്യമായി. അതിനാല്‍ ഐക്യത്തോടെ നീങ്ങുന്നതാണ് നല്ലതെന്ന് മനസ്സിലാക്കി. കുറേനാളായി ജില്ലാ നേതാക്കന്‍മാര്‍ കാനത്തെ ആക്രമിക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്ട്. കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ ചെന്ന കാനത്തെ ആദ്യം അവര്‍ അനുസരിച്ചില്ല. അവസാനം സമവായം എന്ന നിലയ്ക്കാണ് സംസ്്ഥാന സെക്രട്ടറിയുടെ നിലപാടിന് അവര്‍ വഴങ്ങിയത്. കൊല്ലം ജില്ലാ കമ്മിറ്റിയുടേതിന് സമാനമായ നിലപാടാണ് എറണാകുളം കമ്മിറ്റിയും പൊലീസ് ആക്രമണത്തില്‍ സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറിയെ അവര്‍ പരസ്യമായി വിമര്‍ശിച്ചു. അല്ലാതെ പാര്‍ട്ടിയില്‍ പറയുകയല്ല ചെയ്തത്.
കാനം സര്‍ക്കാരിനും പിണറായിക്കും എതിരെ തിരിയാത്തതിന് പിന്നില്‍ ബി.ജെ.പിക്കുള്ള പങ്കിനെ കുറിച്ച് ഇനി പറയാം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂടിയില്ലെങ്കിലും ബി.ജെ.പിക്ക് ഓളം സൃഷ്ടിക്കാനായിട്ടുണ്ട്, പ്രത്യേകിച്ച് എല്‍.ഡി.എഫിലെ ഹൈന്ദവരുടെ ഇടയില്‍. അതിനാല്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയേണ്ടത് അത്യാവശ്യമാണ്. കര്‍ണാടകയില്‍ അധികാരത്തിലിരുന്ന സര്‍ക്കാരിനെ പോലും അവര്‍ താഴെയിറക്കി. അത്തത്തില്‍ അവര്‍ ശക്തരായി മുന്നേറുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് വളരാന്‍ സാഹചര്യം ഒരുക്കരുത്. അതിനായി ഒത്തൊരുമിച്ച് മുന്നേറാം എന്നാണ് കാനവും പിണറായിയും കോടിയേരിയും തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















