കൃഷ്‌ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ നാലുപേരെയും മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മന്ത്രവാദിയായിരുന്ന കൃഷ്‌ണന്റെ പക്കലുള്ള താളിയോലകള്‍ സ്വന്തമാക്കാൻ; സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സംഭവം നടന്ന ഒരു വര്‍ഷം പിന്നിട്ടപ്പോഴാണു കുറ്റപത്രം സമര്‍പ്പിച്ചത്. വണ്ണപ്പുറത്തിനു സമീപം കമ്ബകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ രണ്ടായിരത്തോളം പേജുകള്‍ വരുന്ന കുറ്റപത്രമാണു തൊടുപുഴ മുട്ടം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്‌ഥനായ തൊടുപുഴ ഡിവൈ.എസ്.പി: കെ.പി. ജോസ് സമര്‍പ്പിച്ചത്. വണ്ണപ്പുറം കമ്ബകക്കാനം കാനാട്ട് കൃഷ്‌ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്‌ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്‍ഭാഗത്തെ കുഴിയില്‍ മൂടിയെന്നാണു കേസ്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്‌ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കൊരങ്ങാട്ടി തേവര്‍കുടിയില്‍ അനീഷ്, സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനില്‍ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്ന് പട്ടരുമഠത്തില്‍ സനീഷ് എന്നിവരാണ് ഒന്നു മുതല്‍ നാലു വരെ പ്രതികള്‍.
ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ കൊലപാതകം, മോഷണം, ഭവനഭേദനം, തെളിവു നശിപ്പിക്കല്‍ എന്നിവയ്‌ക്കു പുറമെ സുശീലയുടെയും ആര്‍ഷയുടെയും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന പേരില്‍ ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് അര്‍ധരാത്രിയിലായിരുന്നു കൊലപാതകം. കൃഷ്‌ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ നാലുപേരെയും മൃഗീയമായ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിനു ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം ഓഗസ്‌റ്റ് ഒന്നിനാണു കൊലപാതകവിവരം പുറത്തറിഞ്ഞത്. കവര്‍ന്ന പണവും 20 പവനോളം സ്വര്‍ണാഭരണങ്ങളും അന്വേഷണസംഘം പിന്നീട് കണ്ടെടുത്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്‌ത്രീയ പരിശോധനകളുടെയും അടിസ്‌ഥാനത്തിലാണ് അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയത്. കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. കേസില്‍ നൂറിലേറെ സാക്ഷികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ കവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം. മന്ത്രവാദിയായിരുന്ന കൃഷ്‌ണന്റെ പക്കലുള്ള താളിയോലകള്‍ സ്വന്തമാക്കാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. കളവുമുതല്‍ വില്‍ക്കാന്‍ സഹായിച്ചതാണ് മൂന്നാം പ്രതിക്കെതിരായ കുറ്റം. നാലാംപ്രതി തെളിവു നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിക്കാനും ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവം നടന്ന പത്തു ദിവസത്തിനുള്ളില്‍ പ്രതികളെ അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha
























