നെതര്‍ലാന്‍ഡ്‌സില്‍ നാല്‍പ്പതിനായിരം നഴ്‌സുമാര്‍ക്കു ക്ഷാമം; കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നത്; നെതര്‍ലന്‍ഡ്‌സിന് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ സേവനം ഉറപ്പുനല്‍കി മുഖ്യമന്ത്രി

നെതര്‍ലാന്‍ഡ്‌സില്‍ നഴ്‌സുമാര്‍ക്കു ക്ഷാമം നേരിടുകയാണെന്നും നാല്‍പ്പതിനായിരം പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചു. നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡ്‌സിന് കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ സേവനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്സ് സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന 15-20 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകും.40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും.
കൊച്ചിയിൽ ജില്ലാ കളക്ടർ എസ് സുഹാസും ഡെൽഹിയിൽ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മുഖ്യമന്ത്രിയുടെ ഡച്ച് സന്ദർശനത്തിന്റെ തുടർച്ചയായാണ് ഡച്ച് സംഘത്തിന്റെ സന്ദർശനം. കേരള സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലാൻഡ്സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും. നെതർലൻഡിലെ റോട്ടർഡാം പോർട്ടിന്റെ സഹകരണത്തോടെ അഴീക്കൽ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതർലന്റ്സ് സംഘത്തിന്റെ ഒക്ടോബറിലെ സന്ദർശനവേളയിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശന വേളയിൽ നെതർലൻഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആർക്കൈവ്സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാൽവെയ്പ്.
കേരളത്തെ പച്ചക്കറി- പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതർലൻഡ്സ് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ ഡച്ച് കമ്പനികൾക്ക് താല്പര്യമുണ്ടെന്ന വിവരവും സ്ഥാനപതി അറിയിച്ചു. ഹോറിത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് എഡിഷൻ കേരള സർവകലാശാല പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രത്യേക ഗിഫ്റ്റ് എഡിഷൻ തയ്യാറാക്കി വരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























