കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്.... ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്... അത് ഒരു തെളിവേ അല്ല; പോലീസിനെ ശക്തമായി വിമര്‍ശിച്ച് ഹരീഷ് പേരടി

യുവ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് വളരെ എളുപ്പത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്.
ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പോലീസിനെ ശക്തമായി വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്.... ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്... അത് ഒരു തെളിവേ അല്ല... ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് ... അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് ... ഐ.എ.എസ് കാരന്റെ 370 എം.എല്‍ ഉം സാധാരണക്കാരന്റെ 370 എം.എല്‍ ഉം ഒക്കെ എന്നാണ് ഒന്നാവുക- ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് മോചിതനാവും. തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ കാര്യമായ ചികിത്സ വേണമെന്നാണ് വാദം. ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കും.
ഇന്നലെയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു.
ചികിൽസയിലാണെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കസ്റ്റഡി അപേക്ഷ തള്ളിയത്. 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനിടെ ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായി സൂചനയുണ്ട്. പരുക്കിന്റെ േപരില്‍ ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിയതോടെ ഇത് അട്ടിമറി ശ്രമമെന്നു വ്യക്തമായി.
ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിൻ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്മെന്റ് കോടതിയെ സമീപിച്ചു. ലഹരിമരുന്ന് ഉപയോഗിച്ചോയെന്ന് കണ്ടെത്താൻ പരിശോധന നടത്തണമെന്നാണ് ആവശ്യം. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്നും പത്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന പത്ത് മണിക്കൂറോളം വൈകിയതാണ് മദ്യപിച്ചുവെന്നു സ്ഥിരീകരിക്കുന്ന നിര്‍ണായക രാസപരിശോധനാഫലം എതിരാകാന്‍ കാരണമായത്. ശ്രീറാം രക്തപരിശോധനയെ എതിര്‍ത്തതും പൊലീസ് അതിന് വഴങ്ങിയതുമാണ് തിരിച്ചടിയായത്. വാഹനമോടിച്ചത് ശ്രീറാം തന്നെയെന്ന് സ്ഥിരീകരിക്കാനുള്ള വിരലടയാള പരിശോധനയും ഇതേ രീതിയില്‍ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാറിന്റെ സ്റ്റീയറിങ്ങില്‍ നിന്ന് ഫൊറന്‍സിക് വിദഗ്ധര്‍ വിരലടയാളം ശേഖരിച്ചു.
ശ്രീറാമിന്റെ വിരലടയാളവും ശേഖരിച്ച് ഇത് രണ്ടും ഒന്നാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനാവു. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസ് വിരലടയാളം എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കയ്യിൽ പരുക്കും മറ്റേ കയ്യിൽ ട്രിപ്പും ഇട്ടിരിക്കുകയാണെന്ന പേരില്‍ ഡോക്ടര്‍മാര്‍ തടഞ്ഞു. മെഡിക്കല്‍ കോളജിലേക്കു മാറ്റിയപ്പോഴും ഇതേ നിലപാടാണ് ഡോക്ടർമാർ സ്വീകരിച്ചത്. പൊലീസ് നിര്‍ബന്ധപൂര്‍വം വിരലടയാളം എടുക്കാൻ ശ്രമിച്ചതുമില്ല.
എന്നാല്‍ ഇന്നലെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതില്‍ ശ്രീറാം തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചപ്പോള്‍ അഭിഭാഷകര്‍ ആംബുലന്‍സില്‍ കയറി ഒപ്പിടീപ്പിക്കുകയായിരുന്നു. ഇതോടെ വിരലടയാളം എടുക്കുന്നതിന് തടസമാകുന്ന പരുക്ക് കയ്യിൽ ഇല്ലെന്നും പരിശോധന ഒഴിവാക്കാനുള്ള നീക്കമാണ് ഡോക്ടര്‍മാരുടെ സഹായത്തോടെ നടക്കുന്നതെന്നും വ്യക്തമായി.
https://www.facebook.com/Malayalivartha
























