മദ്യലഹരിയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നാടകം കളിച്ചു

മദ്യലഹരിയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നാടകം കളിച്ചു. മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവും അതില്‍ വീണു. അപ്പോഴും ശ്രീറാമിനെ രക്ഷിക്കാനുള്ള ഐ.പി.എസ്- ഐ.എ.എസ് ലോബിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മൗനംപാലിച്ചു. നരസഹത്യയ്ക്ക് കേസ് എടുത്തെങ്കിലും അതിന് കാരണമാകുന്നതെളിവുകള്‍ ഹാജരാക്കാതെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരായി. അതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചില്ലെന്ന് തെളിഞ്ഞാലും കേസിനെ ബാധിക്കില്ലെന്നും നരഹത്യനിലനില്‍ക്കുമെന്നാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരും സിറാജ് മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ നല്‍കിയ ഉറപ്പ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയില്‍ സാഹസികമായി വാഹനം ഓടിച്ചു ഒരാളെ കൊന്നു എന്നത് തന്നെ ഗൗരവമായ കുറ്റകൃത്യമാണെന്നാണ് മഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ധരിപ്പിച്ചത്.
ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഉന്നത ഉദ്യോഗസ്ഥ ലോബിയെ നിയന്ത്രിക്കാന്‍ അവര്‍ക്കാകില്ല. പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ അങ്ങനെയൊരു നീക്കം നടന്നെങ്കിലും അതവര്‍ പൊളിച്ചു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിനെ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രക്തംപരിശോധിക്കാന്‍ സാമ്പിള്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ല. സര്‍ക്കാരും അക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ല. 10 മണിക്കൂറുകള്‍ക്ക് ശേഷമാണ് സാമ്പിള്‍ എടുത്തത്. അപ്പോഴേക്കും ആശുപത്രിയില്‍ രക്തംശുദ്ധീകരിച്ചു കഴിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. അതിന് മുമ്പ് ആരോഗ്യവകുപ്പിലെ ഉന്നതര്‍ ജനറല്‍ ആശുപത്രിയിലുള്ള ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിച്ച ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ മദ്യത്തിന്റെ ഗന്ധം ഉണ്ടെന്ന് കുറിച്ചിരുന്നു.
മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെ സഞ്ചരിക്കുന്ന പ്രധാന റോഡിലെ സി.സി.ടി.വി പ്രവര്‍ത്തന രഹിതമാണെന്ന് പൊലീസ് അറിയിച്ചപ്പോഴും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. നിരവധി സ്വകാര്യസ്ഥാപനങ്ങളുടെ അടക്കം സി.സി.ടി.വികള്‍ ഈ റോഡിലുണ്ട്. അവ ശേഖരിക്കാന്‍ പൊലീസ് തയ്യാറായില്ല. സര്‍ക്കാര്‍ അതിന് വേണ്ട നിര്‍ദ്ദേശവും നല്‍കിയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ബഷീറിന്റെ കൊലയാളിക്ക് അര്‍ഹമായ ശിക്ഷനല്‍കുമെന്ന് വാതോരാതെ പറയുകയും ചെയ്തു. എല്ലാം ജനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കണ്ണില്‍ പൊടിയിടാനാണെന്ന് വ്യക്തമായി. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന സാക്ഷിമൊഴി അല്ലാതെ മറ്റൊന്നും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐയെ സസ്‌പെന്റ് ചെയ്‌തെന്ന കാര്യം കോടതി പരിഗണിച്ചുമില്ല. കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് തുടക്കത്തിലേ പ്രമുഖ അഭിഭാഷകര്‍ പറഞ്ഞിരുന്നു.
വഫ ഫിറോസ് രഹസ്യമൊഴി നല്‍കിയത് തന്നെ ശ്രീറാമിനെ രക്ഷിക്കാനായിരുന്നു. അവരുടെ രഹസ്യമൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി ഉദ്യോഗസ്ഥരും കളിച്ചു. പ്രതിയായ വഫ ശ്രീറാമിനെതിരെ മൊഴി നല്‍കുകയും അത് തെളിയിക്കാനാവാതെ വരുകയും ചെയ്തതോടെ കാര്യങ്ങള്‍ ഐ.എ.എസ്- ഐ-പി.എസ് ലോബി ഉദ്ദേശിച്ചിടത്ത് എത്തി. ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നുമില്ല. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പോലും കോടതി പരിഗണിച്ചില്ല. അത്രയ്ക്ക് ശുഷ്‌കമായ അന്വേഷണമാണ് പൊലീസ് നടത്തിയത്.
https://www.facebook.com/Malayalivartha
























