പള്ളി തര്‍ക്കം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാതെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ആവേശം പള്ളി തര്‍ക്കം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാതെ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി മന്ത്രിസഭാ ഉപസമിതി രണ്ടാംവട്ടം നാളെ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും ഓര്‍ത്തഡോക്‌സ് സഭ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞതവണ മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ ഉപസമിതി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് സഭ പങ്കെടുത്തില്ല. പകരം സഭാ പി.ആര്‍.ഒ ഇ.പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി.
നാളത്തെ ചര്‍ച്ചയില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. സഭാതര്‍ക്കമുള്ള പള്ളികള്‍ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ കളക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
യാതൊരു വിധ ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടെന്നും സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം രണ്ടാഴ്ച മുമ്പ് തീരുമാനിച്ചതാണ്. ഇതോടെ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും തിരിച്ചടിയായി. വ്യക്തമായ കോടതിവിധി വരുന്നതിന് മുമ്പ് അത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിനെയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രത്യേകിച്ചും പ്രതിക്കൂട്ടിലാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം കാട്ടിയ ആവേശം പിന്നീട് സഭക്കുള്ളില്‍ വന്‍ വിമര്‍ശനമായിരുന്നു.
സഭയുടെ തലപ്പത്തിരുന്നവര്‍ സഭാകേസ് ആയുധമാക്കി സി.പി.എം നേതൃത്വവുമായി വിലപേശി വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കിയതായും സഭാ വേദികളില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. സഭാംഗമായ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ സഭാ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനത്തിനു പിന്നില്‍ ഇവരുടെ സ്വാധീനമായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരിലൊരാളുടെ ഭാര്യക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ലേബലില്‍ സി.പി.എമ്മില്‍നിന്ന് നിയമസഭാ സീറ്റും തരപ്പെടുത്തി. സഭയുടെ പിന്തുണ എല്‍.ഡി.എഫിന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെല്ലാം സഭയുടെ അധ്യക്ഷന്‍ കാതോലിക്കാബാവയുടെ പൂര്‍ണ്ണപിന്തുണയും ലഭിച്ചിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തയുടന്‍ സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും തങ്ങള്‍ ഇപ്പോള്‍ സനാതരായെന്ന് പരസ്യപ്രസ്താവന നടത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. 2017ല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതിയുടെ വ്യക്തമായ വിധി വന്നു. വിധിക്കുപിന്നാലെ സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി എല്‍.ഡി.എഫ് നേതാക്കള്‍ സംസാരിക്കുകയും തെരഞ്ഞെടുപ്പിനുശേഷം വിധി നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. ഉറപ്പിനെ തുടര്‍ന്ന് സഭ എല്‍.ഡി.എഫിന് പുന്തുണ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്വല വിജയം നേടിയെങ്കിലും വാഗ്ദാനം നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി.
ഇതിനിടെ സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. സമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാന്ദന്‍ പൊലീസില്‍ പരാതി നല്‍കി. വൈദികരെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കാര്യത്തില്‍ സഭയെ പ്രതിരോധത്തിലാക്കുന്ന തായിരുന്നു സര്‍ക്കാരിന്റെ നീക്കങ്ങള്‍. സഭാനേതൃത്വത്തിന് നല്‍കിയതായി പറയപ്പെടുന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകാഞ്ഞത് സഭയ്ക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. പുതിയ നേതൃത്വത്തിന്റെ നീക്കങ്ങളും പാളുന്നതായി വിലയിരുത്തലുണ്ടായി. ഇതേതുടര്‍ന്ന് സര്‍ക്കാരുമായി വിട്ടുവീഴ്ച വേണ്ടന്ന തീരുമാനത്തെ സഭാ നേതൃത്വം എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























