ആരേയും എന്തിനേയും ഭീഷണിയിലൂടേയും അക്രമത്തിലൂടെയും വരുതിയിലാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം കേരള നാട്ടില്‍ വിലപോവില്ല; അടൂര്‍ ഗോപാലകൃഷ്ണനെതിരായ പ്രസ്താവന നാടിനെ അപമാനിക്കലെന്ന് കോടിയേരി

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .
ആരേയും എന്തിനേയും ഭീഷണിയിലൂടേയും അക്രമത്തിലൂടെയും വരുതിയിലാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം കേരള നാട്ടില്‍ വിലപോവില്ലെന്നും കോടിയേരി ആഞ്ഞടിച്ചു. പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് ആര്‍.എസ്.എസ് കൊലവിളി നടത്തിയതില്‍ പ്രതികരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടെന്ന് കോടിയേരി പറഞ്ഞു. അടൂരിനെതിരായ നാടുകടത്തല്‍ കല്‍പ്പനയെ തള്ളിപറയാന്‍ ബി.ജെ.പിയുടെയോ ആര്‍.എസ്.എസ്സിന്റെയോ ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും തയ്യാറായിട്ടില്ലായെന്നത്, സംഘപരിവാറിന്റെ അക്രമണോത്സുക രാഷ്ട്രീയത്തെ എതിര്‍ത്താല്‍ ഗൗരി ലങ്കേഷിന്റെ അനുഭവമുണ്ടാകുമെന്ന ഭീഷണിയാണ് യഥാര്‍ത്ഥത്തിലുണ്ടായിരിക്കുന്നത്. കേരളത്തിന്റെ യശ്ശസ്സ് ലോകമാകെ എത്തിച്ച കലാകാരനായ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നില്‍ സംസ്‌കാര കേരളവും ജനാധിപത്യമനസ്സുള്ള കേരളീയരും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം. ഇൻഡ്യയിൽ ജയ് ശ്രീരാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ. സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്. ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും. ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും. സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ... മൗനവൃതത്തിലായിരുന്നൊ? ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം. കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ... പരമപുഛത്തോടെ... എന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെതിരെ നിരവധിപേരാണ് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്.
ബി ഗോപാലകൃഷ്ണന്റെ വിമര്‍ശത്തിന് മറുപടിയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷത്തിനുമേല്‍ അകാരണമായി നടക്കുന്ന ആക്രമണങ്ങളും അപമാനിക്കലും കൊലപ്പെടുത്തലും സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് പ്രതികരിക്കാതിരുന്നത് എന്താണെന്ന് ചോദിക്കുന്നു. തങ്ങള്‍ പ്രതികരണ തൊഴിലാളികളല്ല. പല രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ആരും രാഷ്ട്രീയക്കാരല്ല. സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം എല്ലാ പൗരനുമുണ്ടാവണം. അത് നിഷേധിക്കുന്നത് തെറ്റാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ അരാജകത്വത്തിലേക്കും കലാപത്തിലേക്കുമാവും കാര്യങ്ങള്‍ പോകുന്നത്. വലിയ വില നല്‍കേണ്ടിവരും. പിന്നീട് ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെവരും.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തിയ ഒരുപാടുപേര്‍ യാതൊരു നടപടികള്‍ക്കും വിധേയരാവാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതാവും പലര്‍ക്കും പ്രോത്സാഹനമാകുന്നത്. ആള്‍ക്കൂട്ടമാകുമ്പോള്‍ ആരും ശിക്ഷിക്കപ്പെടില്ല എന്നാണ് പലരും കരുതുന്നത്. ശരിക്കു പറഞ്ഞാല്‍ ജനക്കൂട്ടത്തെ മുഴുവന്‍ വധശിക്ഷയ്ക്ക് വിധേയരാക്കുകയാണ് വേണ്ടത്. ആരും സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അതിനാല്‍ തങ്ങളെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തമാണ്. കേന്ദ്രത്തില്‍നിന്ന് ഒന്നും കിട്ടാത്തതിനാലാണ് കത്തയച്ചതെന്ന് പറഞ്ഞ നേതാവിന് അറിയാത്ത ഒരു കാര്യമുണ്ട്. തനിക്ക് ഇനി അവാര്‍ഡുകളൊന്നും കിട്ടാനില്ല. സംവിധായകനെന്ന നിലയില്‍ കിട്ടാവുന്ന അവാര്‍ഡുകളെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി എന്തെങ്കിലും ഭക്ഷണ സാധനങ്ങള്‍ പാഴ്‌സലായി അയയ്‌ക്കേണ്ടിവരും. ഭൂതകാലത്തില്‍ പലതും നടന്നിട്ടുണ്ട്. അതൊന്നും ആവര്‍ത്തിക്കപ്പെടരുത്. നേരിട്ട് ആരും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ഹിന്ദി ചാനലുകളില്‍നിന്ന് പലരും വിളിച്ചു. പലരും ക്ഷോഭിച്ചു. പലര്‍ക്കും ഭ്രാന്തായിട്ടുണ്ടെന്നാണ് ക്ഷോഭത്തില്‍നിന്ന് മനസിലായത്. അവരോട് തനിക്കൊന്നും പറയാനില്ല. അവര്‍ പറയുന്ന ഓരോ അബദ്ധങ്ങള്‍ക്കും മറുപടി പറയേണ്ട ആവശ്യമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















