കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍

കണ്ണൂര്‍ സിപിഎമ്മില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പടയൊരുക്കം. തളിപ്പറമ്പില്‍ ഭാര്യ പികെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതാണ് കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയമെന്ന് അണികള്‍ പറയുന്നു. ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാതെ കേരളത്തില്‍ സിപിഎം തിരികെ വരില്ലെന്നാണ് പരക്കെ ഉയരുന്ന നിലപാട്. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന് നിലപാടാണ് ജില്ലാ സെക്രട്ടറിയറ്റിനുമുള്ളത്.
തളിപ്പറമ്പ് സീറ്റില്‍ ശ്യാമള മത്സരിക്കേണ്ടെന്നും അവിടെ സുകന്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റിന്റെ എതിര്‍പ്പ് വക വയ്ക്കാതെയാണ് ഗോവിന്ദന്‍ ഭാര്യയെ സ്ഥാനാര്‍ഥിയായാക്കിയത്. ആന്തൂര്‍ സാജന്റെ ആത്മഹത്യ ഉള്‍പ്പെടെ ആരോപണങ്ങളില്‍ നില്‍ക്കുന്ന ശ്യാമളക്ക് ജനപിന്തുണയില്ലെന്നും ഇത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിമര്‍ശനം ഗോവിന്ദന്‍ ചെവിക്കൊണ്ടില്ല.
പിണറായി വിജയന്റെ മൗനസമ്മതവും ഇതിനു പിന്നിലുണ്ടായിരുന്നു. പി ജയരാജന്‍, എംവി ജയരാജന്‍, ഇപി ജയരാജന്‍ എന്നീ മൂന്നു നേതാക്കള്‍ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ഇല്ലാതാവുക മാത്രമല്ല ഇവര്‍ ഒരേ നിലപാടിലേക്കു വന്ന് എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്നാണ് നിലപാട്. കണ്ണൂരില്‍ പിണറായി വിജയനെക്കാള്‍ ജനപ്രീതി ലഭിക്കുന്നു എന്നതിന്റെ പേരില്‍ പി ജയരാജനെ പാര്‍ട്ടി ഒതുക്കിയതിനെതിരേയും ഇപ്പോള്‍ പരക്കെ വിമര്‍ശനമുണ്ട്. തളിപ്പറമ്പില്‍ ശ്യാമളയുടെ പ്രചാരണത്തിന് പി ജയരാജനെ എംവി ഗോവിന്ദന്‍ അയച്ചെങ്കിലും ഒരു ദിവസം മാത്രമാണ് ജയരാജന്‍ പ്രചാരണം നടത്തിയത്. ശ്യാമള ദയനീയമായി തളിപ്പറമ്പില്‍ തോല്‍ക്കുമെന്ന് ജയരാജന്‍ കൃത്യമായി മനസിലാക്കിയിരുന്നു.
കണ്ണൂരില്‍ പാര്‍ട്ടിയുടെ തോല്‍വിക്കു പിന്നില്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനും വലിയ പങ്കുണ്ടെന്നും രാഗേഷിനെ മാറ്റി വീണ്ടും പി ജയരാജനെ ജില്ലാ സെക്രട്ടറിയാക്കണമെന്നുമാണ് കണ്ണൂര്‍ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം. പിണറായി വിജയന്റെ ഏകാധിപത്യ നിലപാടിന്റെ തുടര്‍ച്ചയാണ് പ്രതിപക്ഷ നേതാവായി തുടരാനുള്ള നീക്കമെന്നും ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ്‌പൊതു അഭിപ്രായം.
തളിപ്പറമ്പില്‍ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രാഥമിക വീഴ്ച കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റേതാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സംസ്ഥാന സെക്രട്ടറിക്കും നേതൃത്വത്തിനും കൈകഴുകാനായിട്ടില്ല. ശ്യാമളയുടെ പേരുള്ള പാനല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ചപ്പോഴുണ്ടായ രൂക്ഷമായ എതിര്‍പ്പ്, യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് എംവി ഗോവിന്ദന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. പിണറായി വിജയനും ഇക്കാര്യത്തില്‍ ബോധപൂര്‍വമായ മൗനം പാലിക്കുകയും ചെയ്തു.
വിയോജിപ്പും വിമര്‍ശനവും സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കാമെന്നു ജില്ലാ സെക്രട്ടേറിയറ്റില്‍ വ്യക്തമാക്കിയ ശേഷമാണു വാക്കു തെറ്റിച്ചത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ എല്ലാ നിര്‍ണായക യോഗങ്ങളിലും പങ്കെടുത്തിരുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സ്ഥാനാര്‍ഥി പാനല്‍ അവതരിപ്പിക്കുന്ന യോഗത്തില്‍ മാത്രം പങ്കെടുത്തില്ല. പാര്‍ട്ടി സെക്രട്ടറിയോട് ആലോചിക്കാതെ, ഭാര്യയുടെ പേര് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനാര്‍ഥി പാനലില്‍ ഉള്‍പ്പെടുത്തുമെന്നു ആരും കരുതുന്നില്ല. ജില്ലയിലെ ഏക വനിതാ സ്ഥാനാര്‍ഥി ഇത്തവണ തളിപ്പറമ്പില്‍ ആയിരിക്കുമെന്ന ആമുഖത്തോടെയാണു ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പാനല്‍ അവതരിപ്പിച്ചത്. പേരിനോടു സെക്രട്ടറിയും മറ്റൊരാളും ഒഴികെ എല്ലാവരുംചനിനം വിയോജിച്ചു. ഇതാണ് രാഗേഷിനെതിരെ അണികള്‍ തിരിയാന്‍ കാരണമായത്. വനിത വേണമെങ്കില്‍ എന്‍.സുകന്യ ആയിക്കൂടേ എന്ന ചോദ്യം പലരും ഉയര്‍ത്തി.
തളിപ്പറമ്പില്‍ തനിക്കു മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച ടി.കെ.ഗോവിന്ദന്‍, ശ്യാമളയുടെ പേര് അംഗീകരിക്കുകയാണെങ്കില്‍ തന്റെ വിയോജനക്കുറിപ്പോടെ വേണമെന്ന ആവശ്യവുമുന്നയിച്ചു. എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എന്നിവരാണു സംസ്ഥാന സെക്രട്ടേറിയറ്റിനെ പ്രതിനിധീകരിച്ചു അന്ന് പങ്കെടുത്തത്. . സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ഉയര്‍ന്ന ചര്‍ച്ചയൊന്നും മുകളിലേക്കെത്തിയില്ല. തളിപ്പറമ്പില്‍ പകരം ഉയര്‍ന്ന സുകന്യയുടെ പേരും പരിഗണിച്ചില്ല. ശ്യാമളയുടെ പേര്, ചര്‍ച്ച കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
പാനല്‍ അവതരിപ്പിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന എം.വി.ഗോവിന്ദന്‍, ശ്യാമളയുടെ പേര് അംഗീകരിച്ച സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിലും പങ്കെടുത്തു. എംവി ഗോവിന്ദന്‍ ഭാര്യ ശ്യാമളയ്ക്കുവേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുത്തുവെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശനം. ശ്യാമളയ്ക്കു പകരം തളിപ്പറമ്പില്‍ കെകെ ഷൈലജയെ നിറുത്തിയിരുന്നെങ്കില്‍ ഇത്ര ദയനീയ പരാജയം ഉണ്ടാകില്ലെന്നാണ് നിലവില്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























