ദേശീയ പുരസ്‌കാരം വെറും ആഭാസമായി മാറിയതിനാലാണ് ബാഹുബലിയൊക്കെ പുരസ്‌കാരം നേടുന്നത് : ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയെ വിമര്‍ശിച്ച് ആടൂര്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദേശീയ പുരസ്‌കാരം വെറും ആഭാസമായി മാറിയെന്നും അതിനാലാണ് ബാഹുബലിയൊക്കെ പുരസ്‌കാരം നേടുന്നതെന്നുംഅടൂർ പറഞ്ഞു. അതോടൊപ്പം ജനാധിപത്യ രാഷ്ട്രത്തിന് യോജിക്കാത്ത രീതിയിലുള്ള സെന്‍സറിംഗ് എടുത്തുകളയണമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലും നാടകത്തതിലും മാദ്ധ്യമപ്രവര്‍ത്തനത്തിലും പ്രസംഗത്തിലൊന്നും സെന്‍സറിംഗ് പാടില്ലെന്നും അടൂർ പറഞ്ഞു.
സിനിമ തുടങ്ങുന്നതിന് മുമ്ബുള്ള സിഗരറ്റ് വിരുദ്ധ പരസ്യത്തെയും അടൂര്‍ വിമര്‍ശിച്ചു. ഈ ഭീകരപരസ്യം കണ്ടാല്‍ സിനിമകാണാന്‍ പോലും തോന്നില്ലെന്നും അത്ര കുഴപ്പക്കാരനാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചാല്‍പ്പോരെയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെ പരസ്യങ്ങള്‍ സൗജന്യമായി നല്‍കാനുള്ള ഉപാധിയായി സിനിമ മാറിയെന്നും അടൂര്‍ കുറ്റപ്പെടുത്തി.
സെന്‍സര്‍ ബോര്‍ഡിനെതിരെയും അടൂര്‍ രംഗത്തെത്തി. 'സിനിമയില്‍ മീന്‍വെട്ടുന്ന രംഗത്തില്‍ പൂച്ച ഇരിക്കുന്നത് കണ്ട് വിശദീകരണവും ആനിമല്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ചോദിച്ച സെന്‍സര്‍ബോര്‍ഡ് ഇത് വൈകൃതമാക്കി മാറ്റുകയാണ്, ഒരു മന്ത്രിക്കുണ്ടായ ഉള്‍വിളിയാണ് ഇതിന് കാരണം. ചലച്ചിത്രപ്രവര്‍ത്തകരുടെ തോളില്‍ക്കയറിയല്ല മൃഗസ്‌നേഹം കാണിക്കേണ്ടത്. പശുവിനെ കൊല്ലരുതെന്ന് പറയുന്നവര്‍ കറവ വറ്റിയ പശുക്കള്‍ വിശന്ന് വീണ ചാവുന്ന ദയനീയ അവസ്ഥ കാണുന്നില്ല. പുസ്തകം വായിക്കാത്തവരും സിനിമയെക്കുറിച്ച് ഒന്നും അറിയാത്തവരുമാണ് സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നത് എന്നും അടൂർ പറഞ്ഞു. ടെലിവിഷന്‍ രംഗത്തെ കലാകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍.
പുരസ്‌കാര ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്ന് അടൂര്‍ വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയവരാണ് ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കണമെന്ന് തീരുമാനിക്കുന്നത്. അവാര്‍ഡുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചു. ചലച്ചിത്ര പുരസ്‌കാരത്തില്‍ രാഷ്ട്രീയം കടന്നുകൂടിയിട്ടുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ജയ് ശ്രീറാം’ വിളി കൊലവിളിയായി മാറിയെന്നും ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു എന്നും ആരോപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകളൊന്നും കിട്ടാത്തതുകൊണ്ടാണ് അടൂര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ‘ജയ് ശ്രീറാം’ വിളി കേള്‍ക്കേണ്ട എങ്കില്‍ പേരുമാറ്റി അടൂര്‍ ചന്ദ്രനിലേക്ക് പോകട്ടെ എന്നും ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്ന് പുരസ്‌കാരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അടൂര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന ബി.ഗോപാലകൃഷ്ണന്റെ ആരോപണത്തിന് അടൂര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നു. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചു കഴിഞ്ഞു. നേടാവുന്നതിന്റെ പരാമവധി നേടിയിട്ടുണ്ട്. ഇനിയൊന്നും തനിക്ക് ലഭിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























