സമ്പത്തിന് സമ്പത്തുകാലം വരുന്നു; ക്യാബിനറ്റ് പദവിയോടെ ദില്ലിയിൽ കുടിയിരുത്താൻ പോകുന്നു; സമ്പത്തിന് ക്യാബിനെറ്റ് പദവി നല്‍കിയതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ എംപി സമ്പത്തിന് ക്യാബിനെറ്റ് പദവി നല്‍കിയ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആറ്റിങ്ങൽ മുൻ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാനസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കും. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കായാണ് പ്രത്യേക ലെയ്‌സൺ ഓഫീസറെ നിയമിക്കുന്നത്. കാബിനറ്റ് പദവിയോടെ നിയമനം നല്കാനാണ് ആലോചിക്കുന്നത്. പാർട്ടി ഇതിന് അനുമതി നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചേക്കും. ഡൽഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്‌സൺ ഓഫീസ് പ്രവർത്തിക്കുക. ലെയ്‌സൺ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോൾ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്. ഭരണപരിഷ്‌കാര കമ്മീഷനെ പോലെ കോടികള്‍ ചെലവാക്കിയുള്ള മറ്റൊരു നിയമനമാണിത്.
സമ്പത്തിന് സമ്പത്തുകാലം വരുന്നു എന്നാണ് ഇതിനെക്കുറിച്ച് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ക്യാബിനറ്റ് പദവിയോടെ സമ്പത്തിനെ ദില്ലിയില്‍ കുടിയിരുത്താന്‍ പോവുകയാണ്. കാറും ബംഗ്ലാവും പരിചാരകരും ശമ്പളവും ബത്തയും ഓഫീസുമടുക്കം ഒരു വര്‍ഷം കോടികള്‍ കേരള ഖജനാവില്‍ നിന്നാണ് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേയസ്്ബുക്കിലാണ് പ്രതികരിച്ചിരിക്കുന്നത്.
സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
സമ്പത്തിന് സമ്പത്തുകാലം വരുന്നു. ക്യാബിനറ്റ് പദവിയോടെ ദില്ലിയിൽ കുടിയിരുത്താൻ പോകുന്നു. കാറും ബംഗ്ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വർഷം കോടികൾ കേരളഖജനാവിൽ നിന്ന് കൊടുക്കും. കേരളത്തിന്റെ കേന്ദ്രകാര്യങ്ങൾക്കുള്ള അംബാസിഡർ. കേന്ദ്രവും ഇതരസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണുപോലും. ഭരണപരിഷ്കാര കമ്മീഷന്‍ പോലെ കോടികൾ ചെലവാക്കിയുള്ള വേറൊരിനം. കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാൻ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കിൽ വിഷണറി ആയുള്ള ഭരണത്തലവൻ വേണം. ഇതു വെറും അജഗളസ്തനം പോലെ ആർക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി... എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാന പ്രതിനിധിയായി ദല്‍ഹിയില്‍ നിയമിക്കപ്പെട്ട സമ്പത്തിന് പ്രത്യേക ഓഫീസും ജീവനക്കാരുമുണ്ടാകും. പുതിയ ഓഫീസിനു വേണ്ടി പുതിയ തസ്തികളുമുണ്ടാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിക്കൊണ്ടിരുന്ന സമ്പത്തിനെ അപ്രതീക്ഷിതമായാണ് അസാധാരണ പദവി നല്‍കി പാര്‍ട്ടി ദല്‍ഹിയിലേക്ക് തിരിച്ച് എത്തിക്കുന്നത്. 2009 മുതല്‍ പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ എംപിയായിരുന്ന എ സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സിപിഎമ്മിന് നല്‍കിയത്.
വിഷയത്തിൽ പിണറായി സർക്കാരിനെ വിമർശസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കറും രംഗത്ത് വന്നു. ആറ്റിങ്ങലെ തോറ്റ എംപിയെ ദൽഹിയിൽ കേരളത്തിൻ്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നല്ല കാര്യം. കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിൻ്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോല്പിക്കാനും സാധിച്ചു.
ഇതേ മാതൃകയിൽ, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരും. അയൽ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്ന പക്ഷം സിപിഐക്കാർക്കും സന്തോഷമാകും. കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിൻ്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിൻ്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം എന്നുമായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























